Sorry, you need to enable JavaScript to visit this website.

ഗാർഹിക ജോലിക്കാരികളുടെ ഗൾഫ് കുടിയേറ്റം: നയങ്ങളും വെല്ലുവിളികളും

കേരളം പോലെ സുശക്തമായ തദ്ദേശഭരണ സംവിധാനം ഉള്ള ഒരു സംസ്ഥാനത്ത് കുടിയേറ്റവുമായി ബന്ധപ്പെട്ട ചില ഉത്തരവാദിത്തങ്ങൾ തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറുന്നത് സഹായകമാകും. ഉദാഹരണത്തിന്, കുടിയേറ്റത്തിന് തയാറെടുക്കുന്നവർക്കായി ബോധവൽക്കരണ പരിപാടികൾ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കാം. അതുപോലെ തിരിച്ചുവരുന്ന പ്രവാസികൾക്ക്, വരുമാനദായകമായ പ്രവൃത്തികളിലേർപ്പെടാനാവശ്യമായ പിന്തുണ നൽകിക്കൊണ്ട് അവരെ പുനരധിവസിപ്പിക്കാനുള്ള ഇടപെടലുകൾ നടത്താനും തദ്ദേശ സ്ഥാപനങ്ങൾക്ക് സാധിക്കും. കുടിയേറ്റവുമായി ബന്ധപ്പെട്ട വിവരങ്ങൾ ജനങ്ങൾക്ക് നൽകുന്നതിൽ കുടുംബശ്രീ സംവിധാനത്തിനും പ്രധാന പങ്ക് വഹിക്കാനാവും.

കർക്കശമായ നിയമഘടനയാണ് സ്ത്രീ ഗാർഹിക തൊഴിലാളികളുടെ കുടിയേറ്റവുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ നിലനിൽക്കുന്നത്. 1983 ലെ കുടിയേറ്റ നിയമമാണ് (എമിഗ്രേഷൻ ആക്ട് 1983) കുടിയേറ്റവുമായി ബന്ധപ്പെട്ടു ഇന്ത്യയിൽ നിലനിൽക്കുന്ന നിയമ സംവിധാനം. നിലവിൽ വന്നതിനു ശേഷം ഈ നിയമത്തിൽ പലതവണ ഭേദഗതികൾ വരുത്തിയിട്ടുണ്ട്. ഏറ്റവും അവസാനം വന്ന ഭേദഗതി 2009 ലാണ്. 
സ്ത്രീകളുടെ കുടിയേറ്റവുമായി ബന്ധപ്പെട്ട് പുരുഷാധിപത്യ കേന്ദ്രീകൃതമായ ഒരു സംരക്ഷണ മനോഭാവ കാഴ്ചപ്പാടാണ് ഈ നിയമം മുന്നോട്ടുവെക്കുന്നത് എന്നത് കാലങ്ങളായുള്ള വിമർശനമാണ്. ഉദാഹരണത്തിന് ഗൾഫ് രാജ്യങ്ങളിലേക്ക് ജോലിക്കായി പോകുന്നതിനു മുമ്പ് സ്ത്രീകളും ഗാർഹികത്തൊഴിലാളികളും എമിഗ്രേഷൻ ക്ലിയറൻസ് എടുക്കണമെന്ന് ഈ നിയമം അനുശാസിക്കുന്നുണ്ട്. സ്വകാര്യ ഏജൻസികൾ സ്ത്രീകളെ ചൂഷണം ചെയ്യുന്നത് തടയാനായാണ് ഇങ്ങനെയൊരു നിബന്ധന നിയമത്തിലുൾപ്പെടുത്തിയിരിക്കുന്നത്. ഇതിനു പുറമെ, ചില രാജ്യങ്ങളിലേക്ക് ഗാർഹികത്തൊഴിലിനായുള്ള കുടിയേറ്റം പൂർണമായും നിരോധിക്കുകയോ, അധിക നിബന്ധനകൾ വെച്ചുകൊണ്ട് നിയന്ത്രിക്കുകയോ ചെയ്തിട്ടുണ്ട്. ഉദാഹരണത്തിന്, സ്ത്രീ ഗാർഹികത്തൊഴിലാളികളുടെ സ്‌പോൺസേഴ്‌സ് 2500 യു.എസ് ഡോളർ സെക്യൂരിറ്റി ഡെപ്പോസിറ്റായി നൽകണമെന്ന നിബന്ധന 2011 ൽ ഇന്ത്യ ഗവൺമെന്റ് നടപ്പിലാക്കിയിട്ടുണ്ട്. എന്തെങ്കിലും കാരണങ്ങൾ കൊണ്ട് ഈ സ്ത്രീകളെ നാട്ടിലേക്ക് തിരിച്ചുകൊണ്ടുവരണമെങ്കിൽ ഉപയോഗിക്കാനുള്ള തുകയാണിത്. വിദേശത്തുള്ള തൊഴിലുടമ നേരിട്ട് എമിഗ്രേറ്റ് വെബ്‌സൈറ്റിൽ അപേക്ഷിക്കുകയോ നിഷ്‌കർഷിച്ചിട്ടുള്ള ആറ് പൊതുമേഖല ഏജൻസികൾ മുഖേനയോ, മാത്രമേ സ്ത്രീ ഗാർഹിക തൊഴിലാളികളെ ജോലിക്കായി വിദേശത്തേക്ക് കൊണ്ടുപോകാൻ പാടുള്ളൂവെന്ന നിബന്ധനയും ഇന്ത്യൻ ഗവൺമെന്റ് 2016 ൽ മുന്നോട്ടു വെച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള നിയന്ത്രണങ്ങൾ സ്വന്തമായി തീരുമാനങ്ങളെടുക്കാനും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ നേടിയെടുക്കാനുമുള്ള സ്ത്രീകളുടെ അവകാശങ്ങളെ ഇല്ലാതാക്കുന്നുവെന്ന് നിലവിലുള്ള പഠനങ്ങളും ഈ പഠനത്തിന്റെ ഭാഗമായി നടത്തിയ അഭിമുഖങ്ങളും സൂചിപ്പിക്കുന്നു. 
കുടിയേറ്റത്തിനായുള്ള പ്രായനിബന്ധനയുൾപ്പെടെയുള്ള മാനദണ്ഡങ്ങൾ ഇവയിൽ ഉൾപ്പെടും. ചൂഷണത്തിൽ നിന്ന് സ്ത്രീകൾക്ക് സുരക്ഷ ഒരുക്കുന്നതിനു പകരം ഇത്തരത്തിലുള്ള കർശനമായ നിബന്ധനകൾ നിഷ്‌കർഷിക്കുന്നത് വിദേശങ്ങളിൽ ജോലിക്കായി പോകുവാൻ അനൗദ്യോഗികവും നിയമ വിരുദ്ധവുമായ മാർഗങ്ങളെ ആശ്രയിക്കാൻ സ്ത്രീകളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.  
ഇത്തരത്തിലുള്ള നിയന്ത്രണങ്ങൾ വെക്കുന്നതിനു പകരം പ്രവാസികളായ സ്ത്രീകൾക്ക് കൂടുതൽ മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങളും ജീവിത സൗകര്യങ്ങളും സാമൂഹ്യ സുരക്ഷയും ഉറപ്പാക്കുന്നതിനാണ് ശ്രമിക്കേണ്ടത്.നിലവിൽ അഭിപ്രായങ്ങൾക്കായി ജനങ്ങൾക്ക് മുന്നിൽ സമർപ്പിച്ചിരിക്കുന്ന 2021 ലെ എമിഗ്രേഷൻ ബിൽ (ഈ ബിൽ നിയമമായാൽ 1983 ലെ എമിഗ്രേഷൻ നിയമം അസാധുവാകും), ഭരണകൂടം സ്ത്രീ കുടിയേറ്റത്തൊഴിലാളികളുടെ അവകാശങ്ങൾക്കു മേൽ നടത്തുന്ന ഇത്തരത്തിലുള്ള കടന്നുകയറ്റങ്ങളെ കുറേയെങ്കിലും പരിഹരിക്കുമെന്ന് പ്രതീക്ഷിക്കാം.
വിദേശ രാജ്യങ്ങളിലേക്ക് കുടിയേറ്റം നടത്തുന്നവർക്കായി കുടിയേറ്റത്തിന്റെ വിവിധ ഘട്ടങ്ങളിൽ നിരവധി സേവനങ്ങൾ നൽകുന്നുണ്ട്. എന്നാൽ ഈ സേവനങ്ങളുടെ ഫലപ്രാപ്തിയെക്കുറിച്ച് സംശയങ്ങളുയരുന്നുണ്ട്. അരികുവൽക്കരിക്കപ്പെട്ട ഒരു വലിയ വിഭാഗത്തിന് ഇവയൊന്നും ഇപ്പോഴും പ്രാപ്യമല്ല. ഇതിനു പുറമെ, എല്ലാ വശങ്ങളും മനസ്സിലാക്കി ഒരു കൃത്യമായ തീരുമാനം എടുക്കാൻ കുടിയേറ്റത്തിനാഗ്രഹിക്കുന്നവരെ സഹായിക്കുന്നതിനു പകരം  കുടിയേറ്റത്തിന്റെ അപകടങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പിന്റെ സ്വരവുമായാണ് കുടിയേറ്റ ബോധവൽക്കരണ പരസ്യങ്ങൾ പലപ്പോഴും പ്രത്യക്ഷപ്പെടുന്നത്. ഞങ്ങൾ ഈ പഠനത്തിന്റെ ഭാഗമായി സംസാരിച്ച ചില സ്ത്രീകളും പറഞ്ഞത് അവർ വീട്ടുജോലിക്കായി ആദ്യമായി വിദേശത്തേക്ക് പോയപ്പോൾ തങ്ങൾ എത്തിച്ചേരാൻ പോകുന്ന രാജ്യമേതായിരുന്നു എന്ന് പോലും അവർക്കറിയില്ലായിരുന്നു എന്നാണ്. 
തൊഴിലുടമകളോ ഏജന്റുമാരോ ഏകപക്ഷീയമായി വേതനം നിശ്ചയിക്കുന്നത് ഒഴിവാക്കി വിദേശത്തുള്ള ഇന്ത്യൻ തൊഴിലാളികളെ സംരക്ഷിക്കുക എന്നതാണ് റഫറൽ വേതനം അവതരിപ്പിച്ചതിലൂടെ സർക്കാർ ലക്ഷ്യം വെച്ചത്. എന്നാൽ എമിഗ്രേഷൻ ക്ലിയറൻസ് സമയത്ത് ഉപയോഗിക്കാനായി റഫറൽ വേജ് ഉൾപ്പെടുത്തിക്കൊണ്ട് ഒരു താൽക്കാലിക കരാർ നൽകുക എന്നത് മാത്രമണ് പലപ്പോഴും നടക്കുന്നത്. തൊഴിലിടത്തിൽ എത്തിക്കഴിയുമ്പോൾ ഈ കരാർ മാറ്റി, കുറഞ്ഞ വേതനം രേഖപ്പെടുത്തിയ പുതിയൊരു കരാർ നൽകുകയും ചെയ്യും. കുടിയേറ്റത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനായി സ്വകാര്യ റിക്രൂട്ട്‌മെന്റ് ഏജൻസികളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കാനും നിരീക്ഷിക്കാനും സർക്കാർ ശ്രമിക്കുന്നുണ്ട്. എന്നാൽ ഈ പഠനവുമായി ബന്ധപ്പെട്ട് സംസാരിച്ച പല സ്ത്രീകളും ഈ മേഖലയിൽ ഇപ്പോഴും നിലനിൽക്കുന്ന പല ചൂഷണങ്ങളും ചൂണ്ടിക്കാണിച്ചു. 
മടങ്ങിവരുന്ന പ്രവാസികളെ പിന്തുണയ്ക്കുന്നതിനോ അവരുടെ പുനരധിവാസത്തിനു സഹായിക്കുന്നതിനോ ഉള്ള സേവനങ്ങൾ ഇന്ത്യയിൽ പരിമിതമാണ്. നിലവിലുള്ള മിക്ക പദ്ധതികളും വലിയ നിക്ഷേപം നടത്താൻ കഴിയുന്ന പ്രവാസികൾക്ക് മാത്രം അനുയോജ്യമാണ്. മൂലധനമോ, വിപണിക്കാവശ്യമായ മറ്റു വൈദഗ്ധ്യങ്ങളോ ഇല്ലാത്ത ഗാർഹികത്തൊഴിലാളികളായ സ്ത്രീകളെ പോലെയുള്ള പ്രവാസികളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. പ്രവാസികളെക്കുറിച്ചുള്ള കൃത്യമായ ഡാറ്റയുടെ അഭാവം, ഫണ്ടിന്റെ അഭാവം, വ്യക്തമായ കാഴ്ചപ്പാടിന്റെ അഭാവം എന്നീ കാരണങ്ങളാൽ മടങ്ങിവരുന്ന പ്രവാസികൾക്കായുള്ള പുനരധിവാസ സേവനങ്ങൾ ഇന്ത്യയിൽ ദുർബലമാണ്. ഗൾഫ് രാജ്യങ്ങളിലേക്ക് തൊഴിലാളികളെ അയക്കുന്ന ഫിലിപ്പൈൻസും ശ്രീലങ്കയും പോലെയുള്ള പ്രധാന രാജ്യങ്ങളിൽ നിലനിൽക്കുന്ന പകർത്താവുന്ന മാതൃകകളിലേക്ക് ഇന്ത്യ ഗവൺമെന്റിന്റെ ശ്രദ്ധ പതിയണം. 
കുടിയേറ്റം ലക്ഷ്യം വെക്കുന്നവരെ തയാറാക്കുന്നതിനുള്ള പ്രീ ഡിപ്പാർച്ചർ ഓറിയന്റേഷൻ പ്രോഗ്രാമുകൾ ഇന്ത്യയിൽ വളരെ മോശമാണ്. ഗാർഹിക തൊഴിലാളികളെപ്പോലെയുള്ള അവിദഗ്ധ തൊഴിലാളികളെ വിദേശ രാജ്യങ്ങളിലെ ജോലികൾക്ക് സജ്ജമാക്കുന്നതിന് അത്തരം ഓറിയന്റേഷനുകൾ വളരെ പ്രധാനമാണ്. കേരളത്തിൽ നിന്നുള്ള  കുടിയേറ്റ തൊഴിലാളികൾക്ക് വിദേശ രാജ്യങ്ങളിൽ അവരുടെ ജോലി ഫലപ്രദമായി ചെയ്യുന്നതിന് ആവശ്യമായ നൈപുണ്യം വികസിപ്പിക്കുന്നതിൽ നോർക്കക്ക് ഒരു പ്രധാന പങ്ക് വഹിക്കാനാകും. ഒറ്റപ്പെട്ട പ്രീ ഡിപ്പാർച്ചർ പ്രോഗ്രാമുകൾക്ക് പകരം ഗാർഹികത്തൊഴിലാളികളെ പോലെയുള്ള അവിദഗ്ധ തൊഴിലാളികളുടെ കാര്യത്തിലെങ്കിലും സമഗ്രമായ ഒരു സമീപനം സ്വീകരിക്കണം.
കുടിയേറ്റം നിരോധിക്കുകയോ അവരുടെ സഞ്ചാരത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയോ ചെയ്തുകൊണ്ട് വീട്ടുജോലിക്കാരായ സ്ത്രീകളെ നിയന്ത്രിക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ട്. ഇത്തരത്തിലുള്ള പുരുഷാധിപത്യ സംരക്ഷണ മനോഭാവം സ്ത്രീകളെ സഹായിക്കുന്നതിനു പകരം, കുടിയേറ്റത്തിന്റെ വിവിധ ഘട്ടങ്ങളിൽ അവരെ കൂടുതൽ ദുർബലരാക്കുന്നു എന്നത് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. കുടിയേറ്റവുമായി ബന്ധപ്പെട്ട ഭരണ സംവിധാനങ്ങളെ കൂടുതൽ ലിംഗസൗഹൃദമാക്കുക എന്നതിനാണ് ഊന്നൽ നൽകേണ്ടത്.
തൊഴിൽശക്തി കയറ്റി അയക്കുന്ന ഒരു പ്രധാന രാജ്യമെന്ന നിലയിൽ മറ്റു രാജ്യങ്ങളിലെ സർക്കാരുകൾ, റിക്രൂട്ടിംഗ് ഏജൻസികൾ, തൊഴിലുടമകൾ, സാമൂഹ്യ സംഘടനകൾ എന്നിവരുമായി ബന്ധം സ്ഥാപിച്ച് സൗഹാർദപൂർവമായ ഒരന്തരീക്ഷം കെട്ടിപ്പടുക്കാനുള്ള സാധ്യതകൾ ഇന്ത്യ ഗവൺമെന്റ് അന്വേഷിക്കണം. 
കുടിയേറ്റ തൊഴിലാളികൾക്ക് തൊഴിൽ അവകാശങ്ങളും സംരക്ഷണവും ഉറപ്പാക്കുന്നതിന് ഇന്ത്യയും ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റം ഏറ്റവും കൂടുതൽ നടക്കുന്ന രാജ്യങ്ങളും തമ്മിൽ ധാരണാപത്രം ഒപ്പിടുന്നത് പ്രോത്സാഹിപ്പിക്കേണ്ടതാണ്. കൂടാതെ ഓരോ രാജ്യങ്ങളിലെയും പ്രവാസി അസോസിയേഷനുകളെ ഉപയോഗപ്പെടുത്തി കുടിയേറ്റ സ്ത്രീ തൊഴിലാളികൾക്കിടയിൽ അവരുടെ അവകാശങ്ങളെക്കുറിച്ചും അതാതു രാജ്യങ്ങളിലെ പരാതി പരിഹാര സംവിധാനങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കാനും ശ്രമിക്കേണ്ടതുണ്ട്.
പ്രവാസി തൊഴിലാളികളുടെ തിരിച്ചുവരവിനും പുനരധിവാസത്തിനും ഊന്നൽ നൽകാത്തതാണ് ഇന്ത്യയിലെ കുടിയേറ്റവുമായി ബന്ധപ്പെട്ട ഭരണ സംവിധാനത്തിന്റെ ഒരു പ്രധാന പോരായ്മ. കുറഞ്ഞ സമ്പാദ്യമുള്ള കുടിയേറ്റക്കാർക്കും സ്ത്രീകൾക്കും കേരളത്തിൽ വരുമാനദായകമായ മാർഗങ്ങൾ കണ്ടെത്താനുള്ള സാധ്യതകൾ പരിമിതമാണ്. അതിനാൽ കുറഞ്ഞ വൈദഗ്ധ്യമുള്ള കുടിയേറ്റക്കാർക്ക് കേരളത്തിന്റെ തൊഴിൽ വിപണിയിലേക്ക് വീണ്ടും പ്രവേശിക്കുന്നതിന് ആവശ്യമായ നൈപുണ്യ വികസന പരിപാടികൾ നൽകുന്നത് കേരള സർക്കാർ പരിഗണിക്കണം.
കേരളം പോലെ സുശക്തമായ തദ്ദേശഭരണ സംവിധാനം ഉള്ള ഒരു സംസ്ഥാനത്ത് കുടിയേറ്റവുമായി ബന്ധപ്പെട്ട ചില ഉത്തരവാദിത്തങ്ങൾ തദ്ദേക സ്ഥാപനങ്ങൾക്ക് കൈമാറുന്നത് സഹായകമാകും. ഉദാഹരണത്തിന്, കുടിയേറ്റത്തിന് തയാറെടുക്കുന്നവർക്കായി ബോധവൽക്കരണ പരിപാടികൾ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കാം. അതുപോലെ തിരിച്ചുവരുന്ന പ്രവാസികൾക്ക് വരുമാനദായകമായ പ്രവൃത്തികളിലേർപ്പെടാനാവശ്യമായ പിന്തുണ നൽകിക്കൊണ്ട് അവരെ പുനരധിവസിപ്പിക്കാനുള്ള ഇടപെടലുകൾ നടത്താനും തദ്ദേക സ്ഥാപനങ്ങൾക്ക് സാധിക്കും. കുടിയേറ്റവുമായി ബന്ധപ്പെട്ട വിവരങ്ങൾ ജനങ്ങൾക്ക് നൽകുന്നതിൽ കുടുംബശ്രീ സംവിധാനത്തിനും പ്രധാന പങ്ക് വഹിക്കാനാവും.
(വി.വി. ഗിരി നാഷനൽ ലേബർ ഇൻസ്റ്റിറ്റിയൂട്ട്, സി.എസ്.ഇ.എസ് കൊച്ചി എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുള്ള ലേഖിക കുടിയേറ്റ തൊഴിലാളി വിഷയങ്ങളിൽ വിദഗ്ധയാണ്. ബന്ധപ്പെടാവുന്ന നമ്പർ: 0091 9873101227) 

Latest News