Sorry, you need to enable JavaScript to visit this website.

പ്രളയത്തില്‍ നശിച്ചത് നിരവധി കാറുകള്‍, എങ്ങനെ നന്നാക്കുമെന്നറിയാതെ ഫുജൈറക്കാര്‍

ഫുജൈറ- അപ്രതീക്ഷിതമായ മഴയിലും വെള്ളപ്പൊക്കത്തിലും നൂറുകണക്കിന് കാറുകളാണ് ഫുജൈറയില്‍ നശിച്ചത്. എമിറേറ്റിലെ നിരവധി താമസക്കാര്‍ വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന വാഹനങ്ങള്‍ നന്നാക്കാന്‍ പാടുപെടുകയാണ്.

റിക്കവറി ട്രക്കുകള്‍ വെള്ളത്തില്‍ മുങ്ങിയ നിരവധി വാഹനങ്ങള്‍ വീണ്ടെടുത്ത് ഗാരേജുകളിലേക്കും ഡ്രൈലാന്‍ഡിലേക്കും കൊണ്ടുപോയി, എന്നാല്‍ അവ എങ്ങനെ നന്നാക്കിയെടുക്കുമെന്ന് തങ്ങള്‍ക്ക് അറിയില്ലെന്നാണ് ഉടമകള്‍ പറയുന്നത്.

'പ്രശ്‌നം കൂടുതല്‍ വഷളാകാന്‍ സാധ്യതയുള്ളതിനാല്‍ കേടായ വാഹനങ്ങള്‍ സ്റ്റാര്‍ട്ട് ചെയ്യരുതെന്ന് ഞങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്,' സെയില്‍സ് എക്‌സിക്യൂട്ടീവ് നവാസ് പറയുന്നു. അദ്ദേഹം ജോലി ചെയ്യുന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള മിത്സുബിഷി ലാന്‍സര്‍, മെഴ്‌സിഡസ് ബെന്‍സ് സിക്ലാസ്, ടൊയോട്ട കൊറോള, ഹോണ്ട അക്കോര്‍ഡ്, ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ, നിസ്സാന്‍ ആള്‍ട്ടിമ എന്നീ ആറ് കാറുകള്‍ വെള്ളപ്പൊക്കത്തില്‍ നശിച്ചു.

'പ്രശ്‌നം എന്താണെന്ന് മനസ്സിലാക്കാന്‍ ഞങ്ങള്‍ മെക്കാനിക്കുകളെ സമീപിക്കും. വെള്ളം ബാഷ്പീകരിക്കപ്പെടുന്നതിന് കേടായ കാറുകളുടെ ബോണറ്റ് തുറന്ന് വെക്കാന്‍ പോലീസ് ഉപദേശിച്ചു.'

തന്റെ കാര്‍ വെള്ളപ്പൊക്കത്തില്‍ ഒഴുകിപ്പോയി, എന്നാല്‍ അത് വീണ്ടെടുത്ത ശേഷം എങ്ങനെ ശരിയാക്കുമെന്ന് തനിക്ക് അറിയില്ലെന്ന് ഈജിപ്ഷ്യന്‍ പ്രവാസിയായ അഹമ്മദ് അസിം പറഞ്ഞു,

'ഞാന്‍ കഴിഞ്ഞ മൂന്ന് ദിവസമായി ലീവിലാണ്, ഇനി എന്ത് ചെയ്യണം എന്നതിനെക്കുറിച്ച് ഇവിടെ ആര്‍ക്കും ഒരു വിവരവുമില്ല. എന്റെ താമസസ്ഥലത്തിനടുത്തുള്ള ഒരു തുറന്ന ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന എന്റെ നിസാന്‍ മാക്‌സിമ വീണ്ടെടുക്കാന്‍ എനിക്ക് കഴിഞ്ഞു. പ്രോസസ്സും ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യുന്നതുമാണ് അടുത്ത ഘട്ടം. ഒട്ടുമിക്ക ഓഫീസുകളും അടഞ്ഞുകിടക്കുന്നതിനാല്‍ ഇന്‍ഷുറന്‍സ് വിവരങ്ങള്‍ ലഭിക്കാനോ ക്ലെയിമുകള്‍ ഫയല്‍ ചെയ്യാനോ ബുദ്ധിമുട്ടാണെന്നും താമസക്കാര്‍ ചൂണ്ടിക്കാട്ടി.

വെള്ളപ്പൊക്കം തന്റെ ടൊയോട്ട കൊറോളയ്ക്ക് കേടുപാടുകള്‍ സംഭവിച്ചതിന് ശേഷം ഡോക്യുമെന്റേഷന്‍ നടപടിക്രമങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്ന് മറ്റൊരു ഫുജൈറ നിവാസിയായ ഷാജി ആറ്റിങ്ങല്‍ പറഞ്ഞു.

 

Latest News