ഇന്നലെകൾ നമുക്ക് തിരിച്ചെടുക്കാനാകില്ല, എന്നാൽ നാളെകൾ മുഴുവനും നമ്മുടേതാണ്. അടഞ്ഞ വാതിലുകൾക്കു മുന്നിൽ അന്തിച്ചു നിൽക്കാതെ തുറന്ന വാതിലുളെ കൺതുറന്നു കാണുന്ന ചേരിയത്തെ പെൺമക്കൾ, ഇല്ലെങ്കിൽ ഒരു പുതിയ വാതിൽ തന്നെ അങ്ങു നിർമിക്കാൻ ആ മക്കൾ ഇനിയും തയാറാണ്,
സ്വപ്‌നം കാണുന്ന ലക്ഷ്യങ്ങൾക്കായി ഉറക്കമൊഴിക്കുകയല്ല, അവ നേടിയെടുക്കാൻ ഉണർന്നു പ്രവർത്തിക്കുകയാണവർ ചെയ്തത്.
നമ്മളേക്കാൾ ഉയരത്തിലുള്ളവരെ നോക്കുമ്പോൾ നമുക്ക് വിഷമവും ദുഃഖവും തോന്നാം, നമ്മളേക്കാൾ താഴെയുള്ളവരെ ഒന്നു നോക്കൂ, അപ്പോൾ മനസ്സിലാകും നാം എത്ര ഉയരത്തിലാണെന്ന്.
പക്ഷേ താഴെയും മുകളിലും നോക്കിയിരുന്നിട്ട് മാത്രം കാര്യമില്ലെന്ന് അവർ തെളിയിച്ചു. ജീവിത വിജയത്തിന് ആത്മസമർപ്പണത്തോടു കൂടി അധ്വാനിക്കുകയും പ്രവർത്തിക്കുകയും വേണമെന്നവർ നാടിന് കാണിച്ചു കൊടുത്തു. ഡോ. എ.പി.ജെ. അബ്ദുൽ കലാമിന്റെ അഗ്നിച്ചിറകുകളിലൂടെ സ്വപ്‌നങ്ങൾ കിഴടക്കിയിരിക്കുന്നു.
രാജ്യത്തെ 75 ഗ്രാമീണ വിദ്യാലയങ്ങളിലെ 750 പെൺകുട്ടികളുടെ മാത്രം ശ്രമഫലമായി നിർമിക്കുന്ന ഉപഗ്രഹം കേരളത്തിൽ നിന്ന് ചേരിയം ഹൈസ്‌കൂളിലെ കുട്ടികൾക്ക് അവസരം ലഭിച്ചത് അപൂർവ നേട്ടമായി.
സമുദ്ര നിരപ്പിൽ നിന്ന് രണ്ടായിരം അടി ഉയരത്തിൽ നിൽക്കുന്ന മങ്കട ചേരിയം മലയുടെ ഉയരത്തെ കിഴടക്കാൻ ആഗ്രഹിച്ച തലമുറയുടെ മക്കളിതാ ലോകം കീഴടക്കിയിരിക്കുന്നു. രാജ്യത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം വിക്ഷേപിച്ച ആസാദിസാറ്റ് ബഹിരാകാശത്തേക്ക് കുതിച്ചപ്പോഴാണ് മങ്കടയിലെ ചേരിയം മലയുടെ താഴ്‌വാരത്തെ ഉൾഗ്രാമം ദേശീയ ശ്രദ്ധ നേടിയത്. പ്രയത്‌നത്തിന് പിന്നിൽ ചേരിയം ഹൈസ്‌കൂളിലെ പത്ത് പെൺകുട്ടികളുടെ കൈയൊപ്പ് കൂടി ഉണ്ടായിരുന്നു,
9, 10 ക്ലാസുകളിലെ വിദ്യാർഥിനികളായ പി. ഹനാ, കെ. അർഷ, കെ. നുസ്ല, സി.പി. അൻഷ, കെ. നിഹ, കെ. ഫഹ്മിയ, എ. നിത, നജ ഫാത്തിമ സി, കെ. നിഹ, കെ. ദിയ ഫാത്തിമ എന്നിവരാണ് ആസാദിസാറ്റ് സാറ്റലൈറ്റ് പ്രോഗ്രാമിന്റെ ഭാഗമായത്. അധ്യാപിക നമിത പ്രകാശനാണ് കുട്ടികൾക്ക് വേണ്ട സഹായം ചെയ്തത്.രാജ്യത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം (ഐ.എസ്.ആർ.ഒ) ആസാദി സാറ്റ് എന്ന കൃത്രിമ ഉപഗ്രഹം വിക്ഷേപിക്കുന്നത് രൂപകൽപനയിൽ ചേരിയം ഗവൺമെന്റ് ഹൈസ്‌കൂളിലെ 10 വിദ്യാർത്ഥിനികളും. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് 75 വിദ്യാലയങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത 750 വിദ്യാർത്ഥിനികളും സാറ്റലൈറ്റ് പ്രോഗ്രാമിംഗിന്റെ ഭാഗമായി. ഐ.എസ്. ആർ.ഒയുടെ ഓൺലൈൻ വഴി നൽകിയ പ്രത്യേക പരിശീലനമാണ് വിദ്യാർത്ഥികളെ ഈ നേട്ടത്തിന് അർഹരാക്കിയത്. എച്ച്.എം.അൻവർ ബഷീറിന്റെ നിർദേശത്തെ തുടർന്ന് ഭൗതിക ശാസ്ത്രം അധ്യാപികയായ നമിത പ്രകാശിന്റെ നേതൃത്വത്തിലാണ് ഒഴിവു ദിവസങ്ങളിൽ ഐ.ടി ലാബ് ഉപയോഗിച്ച് വിദ്യാർത്ഥികൾ പരിശീലനം നേടിയത്. വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി വിദ്യാർത്ഥികളെ ഫോണിൽ വിളിച്ച് നേരിട്ട് അഭിനന്ദിച്ചു,സമ്മാനപ്പെരുമഴയും അഭിനന്ദന പ്രവാഹവുമാണ് ചേരിയം ഗ്രാമത്തെ തേടിയെത്തുന്നത്്.