കാൻസറിനെ അതിജീവിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നവരുടെ അനുഭവങ്ങൾ പുസ്തകമാക്കി ആസ്റ്റർ മെഡ്സിറ്റി. 'കാൻസ്പയർ' എന്ന പേരിൽ പുറത്തിറക്കിയ പുസ്തകത്തിൽ രോഗം ഭേദമായ ഏഴ് പേരുടെ പ്രചോദനമേകുന്ന കഥകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കൊച്ചിയിൽ നടന്ന ചടങ്ങിൽ തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിക്കർ പുസ്തകം പ്രകാശനം ചെയ്തു. കാൻസർ രോഗികൾക്ക് ശസ്ത്രക്രിയ ആവശ്യങ്ങൾക്കായി ആശുപത്രിയിലെത്തി അന്നു തന്നെ വീട്ടിലേക്ക് മടങ്ങാൻ കഴിയുന്ന 'സെന്റർ ഫോർ ഡേ കെയർ കാൻസർ പ്രൊസീജിയേഴ്സ്' എന്ന പദ്ധതിയുടെ ഉദ്ഘാടനവും ചടങ്ങിൽ വെച്ചു നടന്നു.
ആസ്റ്ററിൽ ചികിത്സക്കു വരുന്ന രോഗികൾക്ക് പുസ്തകം സൗജന്യമായി നൽകും. പുറത്തുനിന്നുള്ളവർക്ക് ആസ്റ്ററിന്റെ വെബ്സൈറ്റിൽ നിന്ന് പുസ്തകം ഡൗൺലോഡ് ചെയ്ത് വായിക്കാം. പുസ്തക രൂപത്തിൽ ഹാർഡ് കോപ്പി വായിക്കാൻ താൽപര്യമുള്ളവർക്ക് ആശുപത്രിയുമായി ബന്ധപ്പെട്ടാൽ സൗജന്യമായി ലഭിക്കും. കാൻസറിനോട് പോരാടുന്നവർക്ക് പ്രതീക്ഷയും ധൈര്യവും നൽകുകയെന്നതാണ് കാൻസ്പയർ പുസ്തകത്തിന്റെ ലക്ഷ്യം. മുപ്പത് പേജുകളിലായാണ് രോഗത്തെ അതിജീവിച്ചവർ അവരുടെ അനുഭവ കഥകൾ വിവരിച്ചിരിക്കുന്നത്.
ആസ്റ്റർ മെഡ്സിറ്റി ഓങ്കോ സർജറി സീനിയർ കൺസൾട്ടന്റ് ഡോ.ജെം കളത്തിൽ, ആസ്റ്റർ ഹോസ്പിറ്റൽസ് കേരള ആന്റ് ഒമാൻ റീജണൽ ഡയറക്ടർ ഫർഹാൻ യാസീൻ, സീനിയർ കൺസൾട്ടന്റ് മെഡിക്കൽ ഓങ്കോളജി ഡോ. അരുൺ ആർ. വാര്യർ, കൺസൾട്ടന്റ് റേഡിയേഷൻ ഓങ്കോളജിസ്റ്റ് ഡോ. ദുർഗ പൂർണ, ഓങ്കോളജി വിഭാഗത്തിലെ ഡോക്ടർമാർ, നഴ്സുമാർ, മറ്റു ജീവനക്കാർ, കോ-ഓർഡിനേറ്റർമാർ, അർബുദത്തെ അതിജീവിച്ചവരും അവരുടെ കുടുംബവും, കാൻസർ ചാരിറ്റബിൾ സൊസൈറ്റി 'കാൻസെർവ്' സന്നദ്ധപ്രവർത്തകർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.