ദമാം- ഇന്ന് നടക്കുന്ന ഇരുപത്തിയൊമ്പതാമത് അറബ് ഉച്ചകോടിയിലെ ഖത്തറിന്റെ പ്രാതിനിധ്യം അറബ് ദേശീയ സുരക്ഷക്ക് ഒരു തരത്തിലും ഗുണം ചെയ്യില്ലെന്ന് ബഹ്‌റൈൻ വിദേശ മന്ത്രി ശൈഖ് ഖാലിദ് ബിൻ അഹ്മദ് അൽഖലീഫ പറഞ്ഞു.
ദഹ്‌റാനിൽ നടക്കുന്ന ഉച്ചകോടിക്കെതിരെ ഖത്തർ മാധ്യമങ്ങൾ നടത്തുന്ന ആക്രമണങ്ങളും തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിനെതിരായ അപകീർത്തി തുടരുന്നതും ഉച്ചകോടിയിൽ ഖത്തറിന് ഒരുവിധ സ്ഥാനവും പങ്കുമുണ്ടാകില്ല എന്നാണ് വ്യക്തമാക്കുന്നത്. അറബ് രാജ്യങ്ങളുടെ നിർമാണത്തിനും വികസനത്തിനുമുള്ള നിശ്ചയദാർഢ്യവും എല്ലാവർക്കും നന്മ ആഗ്രഹിക്കുന്നതായുമുള്ള വ്യക്തമായ സന്ദേശം ദഹ്‌റാൻ ഉച്ചകോടി നൽകും. അറബ് ദേശീയ സുരക്ഷ ലക്ഷ്യമിടുന്ന ഏതു ശത്രുവിനെയും നിശ്ചയദാർഢ്യത്തോടെ നേരിടുമെന്നും ബഹ്‌റൈൻ വിദേശ മന്ത്രി പറഞ്ഞു. ദഹ്‌റാൻ ഉച്ചകോടിയിലേക്ക് ഖത്തർ അമീറിനെ ക്ഷണിച്ചിട്ടുണ്ടെന്ന് അറബ് ലീഗ് സെക്രട്ടറി ജനറൽ അഹ്മദ് അബുൽഗെയ്ത് വ്യക്തമാക്കിയിട്ടുണ്ട്. സൗദി നേതാക്കളുടെ അപേക്ഷ പ്രകാരമാണ് ഖത്തറിനെ ഉച്ചകോടിയിലേക്ക് ക്ഷണിച്ചതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഖത്തറിന്റെ അഹങ്കാരവും കടുംപിടിത്തവും അറബ് രാജ്യങ്ങളുടെ നിരയിൽനിന്ന് ഖത്തറിനെ ദൂരേക്ക് അകറ്റുമെന്നും ഖത്തറിന്റെ നില കൂടുതൽ പരുങ്ങലിലാക്കുമെന്നും സൗദി ശൂറാ കൗൺസിൽ അംഗം ഡോ. മഅ്ദി ആലുമദ്ഹബ് പറഞ്ഞു. തുർക്കികളുടെയും ഇറാനികളുടെയും മടിത്തട്ടിൽ അഭയം തേടുന്നതിനുള്ള ശ്രമങ്ങൾ ഖത്തർ ജനതക്ക് ഗുണം ചെയ്യില്ല. ഖത്തർ ഭരണാധികാരികളും അവരുടെ പിണിയാളുകളുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണക്കാർ. ഉച്ചകോടി സംഘടിപ്പിച്ച് വിശകലനം ചെയ്യാനോ പരിഹരിക്കാനോ മാത്രം വലിയ പ്രശ്‌നമല്ല ഖത്തർ പ്രതിസന്ധി. തെറ്റായ പാതയിലൂടെയാണ് സഞ്ചരിക്കുന്നത് എന്ന സന്ദേശം ഖത്തർ ഭരണാധികാരികൾക്ക് അറബ് ഉച്ചകോടി നൽകും.
മേഖലാ രാജ്യങ്ങളുടെ വിമാനങ്ങൾക്ക് ഖത്തർ യുദ്ധവിമാനങ്ങൾ ഭീഷണി സൃഷ്ടിക്കുന്നത് അറബ് ഉച്ചകോടി വിശകലനം ചെയ്‌തേക്കുമെന്നും ഡാ. മഅ്ദി ആലുമദ്ഹബ് പറഞ്ഞു. ഇറാൻ ഭരണകൂടത്തിന്റെ ആശ്രിതത്വത്തിൽ നിന്ന് അറബ്, ഗൾഫ് രാജ്യങ്ങളുടെ മടിത്തട്ടിലേക്ക് ഖത്തറിനെ തിരിച്ചെത്തിക്കുന്നതിന് മേഖലാ രാജ്യങ്ങൾ നടത്തുന്ന ശ്രമങ്ങൾ പ്രശംസനീയമാണെന്ന് മറ്റൊരു ശൂറാ കൗൺസിൽ അംഗമായ ഖലീഫ അൽദോസരി പറഞ്ഞു.