ഇസ്്‌ലാമാബാദ്- പാക്കിസ്ഥാന് ആവശ്യമുള്ള കൽക്കരിയുടെ വില കൂട്ടി താലിബാൻ സർക്കാർ. കടക്കെണിയിലും, ഊർജ പ്രതിസന്ധിയിലും നട്ടം തിരിയുന്ന പാക്കിസ്ഥാന് അഫ്ഗാനിസ്ഥാന്റെ നീക്കം തിരിച്ചടിയായി.
വിദേശനാണ്യം ലാഭിക്കാനും ദക്ഷിണാഫ്രിക്കൻ കൽക്കരിയെ ആശ്രയിക്കുന്നത് ഒഴിവാക്കാനും അഫ്ഗാനിസ്ഥാനിൽനിന്നും പാക് രൂപയിൽ കൽക്കരി ഇറക്കുമതി ചെയ്യാനുള്ള പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ നീക്കമാണ് താലിബാൻ തടയിട്ടത്. വില ഇരട്ടിയിലേറെ ഉയർത്തിയാണ് പാക് മോഹത്തെ താലിബാൻ വെട്ടിയത്. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള കൽക്കരി ഇറക്കുമതിക്ക് പാക് ഭരണകൂടം അനുമതി നൽകി മണിക്കൂറുകൾക്കകമാണ്
താലിബാൻ വിലകൂട്ടിയത്. ചെലവ് കുറഞ്ഞ മാർഗത്തിൽ പാക്കിസ്ഥാനിൽ വൈദ്യുതി വിതരണം നടത്താനുള്ള സർക്കാരിന്റെ പദ്ധതിയാണ് തകർന്നത്. വില ഉയർത്തിയതിന് പിന്നാലെ കസ്റ്റംസ് തീരുവ 30 ശതമാനമാക്കുകയും ചെയ്തു.
അഫ്ഗാനിസ്ഥാനിൽ നിന്നുള്ള കൽക്കരി ഇറക്കുമതിയിലൂടെ മാത്രം പ്രതിവർഷം 2.2 ബില്യൺ ഡോളറിലധികം ലാഭിക്കാമെന്നായിരുന്നു പാക് സർക്കാരിന്റെ കണക്കുകൂട്ടൽ കൽക്കരിയുടെ വില കുത്തനെ വർദ്ധിപ്പിച്ച താലിബാൻ തീരുമാനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ വിള്ളലുകൾ തുറന്ന് കാട്ടുന്നു.