വിനീതിന്റെ ഫോണില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍, കൂടതലും ലക്ഷ്യമിട്ടത് വിവാഹിതരായ സ്ത്രീകളെ

തിരുവനന്തപുരം-ഇന്‍സ്റ്റഗ്രാമില്‍ വിഡിയോ ചെയ്യാനുള്ള ടിപ്‌സുകള്‍ പഠിപ്പിക്കാമെന്നു പറഞ്ഞു പെണ്‍കുട്ടിയെ ലോഡ്ജിലെത്തിച്ചു പീഡിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ കിളിമാനൂര്‍ വെള്ളല്ലൂര്‍ കീഴ്‌പേരൂര്‍ സ്വദേശി വിനീതിനെതിരെ കൂടുതല്‍ പരാതികള്‍. ലീസ് അറസ്റ്റിലായ മറ്റൊരു യുവതി വിനീതിനെതിരെ പരാതിയുമായി രംഗത്തെത്തി. നിരവധി സ്ത്രീകള്‍ ഫോണിലൂടെ പരാതി പറയുന്നുണ്ടെങ്കിലും രേഖാമൂലം പരാതി നല്‍കാന്‍ തയാറാകുന്നില്ലെന്നു പോലീസ് പറയുന്നു.
സൗഹൃദം സ്ഥാപിച്ച് സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും സമൂഹമാധ്യമ അക്കൗണ്ടുകളുടെ പാസ്വേഡ് കൈക്കലാക്കിയെന്നുമാണ് വീട്ടമ്മയായ യുവതി തമ്പാനൂര്‍ പോലീസിനു പരാതി നല്‍കിയിരിക്കുന്നത്.  
വിനീത് അറസ്റ്റിലായതോടെ ഇയാള്‍ക്കൊപ്പം വിഡിയോ ചെയ്ത പല ഇന്‍സ്റ്റഗ്രാം ഐഡികളും അപ്രത്യക്ഷമായി. ടിക് ടോക് നിരോധിച്ചതോടെയാണ് വിനീത് ഇന്‍സ്റ്റഗ്രാമിലേക്ക് മാറിയത്. ഇന്‍സ്റ്റഗ്രാമില്‍ വൈറലാകാനുള്ള ടിപ്‌സ് പറഞ്ഞു തരാമെന്നു വാഗ്ദാനം ചെയ്താണ് ഇയാള്‍ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ചിരുന്നതെന്നു പറയുന്നു. സൗഹൃദം മുതലെടുത്ത് ചൂഷണം ചെയ്യുകയായിരുന്നു രീതി.

വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതിനാല്‍ ആരും പരാതി നല്‍കിയില്ല. അഞ്ചുലക്ഷത്തോളം ഫോളോവേഴ്‌സാണ് വിനീതിനുണ്ടായിരുന്നത്. ഇതിലൂടെ ലഭിക്കുന്ന വരുമാനമാണ് ആഡംബരത്തിനു ചെലവഴിക്കുന്നതെന്നാണ് ഇയാള്‍ അടുപ്പമുള്ളവരോട് പറഞ്ഞിരുന്നത്. ഒരു ജോലിയും ചെയ്യാത്ത വിനീത്, പോലീസിലാണെന്നും സ്വകാര്യ ചാനലില്‍ ജോലി ചെയ്യുന്നതായും സ്ത്രീകളോട് പറഞ്ഞിരുന്നു. ഓരോ ആഴ്ചയും പുതിയ കാറുകളിലാണ് വിനീത് എത്തിയിരുന്നതെന്നു നാട്ടുകാര്‍ പറയുന്നു.
വിനീതിന്റെ ഫോണ്‍ പരിശോധിച്ച പോലീസ് സംഘത്തിനു ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. നിരവധി സ്ത്രീകളുമായി ഇയാള്‍ക്ക് അടുപ്പമുണ്ടായിരുന്നു. സ്ത്രീകളോട് ചാറ്റു ചെയ്യുന്നതിന്റെ സ്‌ക്രീന്‍ ഷോട്ടുകളും സ്വകാര്യ ദൃശ്യങ്ങളും ഇയാള്‍ ഫോണില്‍ സൂക്ഷിച്ചിരുന്നു. വിവാഹിതരായ സ്ത്രീകളുമായിട്ടായിരുന്നു കൂടുതലായും ബന്ധം പുലര്‍ത്തിയിരുന്നത്.

സമൂഹ മാധ്യമങ്ങളില്‍ ഒട്ടേറെ ആരാധകരുള്ളതിനാലാണ് സ്ത്രീകള്‍ ഇയാളുടെ വാക്കുകള്‍ വിശ്വസിച്ചിരുന്നതെന്ന്് പൊലീസ് പറയുന്നു. കൊല്ലം സ്വദേശിയായ പെണ്‍കുട്ടിയുടെ പരാതിയിലാണ് തമ്പാനൂര്‍ പൊലീസ് വിനീതിനെ അറസ്റ്റു ചെയ്തത്.

 

Latest News