Sorry, you need to enable JavaScript to visit this website.

ഒന്നും അറിഞ്ഞില്ലെന്ന് നടി സുസ്മിതയുടെ അച്ഛന്‍

മുംബൈ- മകള്‍ ഐപിഎല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോഡിയുമായി ഡേറ്റിംഗിലാണെന്ന കാര്യം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് ബോളിവുഡ നടി സുസ്മിത സെന്നിന്റെ പിതാവ് ഷുബീര്‍ സെന്‍.
വെള്ളിയാഴ്ച രാവിലെ ഞാന്‍ അവളുമായി ടെലിഫോണില്‍ സംസാരിച്ചിരുന്നു. പക്ഷേ അവള്‍ എന്നോട് ഒന്നും പറഞ്ഞില്ല. ലളിത് മോഡിയുടെ ട്വീറ്റിന് ശേഷം മാധ്യമപ്രവര്‍ത്തകരാണ് എന്നെ കാര്യങ്ങള്‍ അറിയിച്ചത്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ സ്ഥാപകന്‍ ലളിത് മോഡിയും ് നടി സുസ്മിത സെന്നും വിവാഹിതരാകുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.  പുതിയ തുടക്കമാണിതെന്ന് ലളിത് മോഡ് ട്വീറ്റ് ചെയ്തു. ഇരുവരും വിവാഹിതരായിട്ടില്ലെന്ന് മറ്റൊരു ട്വീറ്റിലൂടെ ലളിത് മോഡ് വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ ഡേറ്റിങ്ങിലാണെന്നും വിവാഹം ഒരു ദിവസം ഉണ്ടായേക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

മാലദ്വീപിലും സാര്‍ഡിനിയയിലും കുടുംബത്തോടൊപ്പം ചെലവഴിച്ച ദിവസങ്ങളുടെ ചിത്രങ്ങളാണ് ലളിത് മോഡി ട്വിറ്ററില്‍ പങ്കുവച്ചത്. ഈ ട്വീറ്റില്‍ സുസ്മിത സെന്നിനെ ബെറ്റര്‍ ഹാഫ് എന്നു ലളിത് മോഡി വിശേഷിപ്പിക്കുന്നുണ്ട്. ലണ്ടനില്‍ തിരിച്ചെത്തിയശേഷമാണ് കുറിപ്പെന്നും പറയുന്നുണ്ട്.

2008ല്‍ ആരംഭിച്ച ഐപിഎല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ സ്ഥാപകനും, ആദ്യ ചെയര്‍മാനും കമ്മിഷനറുമായിരുന്നു ബിസിനസ് സാമ്രാജ്യത്തിന് ഉടമയായ ലളിത് മോഡി. 2008 മുതല്‍ 2010 വരെ ഐപിഎല്‍ ടൂര്‍ണമെന്റിന്റെ നടത്തിപ്പുകാരനായിരുന്നു. എന്നാല്‍ പിന്നീടുണ്ടായ അഴിമതിയുമായി ബന്ധപ്പെട്ടാണു സ്ഥാനം നഷ്ടമാകുന്നത്. അഴിമതി നടന്ന സമയത്ത് ഐപിഎല്‍ കമ്മിഷനറായിരുന്നു അദ്ദേഹം. അന്നു മള്‍ട്ടി സ്‌ക്രീന്‍ മീഡിയ ലിമിറ്റഡ് (എംഎസ്എം ഇപ്പോള്‍ സോണി പിക്‌ചേഴ്‌സ് നെറ്റ്വര്‍ക്ക്) ഐപിഎല്ലിലെ മാധ്യമ അവകാശം സംബന്ധിച്ച ലേലവുമായി ബന്ധപ്പെട്ട് ബിസിസിഐയെ സമീപിച്ചിരുന്നു.

ഐപിഎല്‍ മത്സരങ്ങളുടെ സംപ്രേക്ഷണാവകാശം വേള്‍ഡ് സ്‌പോര്‍ട്‌സ് ഗ്രൂപ്പിനു നല്‍കിയതായി (ഡബ്ലുഎസ്ജി) വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെയായിരുന്നു ഇത്. എന്നാല്‍ ബിസിസിഐയും ഡബ്ലുഎസ്ജിയും തമ്മില്‍ ഇതു സംബന്ധിച്ച് ഒരു കരാറിലും എത്തിയിരുന്നില്ല. റിപ്പോര്‍ട്ടുകള്‍ പ്രകാരം ലളിത് മോഡി തനിച്ചാണ്  ഡബ്ല്യുഎസ്ജിയുമായി കരാറിലെത്തിയതെന്നും ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം 125 കോടി രൂപ കൈപ്പറ്റിയിട്ടുമുണ്ടെന്നാണു റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍നിന്നു പലായനം ചെയ്ത ലളിത് മോദി ഇപ്പോള്‍ യുകെയിലാണുള്ളത്.

1994ല്‍ മിസ് യൂണിവേഴ്‌സ് ആയ സുസ്മിത സെന്‍ പിന്നീട് ബോളിവുഡ് സിനിമകളില്‍ അഭിനയിച്ചിരുന്നു. 1996ല്‍ ദാസ്തക് സിനിമയിലൂടെയാണ് അവര്‍ ബോളിവുഡില്‍ അരങ്ങേറ്റം നടത്തിയത്. ബീവി നമ്പര്‍ 1, ഡു നോട്ട് ഡിസ്റ്റര്‍ബ്, മേം ഹൂ നാ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായി.

 

 

 

 

 

 

Latest News