ന്യൂദൽഹി- കോവിഡ് പ്രതിസന്ധിക്കിടെ അതീജീവന മാർഗം നഷ്ടപ്പെട്ട് പ്രതിസന്ധിയിലായ 71 ശതമാനം പേരിൽ 34 ശതമാനം പേരും വനിതകൾ. ഇവരിൽ തന്നെ പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽ പെട്ടവരാണ് ഏറ്റവും കൂടുതൽ തൊഴിൽ രഹിതരായത്. പിന്നോക്ക വിഭാഗത്തിൽ പെട്ട 54 ശതമാനം ആളുകളുടെയും അതിജീവനം കോവിഡ് പ്രതിസന്ധിയിൽ അകപ്പെട്ട് പ്രതിസന്ധിയിലായെന്നാണ് കോൺഫറൻസ് ഡവലപ്‌മെന്റ് ഓഫീസും ഇന്ത്യൻ സോഷ്യൽ ഇൻസ്റ്റിറ്റിയൂട്ടും ലോക് മഞ്ചും 12 സംസ്ഥാനങ്ങളിൽ നിന്നു നടത്തിയ പഠനത്തിൽ വ്യക്തമായത്.
12 സംസ്ഥാനങ്ങളിൽ 59 ശതമാനം ആളുകളും മറ്റുള്ളവരിൽ പണം കടം വാങ്ങിയാണ് ഇക്കാലത്ത് ജീവിതം മുന്നോട്ടു നീക്കിയത്. ഉത്തർപ്രദേശ്, ബീഹാർ, കർണാടക, ഗുജറാത്ത്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലെ സാധാരണക്കാരാണ് കോവിഡ് കാലത്ത് ഏറെയും കടക്കാരായി മാറിയത്. കോവിഡ് കാലത്ത് തൊഴിൽ നഷ്ടപ്പെട്ട ഭൂരിഭാഗം പേർക്കും പിന്നീട് തൊഴിൽ ഉറപ്പ് പദ്ധതിയുടെ ഭാഗമായി പോലും ജോലി ലഭിച്ചില്ല. തൊഴിലുറപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്ത 59 ശതമാനം പേർക്കും പ്രതിസന്ധി കാലത്ത് തുടർച്ചയായി 25 പോലും തൊഴിലും ലഭിച്ചില്ല. 18 ശതമാനം പേർക്കും ഒരു ദിവസം പോലും ജോലി ലഭിച്ചില്ല. 14 ശതമാനം പേർക്ക് 25 ദിവസത്തിൽ താഴെ മാത്രമാണ് തൊഴിലുറപ്പ് ജോലി ചെയ്യാൻ കഴിഞ്ഞത്.
മാത്രമല്ല കോവിഡ് പ്രതിസന്ധി രൂക്ഷമായ കാലത്ത് പഠനം നടത്തിയ സംസ്ഥാനങ്ങളിൽ 34 ശതമാനം പേർക്കും പൊതു ആരോഗ്യ സ്ഥാപനങ്ങളുടെ അനാസ്ഥയും കെടുകാര്യസ്ഥതയുംമൂലം സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടേണ്ടി വന്നു. ഉത്തർ പ്രദേശിലും ബീഹാറിലും നിന്നാണ് ഇത്തരം സംഭവങ്ങൾ ഏറെയുണ്ടായതായി റിപ്പോർട്ട്. കോവിഡ് അനുബന്ധ ചികിത്സയ്ക്കായി 32 ശതമാനം പേരും 5000 രൂപയിലേറെ സ്വകാര്യ ആശുപത്രികളിൽ ചെലവഴിക്കേണ്ടി വന്നു. 25 ശതമാനം പേർ 10,000 രൂപ മുടക്കിയാണ് സ്വകാര്യ ആശുപത്രികളിൽ കോവിഡ് അനുബന്ധ അസുഖങ്ങൾക്ക് ചികിത്സ തേടിയത്. ഇതിൽ തന്നെ 45 ശതമാനം പേരും പണം കടംവാങ്ങിയാണ് തങ്ങളുടെയും കുടുംബാംഗങ്ങളുടെയും ചികിത്സ നടത്തിയത്. സർവേ നടത്തിയതിൽ 11 ശതമാനം പേർക്ക് മാത്രമാണ് ആരോഗ്യ ഇൻഷുറൻസ് ഉള്ളത്. ഇതിൽ തന്നെ കേരളവും ചത്തീസ്ഗഡും മാത്രമാണ് മുന്നിലുള്ള സംസ്ഥാനങ്ങൾ.
ആന്ധ്രപ്രദേശ്, ബിഹാർ, ചത്തീസ്ഗഡ്, ഗുജറാത്ത്, ജാർഖണ്ഡ്, കർണാടക, കേരള, മഹാരാഷ്ട്ര, ഒഡീഷ, തെലുങ്കാന, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. കോവിഡ് അതിജീവനം മുടക്കിയവരിൽ 46 ശതമാനം പേരും സ്വന്തമായി ഭൂമിയില്ലാത്ത തൊഴിലാളികളാണ്. 34 ശതമാനം കർഷകരും ഒൻപത് ശതമാനം സ്വകാര്യ സ്ഥാപന ജീവനക്കാരും അഞ്ചു ശതമാനം വീട്ടു ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവരുമാണ്. ബിഹാർ, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, പശ്ചിമബംഗാൾ, കർണാടക, ഗുജറാത്ത്, കേരളം എന്നിവിടങ്ങളിലാണ് സ്വന്തമായി ഭൂമിയില്ലാത്ത സാധാരണക്കാരായ തൊഴിലാളികൾ ഏറെയുള്ളതെന്ന് സർവേ റിപ്പോർട്ടിൽ പറയുന്നു. ഇതിൽ തന്നെ പ്രതിമാസം 5000 രൂപയിൽ താഴെ വരുമാനമുള്ള 83 ശതമാനം പേരാണുള്ളത്.