തിരുവനന്തപുരം- സ്വപ്‌ന സുരേഷിനെ ഫോണിൽ ഭീഷണിപ്പെടുത്തിയതിന് പിടിയിലായ പെരിന്തൽമണ്ണ സ്വദേശി നൗഫൽ ഫിറോസ് കുന്നുംപറമ്പിലിന്റെ ആരാധകനാണെന്ന് മുൻ മന്ത്രി കെ.ടി ജലീൽ.
നൗഫലിന്റെ കുട്ടിയുടെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് പണം സ്വരൂപിച്ച് നൽകിയത് ഫിറോസ് കുന്നുംപറമ്പിലാണെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എന്നെ തോൽപിക്കാൻ നൗഫലിന്റെ സഹോദരൻ നിസാർ ദിവസങ്ങളോളം തവനൂരിൽ തമ്പടിച്ച് പ്രവർത്തിച്ചുവെന്നും ജലീൽ പറഞ്ഞു.
മുഖ്യമന്ത്രിയെ കുറിച്ചും കുടുംബത്തെ കുറിച്ചും എന്നെ കുറിച്ചും നൗഫലിനെ കൊണ്ട് നല്ല വാക്കുകൾ പറയിപ്പിച്ചത് ദുരുദ്ദേശത്തോടെയാണ്. വോയ്‌സ് ക്ലിപ്പ് ശ്രദ്ധിച്ചാൽ മറ്റാരോ അദ്ദേഹത്തിന് നിർദ്ദേശം നൽകുന്നത് മനസ്സിലാക്കാം.
സർക്കാരിനെ പ്രതിരോധത്തിലാക്കാൻ നൗഫലിനെ ഉപയോഗിച്ച് നടത്തിയ നാടകത്തിന് പിന്നിൽ ആരെന്ന് കണ്ടെത്തണം. ഇദ്ദേഹത്തിന് വിവാദ വനിതയുടെ നമ്പർ കിട്ടിയതിലും ദുരൂഹതയുണ്ടെന്ന് ജലീൽ പറഞ്ഞു. നിയമസഭ നടക്കുമ്പോൾ പ്രതിപക്ഷത്തിന് അടിയന്തിര പ്രമേയത്തിനുള്ള വക ഉണ്ടാക്കിക്കൊടുക്കാൻ നടത്തിയ ഗൂഡാലോചനയാണിതെന്ന് ന്യായമായും സംശയിക്കാൻ വകയുണ്ടെന്നും ജലീൽ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.