മാതൃസഹോദരിയേയും മകനേയും കനാലില്‍ തള്ളിയിട്ട് കൊന്നു, യുവതിയും കാമുകനും പിടിയില്‍

മുംബൈ- മാതൃസഹോദരിയേയും മകനേയും കൊലപ്പെടുത്തിയ സംഭവത്തില്‍ യുവതിയേയും കാമുകനേയും പോലീസ് അറസ്റ്റ് ചെയ്തു. വായ്പ വാങ്ങിയ  നാലു ലക്ഷം രൂപ തിരികെ നല്‍കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് യുവതി കടുംകൈക്ക് മുതിര്‍ന്നതെന്ന് പോലീസ് പറഞ്ഞു.
40 കാരി മാലയുടേയും 18 വയസ്സായ മകന്‍ വിനയിന്റേയും മൃതദേഹങ്ങള്‍ മൂന്ന് മാസം മുമ്പാണ്  ഗാംഗ് നഹാര്‍ കനാലിലാണ് കണ്ടെത്തിയിരുന്നത്. പ്രതികളായ നേഹയും യോഗേഷും മറ്റു രണ്ടു സഹായികളോടൊപ്പം ഇവരെ കനാലിലേക്ക് തള്ളിയിടുകയായിരുന്നു. സഹായികള്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു.

വിധവയായ മാലയും മകനും അമ്മയോടൊപ്പമായിരുന്നു താമസം. ഒരു വര്‍ഷം മുമ്പാണ് ഇവരില്‍നിന്ന് നേഹ നാല് ലക്ഷം രൂപ വായ്പ വാങ്ങിയത്. ഇതു തിരികെ നല്‍കാന്‍ വഴിയില്ലാത്തതിനെ തുടര്‍ന്ന് നേഹയും കാമുകനും ചേര്‍ന്ന് മാലയെ കൊലപ്പെടുത്താന്‍ പദ്ധതി തയാറാക്കുകയായിരുന്നുവെന്ന് പോലീസ് സൂപണ്ട് മാര്‍ത്തണ്ട പ്രകാശ് സിംഗ് പറഞ്ഞു.
പണം തിരികെ നല്‍കാനെന്ന വ്യാജേന മാര്‍ച്ച് 25ന് മാലയേയും മകനേയും ഹോട്ടലിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. പിന്നീട് ഇവരെ രണ്ടു സ്ഥലങ്ങളിലായി കനാലിലേക്ക് തള്ളി കൊലപ്പെടുത്തി. ഇംറാന്‍, രാകേഷ് എന്നിവരാണ് പ്രതികളെ സഹായിച്ചതെന്നും ഇവരെ കണ്ടെത്താന്‍ ശ്രമം തുടരുകയാണെന്നും പോലീസ് പറഞ്ഞു

 

Latest News