അടിവസ്ത്രം അഴിപ്പിച്ച സംഭവം: അറസ്റ്റിലായവരുടെ  ബന്ധുക്കള്‍ പോലീസ് സ്‌റ്റേഷനു മുന്നില്‍  പ്രതിഷേധിക്കുന്നു 

കൊല്ലം- കൊല്ലത്ത് നീറ്റ് പരീക്ഷക്ക് വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിച്ച സംഭവത്തില്‍ അറസ്റ്റിലായവരുടെ ബന്ധുക്കള്‍ പ്രതിഷേധിക്കുന്നു. ചടയമംഗലം പോലീസ് സ്‌റ്റേഷനില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ് ഇവര്‍. നിരപരാധികളെ പ്രതിയാക്കി എന്ന് ആരോപണം ഉന്നയിച്ചാണ് പ്രതിഷേധം. യഥാര്‍ത്ഥ പ്രതികളെ സംരക്ഷിക്കാന്‍ പോലീസ് ശ്രമിക്കുകയാണെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു.
വിവാദത്തില്‍ കുട്ടികളുടെ പരിശോധന ചുമതലമുണ്ടായിരുന്ന സ്വകാര്യ ഏജന്‍സിക്കെതിരെ അറസ്റ്റിലായ ശുചീകരണ തൊഴിലാളികള്‍ നേരത്തെ രംഗത്ത് വന്നിരുന്നു. ആയൂര്‍ മാര്‍ത്തോമ കോളേജിലെ ജീവനക്കാരാണ് സുരക്ഷാ ഏജന്‍സിക്കെതിരെ രംഗത്ത് വന്നത്. ഏജന്‍സിയിലെ ജീവനക്കാരുടെ നിര്‍ദ്ദേശപ്രകാരമാണ് അടിവസ്ത്രം അഴിപ്പിച്ചത്. കുട്ടികളുടെ അടിവസ്ത്രത്തില്‍ ലോഹഭാഗങ്ങള്‍ ഉള്ളതിനാല്‍ അടിവസ്ത്രം അഴിച്ചു മാറ്റണമെന്ന് ഏജന്‍സിക്കാര്‍ നിര്‍ദേശിച്ചുവെന്നും ഏജന്‍സിക്കാരുടെ ആവശ്യപ്രകാരം വിദ്യാര്‍ത്ഥിനികള്‍ക്ക് വസ്ത്രം മാറാന്‍ മുറി തുറന്നു കൊടുക്കുക മാത്രമാണ് ചെയ്തതെന്നും ജീവനക്കാര്‍ പറഞ്ഞു. കേസില്‍ റിമാന്റിലായ എസ് മറിയാമ്മ, കെ മറിയാമ്മ എന്നിവരുടേതാണ് വെളിപ്പെടുത്തല്‍.സംഭവത്തില്‍ അറസ്റ്റിലായ 5 പ്രതികളുടേയും ജാമ്യാപേക്ഷ ഇന്നലെ കോടതി തള്ളിയിരുന്നു. ഭരണഘടനയുടെ 21ാം അനുച്ഛേദത്തിന്റെ ലംഘനമാണ് നടന്നതെന്ന് കോടതി വിലയിരുത്തി. കൂടുതല്‍ പ്രതികളെ പിടികൂടാനുള്ളതിനാല്‍ അഞ്ച് പേര്‍ക്കും ജാമ്യം നല്‍കരുതെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു.
 

Latest News