തിരുവനന്തപുരം- പീഡനക്കേസില്‍ അറസ്റ്റിലായ പി.സി ജോര്‍ജിന് ജാമ്യം. ജാമ്യമില്ലാത്ത വകുപ്പാണ് ചുമത്തിയതെങ്കിലും വഞ്ചിയൂര്‍ കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. കേസിന് പിന്നില്‍ രാഷ്ട്രീയ താല്പര്യമാണെന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു.
ജോര്‍ജിനെതിരെ പരാതി നല്കിയ വ്യക്തിയുടെ സംശയാസ്പദ പശ്ചാത്തലവും ജോര്‍ജിന്റെ ആരോഗ്യസ്ഥിതിയും അദ്ദേഹത്തിന്റെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. കോടതി സമയം കഴിഞ്ഞിട്ടാണ് അദ്ദേഹത്തെ ഹാജരാക്കിയത്.
ശനിയാഴ്ച അറസ്ററ് ചെയ്തതിനാലും നാളെ ഞായര്‍ ആയതിനാലും കോടതി അദ്ദേഹത്തെ റിമാന്റ് ചെയ്യുമെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ കാണിച്ച തിടുക്കവും അസാധാരണമായ സാഹചര്യവും കോടതിയെ ജാമ്യം കൊടുക്കാന്‍ പ്രേരിപ്പിച്ചുവെന്നാണ് കരുതുന്നത്.
ഉപാധികളോടെയാണ് ജാമ്യം നല്‍കിയിരിക്കുന്നത്. അഡ്വ. ശാസ്തമംഗലം അജിത് ആണ് ജോര്‍ജിന് വേണ്ടി ഹാജരായത്. പരാതിക്കാരെയോ അന്വേഷണ ഉദ്യോഗസ്ഥരെയോ സ്വാധീനിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്.