പ്രവാസികള്‍ ഒക്ടോബര്‍ 31 നകം തിരിച്ചെത്തണമെന്ന് കുവൈത്ത്

കുവൈത്ത് സിറ്റി- ആറുമാസത്തിലേറെയായി കുവൈത്തിന് പുറത്ത് കഴിയുന്ന സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസികള്‍ ഒക്ടോബര്‍ 31ന് അകം തിരിച്ചെത്തിയില്ലെങ്കില്‍ വിസ റദ്ദാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം. 2022 മെയ് ഒന്ന് മുതലാണ് ആറ് മാസത്തെ കാലാവധി കണക്കാക്കുകയെന്നും മന്ത്രാലയം അറിയിച്ചു.

ആര്‍ട്ടിക്കിള്‍ 18 വിഭാഗത്തില്‍പെട്ട ഇഖാമ കൈവശമുള്ളവര്‍ക്ക് നിയമം കര്‍ശനമാക്കി. മേയ് ഒന്നിനും അതിന് മുമ്പും രാജ്യത്തിന് പുറത്ത് പോയവര്‍ ഒക്ടോബര്‍ 31ന് അകം തിരിച്ചെത്തിയിലെങ്കില്‍ വിസ സ്വമേധയാ റദ്ദാകും. ആശ്രിത വിസയില്‍ കഴിയുന്നവര്‍ക്കും ആറുമാസക്കാലാവധി ഉടന്‍ നിര്‍ബന്ധമാക്കും. വര്‍ഷാവസാനത്തോടെ ഇത് കര്‍ശനമാക്കാനാണ് തീരുമാനം.

സ്വയം തൊഴിലിലേര്‍പെടുന്നവര്‍ക്കും ഇത് ബാധകമാക്കുന്ന കാര്യം ആലോചനയിലാണ്. കുവൈത്ത് റസിഡന്‍സി നിയമം അനുസരിച്ച് പ്രവാസികള്‍ക്ക് രാജ്യത്തിന് പുറത്ത് തുടര്‍ച്ചയായി കഴിയാനുള്ള പരമാവധി കാലാവധി ആറുമാസമാണ്. കോവിഡിനെ തുടര്‍ന്ന് ഇതില്‍ ഇളവ് വരുത്തിയിരുന്നു.

 

Latest News