Sorry, you need to enable JavaScript to visit this website.

കടുവ സിനിമയില്‍ അപകീര്‍ത്തിയോ, കണ്ട് തീരുമാനിക്കാന്‍ സെന്‍സര്‍ബോര്‍ഡിനോട് ഹൈക്കോടതി

കൊച്ചി- പൃഥ്വിരാജ് ചിത്രമായ 'കടുവ' സിനിമ കണ്ട് ഉചിതമായി തീരുമാനമെടുക്കണമെന്നു സെന്‍സര്‍ ബോര്‍ഡിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. തനിക്കും കുടുംബത്തിനും അപകീര്‍ത്തിയുണ്ടാക്കുന്നതാണെന്ന് ആരോപിച്ച് പാലാ സ്വദേശി ജോസ് കുരുവിനാക്കുന്നേല്‍ നല്‍കിയിരിക്കുന്ന പരാതി പരിഗണിക്കാത്ത സെന്‍സര്‍ ബോര്‍ഡിന്റെ നടപടി ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹരജിയിലാണ് കോടതി നിര്‍ദേശം.
കുരുവിനാക്കുന്നേല്‍ കുറുവച്ചന്‍ എന്ന പേരിലാണ് താന്‍ അറിയപ്പെടുന്നതെന്നും സിനിമയില്‍ കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന പേരിലാണ് നായകനെ അവതരിപ്പിച്ചിട്ടുള്ളതെന്നും ഹരജിക്കാരന്‍ പറയുന്നു. ഒരു ഐ.പി.എസ് ഓഫീസറുമായി താന്‍ നടത്തിയ നിയമയുദ്ധം അക്കാലത്ത് മാധ്യമങ്ങളിലുള്‍പ്പെടെ വന്നിരുന്നു. ഇതേ വിഷയത്തില്‍ സിനിമ ചെയ്യാമെന്ന് വ്യക്തമാക്കി രഞ്ജി പണിക്കര്‍ ഒരിക്കല്‍ വന്നിരുന്നു. മോഹന്‍ലാലിനെയോ സുരേഷ് ഗോപിയെയോ നായകനാക്കി സിനിമ ചെയ്യാമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഇതു നടന്നില്ലെന്നും ഹരജിക്കാരന്‍ വ്യക്തമാക്കി.
ഇതിനുശേഷമാണ് ജിനു വര്‍ഗീസ് എബ്രഹാം കടുവ എന്ന പേരില്‍ സിനിമ ഒരുക്കുന്നതെന്നും ഇതു തന്റെ സ്വകാര്യതയിലുള്ള കടന്നുകയറ്റമാണെന്നും ഹരജിക്കാരന്‍ ആരോപിക്കുന്നു. ഹരജി പരിഗണിച്ച ജസ്റ്റിസ് വി.ജി. അരുണ്‍ ഇക്കാര്യം പരിശോധിച്ച് തീരുമാനം എടുക്കാന്‍ സെന്‍സര്‍ ബോര്‍ഡിനോട് നിര്‍ദേശിക്കുകയായിരുന്നു.

 

 

Latest News