Sorry, you need to enable JavaScript to visit this website.

 ഇന്റിമേറ്റ് രംഗങ്ങള്‍ വിവാദമാക്കുന്നതിനെതിരെ ദുര്‍ഗ കൃഷ്ണ

ഇടപ്പള്ളി-കഴിഞ്ഞ കുറേ കാലമായി സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയാകുന്ന താരമാണ് ദുര്‍ഗ കൃഷ്ണ. ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിക്കുന്നതിനെതിരെയാണ് ദുര്‍ഗയ്‌ക്കെതിരെ പലപ്പോഴും വിമര്‍ശനങ്ങള്‍ ശക്തമാകാറുള്ളത്. വിവാഹിതയായിട്ടും ഇത്തരം രംഗങ്ങളില്‍ അഭിനയിക്കുന്നതിന് ദുര്‍ഗയുടെ ഭര്‍ത്താവിനെതിരെയും വിമര്‍ശനങ്ങള്‍ ഉയരാറുണ്ട്.
'ഉടല്‍' എന്ന ദുര്‍ഗയുടെ ചിത്രമാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. ചിത്രത്തിലെ ചുംബന രംഗങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു. ഏറെ കഷ്ടപ്പെട്ട് ചെയ്ത ഉടല്‍ സിനിമയില്‍ തന്റെ ചില സീനുകള്‍ മാത്രം ചര്‍ച്ചയായത് അതിശയിപ്പിച്ചെന്നാണ് ദുര്‍ഗ പറയുന്നത്.
ഉടല്‍ എന്ന ചിത്രത്തില്‍ ചെയ്യുന്നതൊന്നും ദുര്‍ഗയല്ലെന്നും അതെല്ലാം ഷൈനി എന്ന കഥാപാത്രമാണെന്നും താരം പറഞ്ഞു. യഥാര്‍ത്ഥ ജീവിതത്തില്‍ ഒരു മുത്തശ്ശിയോട് ക്രൂരത കാണിക്കാന്‍ ദുര്‍ഗയ്ക്ക് കഴിയില്ല. അത് പോലെ തന്നെ ഉമ്മ വെച്ചതും കെട്ടിപിടിച്ചതുമൊന്നും ദുര്‍ഗയല്ല, ഷൈനിയാണെന്നും ദുര്‍ഗ പറഞ്ഞു. വളരെ കഷ്ടപ്പെട്ട് ചെയ്ത ഫൈറ്റ് സീനുകളെ കുറിച്ചൊന്നും എവിടെയും ആരും പറഞ്ഞു കേട്ടിട്ടില്ലെന്നും താരം വ്യക്തമാക്കി.
'ഫൈറ്റോ മറ്റ് വൈകാരിക രംഗങ്ങളോ ആരും എടുത്ത് പറഞ്ഞില്ല. സോഷ്യല്‍ മീഡിയയില്‍ കറങ്ങി നടക്കുന്നത് ഉടലിലെ രണ്ട് ഇന്റിമേറ്റ് രംഗങ്ങള്‍ മാത്രമാണ്. അത് മാത്രമാണ് അവര്‍ കാണുന്നുള്ളൂ. കാരണം അവര്‍ക്ക് വേണ്ടത് മാത്രമാണ് അവര്‍ കാണുന്നത്.' ദുര്‍ഗ കൃഷ്ണ പറഞ്ഞു.
യഥാര്‍ത്ഥ ജീവിത്തിലെ ദുര്‍ഗയെയും ഷൈനി എന്ന കഥാപാത്രത്തെയും ആരും വേര്‍തിരിച്ചു കാണുന്നില്ലെന്നും വിവാദ രംഗങ്ങളില്‍ ഒപ്പം പുരുഷ കഥാപാത്രവും അഭിനയിച്ചിട്ടുണ്ടെന്ന പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നതായും ദുര്‍ഗ വ്യക്തമാക്കി. ദുര്‍ഗയുടെ റിലീസിനൊരുങ്ങുന്ന 'കുടുക്ക് 2025' എന്ന ചിത്രത്തിലും ലിപ് ലോക്ക് രംഗങ്ങളുണ്ട്. ഇവയും അടുത്തിടെ വലിയ വിവാദമായിരുന്നു.
മനുഷ്യന്റെ സ്വകാര്യത പ്രമേയമാക്കുന്ന ചിത്രം 2025ലെ കഥയാണ് പറയുന്നത്. 'അള്ള് രാമേന്ദ്രന്' ശേഷം സംവിധായകന്‍ ബിലഹരി ഒരുക്കുന്ന ചിത്രമാണിത്. ഷൈന്‍ ടോം ചാക്കോയും സ്വാസികയുമാണ് മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. നവംബറിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിയന്ത്രണങ്ങളോടെ തെരഞ്ഞെടുത്ത സ്വകാര്യ സ്ഥലങ്ങളിലായിരുന്നു ചിത്രീകരണം നടന്നത്.
 

Latest News