കെ. സുരേന്ദ്രനെ കണ്ടു, എന്നാല്‍ ബി.ജെ.പിയിലേക്കില്ല- മാണി സി. കാപ്പന്‍

കോട്ടയം- താന്‍ ബി.ജെ.പിയിലേക്ക് പോകുന്നുവെന്ന് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് മാണി സി കാപ്പന്‍. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നത് ശരിയാണെന്നും എന്നാല്‍ അതില്‍ രാഷ്ട്രീയമില്ലെന്നും മാണി സി. കാപ്പന്‍ പറഞ്ഞു.

താന്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ദ്രൗപതി മുര്‍മുവിന് വോട്ട് ചെയ്തിട്ടില്ല. അങ്ങനെ ചെയ്താല്‍ അത് തുറന്ന് പറയാനുള്ള ധൈര്യം തനിക്കുണ്ട്. പാലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസം നില്‍ക്കുന്ന തോറ്റ എം.എല്‍.എ ആണ് വ്യാജപ്രചാരണങ്ങള്‍ക്ക് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ ദിവസം ബി.ജെ.പിയിലേക്ക് പോകുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇപ്പോള്‍ പറയാന്‍ പറ്റില്ലെന്നും രാഷ്ട്രീയമല്ലെ, കാലം മാറി വരുമെന്നായിരുന്നു മാണി സി. കാപ്പന്റെ മറുപടി.

കെ. സുധാകരനെപ്പറ്റി മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്നും മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ആഘോഷിക്കുകയാണെന്നും കാപ്പന്‍ കൂട്ടിച്ചേര്‍ത്തു. യു.ഡി.എഫ് നേതൃത്വം ആവശ്യപ്പെട്ട പ്രകാരമാണ് കാപ്പന്റെ വിശദീകരണമെന്ന് കരുതുന്നു.
രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കള്‍ കാപ്പനെ വിളിച്ച് അതൃപ്തി അറിയിച്ചതായാണ് വിവരം. നേരത്തേ യു.ഡി.എഫ് വേദികളില്‍ സ്ഥിരമായി തഴയപ്പെടുന്നു എന്ന പരാതിയും കാപ്പന്‍ ഉയര്‍ത്തിയിരുന്നു. ഇതിനിടെ മാണി സി. കാപ്പനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത് ബി.ജെ.പി മധ്യമേഖല അധ്യക്ഷന്‍ എന്‍. ഹരി രംഗത്തെത്തിയിരുന്നു.

 

Latest News