നഗ്‌നതാ പ്രദര്‍ശനം മരുന്ന് കഴിക്കാന്‍ വൈകിയതിനാല്‍,  ശ്രീജിത്ത് രവിയുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍ 

കൊച്ചി- പെണ്‍കുട്ടികള്‍ക്ക് മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ കേസില്‍ നടന്‍ ശ്രീജിത്ത് രവിയുടെ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തൃശൂര്‍ സെഷന്‍സ് കോടതി നേരത്തെ നടന് ജാമ്യം നിഷേധിച്ചിരുന്നു. തുടര്‍ന്നാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്.
മനോവൈകല്യത്തിന് ചികിത്സയിലാണ്. മരുന്ന് കഴിക്കാന്‍ വൈകിയതാണ് സ്വഭാവ വൈകൃതത്തിന് കാരണമായതെന്നും, അതിനാല്‍ ജാമ്യം നല്‍കണമെന്നുമാണ് ശ്രീജിത്ത് രവിയുടെ ഹര്‍ജിയില്‍ പറയുന്നത്. എന്നാല്‍ പ്രതി മുന്‍പും സമാന കുറ്റകൃത്യം ചെയ്തിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. ഈ മാസം നാലിന് തൃശൂര്‍ അയ്യന്തോളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അയ്യന്തോളിലെ എസ് എന്‍ പാര്‍ക്കിന് സമീപം കാര്‍ നിര്‍ത്തിയ നടന്‍ രണ്ട് പെണ്‍കുട്ടികള്‍ക്ക് മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തുകയായിരുന്നു.
സമാനമായ രീതിയില്‍ ശ്രീജിത്ത് രവിക്കെതിരെ നേരത്തെയും പരാതി ഉയര്‍ന്നിരുന്നു. 2016 ഓഗസ്റ്റ് 27ന് സ്‌കൂളിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ത്ഥിനികള്‍ക്കടുത്തെത്തിയ നടന്‍ കാറിന്റെ ഡ്രൈവര്‍ സീറ്റിലിരുന്ന് നഗ്‌നത പ്രദര്‍ശിപ്പിക്കുകയും, കുട്ടികള്‍ ഉള്‍പ്പെടുന്ന തരത്തില്‍ സെല്‍ഫി എടുക്കുകയും ചെയ്‌തെന്നായിരുന്നു പരാതി.
 

Latest News