ദേശീയ പാര്‍ട്ടിയായി മാറാന്‍ ആം ആദ്മിക്ക് ഇനി ഒരു ചുവടു മാത്രം

ന്യൂദല്‍ഹി-  ദേശീയപാര്‍ട്ടിയായി മാറാന്‍ ആം ആദ്മി പാര്‍ട്ടിക്ക് ഒരു ചുവട് മാത്രമാണ് അവശേഷിക്കുന്നതെന്ന് ദേശീയ കണ്‍വീനറും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍. ദല്‍ഹി, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ ഗോവയിലും എ.എ.പിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകാരം നല്‍കിയതിനെ തുടര്‍ന്നാണ് കെജ്‌രിവാള്‍ ഇക്കാര്യം പ്രസ്താവിച്ചത്. ഒരു സംസ്ഥാനത്ത് കൂടി പാര്‍ട്ടിക്ക് അംഗീകാരം ലഭിച്ചാല്‍ എ.എ.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിക്കും. പാര്‍ട്ടിയുടെ നേട്ടത്തില്‍ കെജ്‌രിവാള്‍ പ്രവര്‍ത്തകരെ അഭിനന്ദിക്കുകയും ചെയ്തു.

ദജല്‍ഹിയ്ക്കും പഞ്ചാബിനും ശേഷം ഗോവയിലും എ.എ.പി അംഗീകരിക്കപ്പെട്ടുകഴിഞ്ഞു. ഒരു സംസ്ഥാനത്ത് കൂടി നമ്മുടെ പാര്‍ട്ടിക്ക് അംഗീകാരം ലഭിച്ചാല്‍ എ.എ.പി ദേശീയപാര്‍ട്ടിയായി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടും. പാര്‍ട്ടിയുടെ ഓരോ പ്രവര്‍ത്തകനേയും അവരുടെ കഠിനാധ്വാനത്തിന്റെ പേരില്‍ അഭിനന്ദിക്കുന്നു. എ.എ.പിയുടെ ആശയത്തില്‍ വിശ്വാസമര്‍പ്പിച്ച ജനങ്ങള്‍ക്ക് നന്ദി അറിയിക്കുന്നു- കെജ് രിവാള്‍ ട്വീറ്റ് ചെയ്തു.

ഇന്ത്യയില്‍ ഒരു രാഷ്ട്രീയകക്ഷിക്ക് ദേശീയപാര്‍ട്ടി പദവി ലഭിക്കാന്‍ മൂന്ന് മാനദണ്ഡങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. നാല് സംസ്ഥാനങ്ങളില്‍ നടന്ന ഒടുവിലത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഓരോ സംസ്ഥാനത്തിലും ആറ് ശതമാനം വോട്ട് ഓഹരി ലഭിക്കണം. കൂടാതെ, അവസാനം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നാല് സീറ്റുകള്‍ ലഭിക്കുകയും വേണം. അല്ലെങ്കില്‍ അവസാനം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ട് ശതമാനം സീറ്റുകള്‍ നേടുകയോ നാല് സംസ്ഥാനങ്ങളില്‍ പാര്‍ട്ടി അംഗീകാരം നേടുകയോ വേണം.

 

Latest News