Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഒൻപതാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ ട്വിസ്റ്റ്, പിതാവ് പോക്‌സോ കേസ് പ്രതിയെന്ന്

കണ്ണൂർ- കണ്ണൂരിൽ ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ സഹപാഠി മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ വമ്പൻ ട്വിസ്റ്റ്. പ്രതിയായ ആൺകുട്ടി 11 പെൺകുട്ടികളെ പീഡിപ്പിച്ചുവെന്ന ആരോപണം തെറ്റാണെന്നും പെൺകുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചതിന് നേരത്തെ പോക്സോ കേസ് പ്രതിയാണെന്നും പോലീസ് വ്യക്തമാക്കി. പെൺകുട്ടിയുടെ മാതാവ് മുംബെയിൽ നിന്നും കണ്ണൂരിലെത്തി. ഇവരാണ് നേരത്തെ ഇയാൾക്കെതിരേ മകളെ പീഡിപ്പിച്ച സംഭവത്തിൽ പരാതി നൽകിയത്. പെൺകുട്ടിയാണ് തനിക്ക് മയക്കുമരുന്ന് നൽകിയതെന്നും പ്രതിയായ ആൺകുട്ടി മൊഴി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ പെൺകുട്ടിതന്നെ ഇൻസ്റ്റഗ്രാമിൽ ഹുക്കയും കഞ്ചാവും വലിക്കുന്നത് പോസ്റ്റ് ചെയ്തതായും കണ്ടെത്തി.
മകളെ സഹപാഠി പീഡിപ്പിച്ചുവെന്ന് മാധ്യമങ്ങൾക്ക് മുന്നിൽ ആദ്യം വെളിപ്പെടുത്തിയത് കുട്ടിയുടെ പിതാവ് തന്നെ ആയിരുന്നു. എന്നാൽ, മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ മഹാരാഷ്ട്രയിലെ ഖർഗർ പോലീസ് ഇയാൾക്കെതിരെ രണ്ടുവർഷം മുൻപ് പോക്‌സോ കേസ് എടുത്തിരുന്നു. എന്നാൽ മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞ കാര്യങ്ങൾ പോലീസിനോട് പറയാൻ ഇയാൾ തയ്യാറായതുമില്ല. 11 പെൺകുട്ടികളെക്കൂടി ആൺകുട്ടി മയക്കുമരുന്ന് നൽകി പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടി മാധ്യമങ്ങളോട് പറഞ്ഞത്. 
എന്നാൽ അത് വിശ്വസനീയമല്ലെന്നാണ് സ്‌കൂൾ അധികൃതരും പോലീസും പറയുന്നത്. കഞ്ചാവ് വലിക്കാറുണ്ടെന്നും കഞ്ചാവ് തരുന്ന ആളുകളുടെ പേര് അറിയില്ലെന്നും കണ്ടാൽ തിരിച്ചറിയാമെന്നുമാണ് ആൺകുട്ടി പറയുന്നത്. കുട്ടിക്ക് കഞ്ചാവ് നൽകുന്നവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. 
കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ പിതാവ് പോലീസിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മുഴുവൻ തെളിവുകളും നൽകിയിട്ടും അന്വേഷണത്തിന്റെ പേരിൽ പോലീസ് മകളെ മാനസികമായി പീഡിപ്പിക്കുകയാണെന്നാണ് ഇയാൾ ആരോപിക്കുന്നത്. കേസ് വഴിതിരിച്ചുവിടാനുള്ള നീക്കമാണോ ഇതിന്റെ പിന്നിലെന്ന് സംശയമുണ്ടെന്നും ഇദ്ദേഹം പറയുന്നു.
സംഭവം ശ്രദ്ധയിൽ പെട്ടയുടൻ തന്നെ പോലീസിൽ പരാതി നൽകിയിരുന്നു. പിന്നീട് പോലീസ് നിർദ്ദേശപ്രകാരം മകൾ മജിസ്‌ട്രേറ്റിന് മുമ്പാകെ 164 മൊഴിയും നൽകി. മൊബൈലിലെ ചാറ്റിംഗ് ഉൾപ്പെടെയുള്ള മുഴുവൻ തെളിവുകളും ഹാജരാക്കുകയും ചെയ്തു. ഇനി ഒരു കുട്ടിക്കും ഇത്തരത്തിലൊരു അനുഭവം ഉണ്ടാകരുതെന്ന് കരുതിയാണ് പരാതി നൽകാൻ തയ്യാറായി മുന്നോട്ടു വന്നത്. സംഭവം മാധ്യമങ്ങളിലൂടെ പുറത്തുവന്നതിന് പിന്നാലെ പോലീസ് തങ്ങളെ വിളിക്കുകയും, സ്റ്റേഷനിലെത്തിയപ്പോൾ ചോദ്യം ചെയ്യാനായി മകളെ വീണ്ടും ഹാജരാക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. മകൾ പോലീസിന്റെ ചോദ്യം ചെയ്യലിന് വിധേയമാകാനുള്ള മാനസിക അവസ്ഥയിലല്ല. ഇക്കാര്യം  പോലീസിൽ അറിയിച്ചപ്പോൾ, പീഡനത്തിനിരയായ മറ്റു കുട്ടികളെക്കുറിച്ച് അറിയാനാണെന്നാണ് മറുപടി നൽകിയത്.  ഇക്കാര്യം അന്വേഷിക്കേണ്ടത് പോലീസല്ലേ? അത് ഞങ്ങളുടെ ബാധ്യതയല്ലല്ലോ ? - രക്ഷിതാവ് ചോഭിച്ചു.
കടുത്ത മാനസിക ശാരീരിക പീഡങ്ങൾക്കിരയായ മകളെ ലഹരി വിരുദ്ധ ചികിത്സയിലൂടെയും കൗൺസിലിംഗിലൂടെയുമാണ് രക്ഷപ്പെടുത്തിയെടുത്തത്. ഇപ്പോഴും മാനസികാവസ്ഥ ശരിയായിട്ടില്ല. കടുത്ത ലൈംഗിക പീഡങ്ങൾക്കിരയായി എന്ന് ഡോക്ടറുടെ സർട്ടിഫിക്കറ്റുമുണ്ട്. ഇതിനും ചികിത്സ നൽകി വരികയാണ്. ഈ സാഹചര്യത്തിലാണ് വീണ്ടും അന്വേഷണത്തിന്റെ പേരിൽ മകളെ വീണ്ടും വേട്ടയാടാൻ ശ്രമിക്കുന്നത്. - പിതാവ് പറയുന്നു.
തന്റെ കുടുംബത്തിന്റെയും മകളുടെയും സുരക്ഷ തന്നെ അപകടത്തിലാണ്. കാരണം വൻ ലഹരി റാക്കറ്റ് ഈ പയ്യനു പിന്നിലുണ്ട്. ഞങ്ങളുടെ സുരക്ഷയെക്കുറിച്ചൊന്നും പോലിസിന് യാതൊരു വേവലാതിയുടെയും ആവശ്യമില്ലല്ലോ? കുറ്റം ചെയ്തവൻ നാല് ദിവസത്തിനകം പുറത്തിറങ്ങി സ്വതന്ത്രനായി നടക്കുകയാണ്. അവന്റെ മൊബൈൽ ഫോൺ പരിശോധനക്ക് വിധേയമാക്കിയാൽ തന്നെ ഈ കേസുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും പുറത്തു വരും. എന്നാൽ പയ്യന്റെ ഫോൺ തകരാറിലാണെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. ഇത് അന്വേഷണം വഴിതിരിച്ചുവിടാനുള്ള നീക്കത്തിന്റെ ഭാഗമാണോ എന്ന കാര്യം സംശയമുണ്ട്. ഇരയാക്കപ്പെട്ടവരെ അന്വേഷണത്തിന്റെ ഭാഗമായി നിരന്തരം മാനസികമായി പീഡിപ്പിക്കുന്നതിനാലാണ് ഇത്തരം സംഭവങ്ങളിൽ ആരും പരാതിയുമായി എത്താൻ മടിക്കുന്നതെന്നും രക്ഷിതാവ് പറയുന്നു. കണ്ണൂർ സിറ്റി മേഖലയിലെ ഏറ്റവും വലിയ ലഹരി കടത്തുകാരനാണീ പതിനാലുകാരനെന്നും, ഈ ബാലന്റെ പിന്നിൽ വൻ റാക്കറ്റുണ്ടെന്നുമാണ് രക്ഷിതാവ് പറയുന്നത്.
അതേ സമയം, കേസുമായി ബന്ധപ്പെട്ട വിശദാന്വേഷണത്തിന്റെ ഭാഗമായി പെൺകുട്ടിയുടെ മൊഴിയെടുക്കേണ്ടി വരുമെന്ന നിലപാടിലാണ് പോലീസ്. കേസിന്റെ അന്വേഷണം നടന്നു വരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
കഞ്ചാവും എം.ഡി.എം.എയും ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ സൗജന്യമായി നൽകിയാണ് സൗഹൃദം സ്ഥാപിച്ചത് എന്നായിരുന്നു പെൺകുട്ടി നേരത്തെ പറഞ്ഞത്. മാനസിക സമ്മർദ്ദം കുറയ്ക്കാനെന്ന് പറഞ്ഞാണ് ലഹരി നൽകിയിരുന്നത്. ലഹരി ഉപയോഗിച്ച് കഴിഞ്ഞാൽ  ശാരീരികമായും മാനസികമായും പീഡിപ്പിക്കും. അടിമപ്പെട്ടുകഴിഞ്ഞാൽ പിന്നീട് മയക്കുമരുന്ന് വാങ്ങാനുള്ള പണത്തിനായി ശരീരം വിൽക്കാൻ നിർബന്ധിക്കും. അത് നിഷേധിക്കുന്നവരെ ശാരീരികമായി ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തി വരുതിയിലാക്കുകയും ചെയ്യും. ലഹരിക്ക് അടിമയായതോടെ ആത്മഹത്യാ പ്രവണത പോലും ഉണ്ടായി. തുടർന്നാണ്  മാതാപിതാക്കൾ ലഹരി വിമുക്ത കേന്ദ്രത്തിൽ എത്തിച്ച് ചികിത്സ നൽകിയതെന്നും പെൺകുട്ടി പറഞ്ഞിരുന്നു. 
കണ്ണൂർ കക്കാട് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന വൻ റാക്കറ്റാണ് ലഹരി വിപണനത്തിനും പീഡനത്തിനും പിന്നിലെന്നാണ് വിവരം. കക്കാടുനിന്നാണ് ലഹരി എത്തിച്ചിരുന്നതെന്ന് പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. നേരത്തെ മുംബൈയിലായിരുന്ന പെൺകുട്ടി ഏതാനും മാസങ്ങൾക്ക് മുമ്പാണ് കണ്ണൂർ സിറ്റിയിലെ സ്‌കൂളിൽ ചേർന്നത്. ഇവിടെ സഹപാഠികൾ റാഗിംഗിനിരയാക്കിയിരുന്നുവെന്നും, ഇതിലെ ഡിപ്രഷൻ മാറുന്നതിന് എന്ന പേരിലാണ്  സഹപാഠിയായ ആൺകുട്ടി ആദ്യമായി കഞ്ചാവ് നൽകിയതെന്നും പെൺകുട്ടി പറയുന്നു. ഇതൊന്ന് യൂസ് ചെയ്തു നോക്കാനാണ് പറഞ്ഞത്. പിന്നീട് എം.ഡി.എം.എ നൽകി. എം.ഡി.എം, സ്റ്റാമ്പ് പോലുള്ള ലഹരി വസ്തുക്കൾ ചേച്ചിമാർക്കുൾപ്പെടെ കൊടുക്കുന്നുണ്ടെന്നും എന്നിട്ട് പലപ്പോഴും ഇവരുടെ കൂടെയാണ് രാത്രി കഴിയാറുള്ളതെന്നും അവൻ പറഞ്ഞിരുന്നതായി പെൺകുട്ടി മൊഴി നൽകി. ഉപ്പയില്ലാത്ത ദിവസം വീട്ടിലെത്തിയും ലഹരി വസ്തു തന്നു. ലഹരിയിൽ പീഡിപ്പിച്ച ശേഷം പീഡന ദൃശ്യങ്ങൾ ചിത്രീകരിച്ചു. ഇത് പിന്നീട് ബ്ലാക്ക് മെയിൽ ഉപയോഗത്തിനായാണ് ശേഖരിക്കുന്നത്. സഹപാഠി ലഹരി നൽകി പീഡനത്തിനിരയാക്കിയ പതിനൊന്ന് കുട്ടികളുടെയും പേരു വിവരങ്ങൾ അറിയാമെന്നും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്.
സഹപാഠിക്ക് ഒപ്പം മകൾ കഞ്ചാവ് ഉപയോഗിക്കുന്ന വിഡിയോ ഒരാൾ ഫോണിൽ അയച്ച് തന്നപ്പോഴാണ് ഇതേക്കുറിച്ച് ആദ്യം അറിഞ്ഞതെന്നാണ് രക്ഷിതാവ്  പോലീസിൽ നൽകിയ മൊഴി. പെൺകുട്ടിയുടെ വെളിപ്പെടുത്തൽ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായതോടെ ലഹരി മാഫിയയിൽ നിന്നും ഭീഷണികൾ വന്നു തുടങ്ങിയതായും പിതാവ് പോലീസിൽ അറിയിച്ചിരുന്നു.
 

Latest News