Sorry, you need to enable JavaScript to visit this website.

കുട്ടികളെ കൊന്ന് നജ്‌ല ആത്മഹത്യ ചെയ്തത് റെന്‍സിന്റെയും  പെണ്‍സുഹൃത്തിന്റെയും ഭീഷണിയെ തുടര്‍ന്ന്-പോലീസ് 

ആലപ്പുഴ-  പോലീസ് ക്വാര്‍ട്ടേഴ്‌സിലെ കൂട്ടമരണ കേസില്‍ അന്വേഷണം സംഘം കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ സിപിഒ റെനീസാണ് ഒന്നാം പ്രതി. റെനീസിന്റെ പെണ്‍സുഹൃത്ത് ഷഹാന രണ്ടാംപ്രതിയാണ്. കുട്ടികളെ കൊന്ന് നജ്‌ല ആത്മഹത്യ ചെയ്തത് റെന്‍സിന്റെയും പെണ്‍സുഹൃത്തിന്റെയും ഭീഷണിയെ തുടര്‍ന്നെന്നാണ് പോലീസ് കണ്ടത്തല്‍. അന്വേഷണം ഏറ്റെടുത്ത് മൂന്ന് മാസം തികയുന്നതിന് മുന്‍പ് തന്നെ ഡിസിആര്‍ബി കുറ്റപത്രം സമര്‍പ്പിച്ചു. ജാമ്യവ്യവസ്ഥ ലംഘിച്ച റെനീസിന്റെ ജാമ്യം റദ്ദാക്കണമെന്നും അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്.
കേസില്‍ 66 സാക്ഷികളും 38 പ്രമാണങ്ങളുമാണ് ഉള്ളത്. സംഭവ ദിവസം രണ്ടാം പ്രതി ഷഹാന ക്വട്ടേഴ്‌സില്‍ എത്തി നജ്‌ലയെ ഭീഷണിപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങളാണ് നിര്‍ണായക തെളിവുകള്‍. റെനീസിനെതിരെ പരമാവധി ശാസ്ത്രീയ തെളിവുകളും അന്വേഷണം കണ്ടെത്തിയിട്ടുണ്ട്.
സ്ത്രീധനത്തിന്റെ പേരില്‍ റെനീസ് നജ്‌ലയെ ഉപദ്രവിച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ തന്നെ പോലീസ് കണ്ടെത്തിയിരുന്നു . ഒപ്പം ഇയാളുടെ പെണ്‍സുഹൃത്തിന്റെ പങ്കും തെളിഞ്ഞു.
മെയ് 10 നാണ് ആലപ്പുഴ പോലീസ് ക്വട്ടേഴ്‌സില്‍ മക്കളായ ടിപ്പു സുല്‍ത്താന്‍, മലാല എന്നിവരെ കൊലപെടുത്തിയശേഷം മാതാവ് നജ്‌ല ആത്മഹത്യ ചെയ്തത്. മകളുടെയും കുട്ടികളുടെയും മരണത്തിന് കാരണം ഭര്‍ത്താവും സിവില്‍ പോലിസ് ഓഫിസറുമായ റെനീസാണെന്നു ചൂണ്ടിക്കാട്ടി നജ്‌ലയുടെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.
 

Latest News