പൂനെ- പൂനെയിലെ കുടുംബ കോടതിയാണ് വിവാഹ മോചന സമയത്ത് ഒരു സ്ത്രീയോട് ജോലിയില്ലാത്ത, സ്ഥിര വരുമാനമില്ലാത്ത ഭർത്താവിന് പ്രതിമാസം 25,000 രൂപ ജീവനാംശം നൽകാൻ നിർദ്ദേശിച്ചത്. ഭാര്യക്ക് 83 ഉം, ഭർത്താവിന് 78 ഉം ആണ് പ്രായം.
പൂനെയിലാണ് സംഭവം. നീണ്ട നാല് വർഷത്തെ നിയമ പോരാട്ടത്തിന് ഒടുവിലാണ് കോടതി ഈ വിധി പുറപ്പെടുവിച്ചത്. കുടുംബകോടതി ജഡ്ജി രാഘവേന്ദ്ര ആരാധ്യയാണ് വിധി പ്രസ്താവിച്ചത്.
1964 ലാണ് ദമ്പതികൾ വിവാഹിതരായത്. 54 വർഷത്തെ വിവാഹജീവിതം. ഒടുവിൽ 2018 ൽ ഭർത്താവ് വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചു. വിവാഹമോചനം മാത്രമല്ല അദ്ദേഹം ആവശ്യപ്പെട്ടത്, ജീവനാംശം കൂടിയാണ്. താൻ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഡയറക്ടറാണെന്നും ഭാര്യ തന്നെ നിരന്തരം പീഡിപ്പിക്കുന്നുവെന്നുമാണ് ഹർജിക്കാരൻ കോടതിയിൽ അവകാശപ്പെട്ടത്. ഭാര്യയാകട്ടെ ആ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പ്രസിഡന്റും.
ഇവർക്ക് വിവാഹിതരായ രണ്ട് പെൺമക്കളുമുണ്ട്. വിദ്യാഭ്യാസ സ്ഥാപനവും, വീടും വിട്ട് പുറത്ത് പോകണമെന്ന് ഭാര്യ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നതായി ഹർജിക്കാരൻ കോടതിയിൽ പരാതിപ്പെട്ടു. എന്നാൽ ഭാര്യയ്ക്ക് ഒരിക്കൽ അസുഖം വന്നപ്പോൾ, താനാണ് അവളെ പരിചരിച്ചിരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ കിടക്ക വിട്ട് എഴുന്നേറ്റ അവൾ വീണ്ടും പഴയ സ്വഭാവം കാണിക്കാൻ തുടങ്ങിയെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. ആരോഗ്യം വീണ്ടെടുത്ത അവൾ വീണ്ടും തന്നെ ഉപദ്രവിക്കാൻ തുടങ്ങിയെന്നും അദ്ദേഹം തുറന്ന് പറഞ്ഞു.
അതേസമയം താൻ ഒരു രോഗിയാണെന്നും അദ്ദേഹം പറയുന്നു. പ്രമേഹവും ഹൃദ്രോഗവും മൂലം ബുദ്ധിമുട്ടുന്ന അദ്ദേഹത്തോട് സമയത്ത് ആഹാരം കഴിക്കാനും കൃത്യസമയത്ത് മരുന്ന് കഴിക്കാനും ഡോക്ടർ നിർദ്ദേശിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ തനിക്ക് തന്റെ ആരോഗ്യം നോക്കിയേ മതിയാകൂ എന്ന അവസ്ഥയാണെന്നും അദ്ദേഹം വെളിപ്പെടുത്തി.
വീട്ടിൽ നിന്ന് ആഹാരം കഴിക്കുന്നതിൽ നിന്ന് ഭാര്യ വിലക്കിയെന്നും ഇയാൾ അവകാശപ്പെട്ടു. ഭാര്യയുടെ ഈ പീഡനങ്ങളിൽ മനംനൊന്താണ് ഒടുവിൽ താൻ 2018 ൽ വിവാഹമോചനത്തിന് അപേക്ഷ നൽകിയതെന്നും ഹരജിക്കാരൻ പറഞ്ഞു. ഇരുവർക്കും വിവാഹേതര ബന്ധമുണ്ടെന്നും അവർ പരസ്പരം ആരോപിക്കുന്നു.
അദ്ദേഹത്തിന് വേണ്ടി കോടതിയിൽ ഹാജരായത് അഭിഭാഷക വൈശാലി ചന്ദനയാണ്. ഭർത്താവിന് വരുമാനമാർഗം ഇല്ലാതിരിക്കുകയും ഭാര്യ സമ്പാദിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, ഭർത്താവിന് ജീവനാംശത്തിനായി അപേക്ഷ നൽകാമെന്ന് അവർ പറഞ്ഞു. 1955ലെ ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 24 പ്രകാരം ഇത് അനുവദനീയമാണെന്നും അഭിഭാഷക കൂട്ടിച്ചേർത്തു. അതുപ്രകാരമാണ് ഇപ്പോൾ മാസം 25,000 രൂപ ജീവനാംശമായി ഭർത്താവിന് നൽകാൻ വിധിയായത്.