റിയാദ്-ഇന്തോനേഷ്യൻ തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് കമ്പനികൾക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്ന് റിപ്പോർട്ട്. 100 ദശലക്ഷം റിയാൽ മൂലധനമുള്ള 'എ' വിഭാഗത്തിലുള്ള കമ്പനികൾക്കും 50 ദശലക്ഷം റിയാൽ മൂലധനമുള്ള 'ബി' വിഭാഗത്തിലെ കമ്പനികൾക്കും മാത്രമേ ഇനി മുതൽ ഇന്തോനേഷ്യൻ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ അധികാരമുള്ളൂ.
ഇന്തോനേഷ്യൻ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ചെലവ് പതിനയ്യായിരത്തിനും പതിനെട്ടായിരത്തിനും ഇടയിലായിരിക്കുമെന്നും മാസ ശമ്പളം മുവായിരം റിയാലിനും നാലായിരം റിയാലിനും ഇടയിലായിരിക്കുമെന്നും റിപ്പോർട്ട് പറയുന്നു. ഇന്തോനേഷ്യൻ ഗാർഹിക തൊഴിലാളികളെ കൊണ്ടുവരുന്നതിനുള്ള സംവിധാനം മുമ്പത്തെ രീതിയിൽ നിന്ന് വ്യത്യസ്തമാണെന്നും റിപ്പോർട്ട് പറയുന്നുണ്ട്.
വ്യക്തികളുടെ സ്‌പോൺസർഷിപ്പിൽ ഇന്തോനേഷ്യൻ തൊഴിലാളികളെ കൊണ്ടുവരികയോ വ്യക്തികൾക്ക് കൈമാറുകയോ ചെയ്യരുതെന്ന് ഇന്തോനേഷ്യൻ സർക്കാർ വ്യവസ്ഥ ചെയ്തിട്ടുണ്ടെന്നും അതിനാൽ വിസകൾ പ്രമുഖ കമ്പനികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണെന്നും റിക്രൂട്ട്മെന്റ് ഓഫീസിനെ ഉദ്ധരിച്ചു പുറത്തു വന്ന റിപ്പോർട്ടിൽ പറയുന്നു.