ബേപ്പൂർ തുറമുഖ വികസനത്തിനു മാത്രമായി 15 കോടിയുടെ പദ്ധതികൾ നടപ്പിലാക്കുന്നു. കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്‌സ് ബേപ്പൂർ തുറമുഖവുമായി ബന്ധപ്പെട്ട് നടത്തിയ ഓപൺ ഫോറത്തിൽ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ ആണ് ഇക്കാര്യം അറിയിച്ചത്.
തുറമുഖത്തെ നാഷണൽ ഹൈവേയുമായി ബന്ധപ്പെടുത്തുന്ന പ്രവൃത്തിക്ക് തുടക്കം കുറിച്ചു. വലിയ കപ്പലുകൾ അടുക്കാൻ കൂടുതൽ ബെർത്തും കപ്പൽ ചാലിന്റെ ആഴം കൂട്ടുന്ന പ്രവൃത്തിക്കും തുടക്കമായി. ബേപ്പൂരിനെ സംസ്ഥാനത്തെ മികച്ച ഒരു തുറമുഖമാക്കി മാറ്റുന്നതിനു വേണ്ടി കാലിക്കറ്റ് ചേംബർ അടക്കമുള്ളവരുടെ സജീവമായ പിന്തുണ സർക്കാരിന് വലിയ മുതൽക്കൂട്ടാകുമെന്ന് മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
ചടങ്ങിൽ ചേംബർ പ്രസിഡന്റ് റാഫി പി. ദേവസ്സി അധ്യക്ഷത വഹിച്ചു. കേരള മാരിടൈം ബോർഡ് ചെയർമാൻ എൻ. ശിവശങ്കരൻ പിള്ള, സി.ഇ.ഒ ടി.പി. സലീം കുമാർ, പോർട്ട് ഓഫീസർ ക്യാപ്റ്റൻ അശ്വിൻ പ്രതാപ്, ഡോ.കെ മൊയ്തു എന്നിവർ സംസാരിച്ചു. ടി.സി. അഹമ്മദ് ബേപ്പൂർ തുറമുഖ വികസന മെമ്മോറാണ്ടം മന്ത്രിക്ക് സമർപ്പിച്ചു. സെക്രട്ടറി എ.പി. അബ്ദുല്ലക്കുട്ടി സ്വാഗതവും ജോയന്റ് സെക്രട്ടറി പി.അബ്ദുൾ റഷീദ് നന്ദിയും പറഞ്ഞു.