Sorry, you need to enable JavaScript to visit this website.

ഉദയ്പൂരില്‍ കൊലപ്പെടുത്തിയ ടൈലറുടെ കുടുംബത്തിന് 31 ലക്ഷം രൂപ സഹായം

ഉദയ്പൂര്‍- രാജസ്ഥാനിലെ ഉദയ്പൂരില്‍ കൊല്ലപ്പെട്ട ടൈലര്‍ കനയ്യ ലാലിന്റെ കുടുംബത്തിന് 31 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ഇത്രയു തുക സഹായം നല്‍കുന്ന കാര്യം ഉദയ്പൂര്‍ ഡിവിഷണല്‍ കമ്മീഷണറാണ് അറിയിച്ചത്.
പ്രവാചക നിന്ദ നടത്തിയ ബി.ജെ.പിയുടെ മുന്‍ ദേശീയ വക്താവ് നൂപൂര്‍ ശര്‍മയെ പിന്തുണക്കുന്ന പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചതിനെ തുടര്‍ന്നാണ് രണ്ടുപേര്‍ ഇദ്ദേഹത്തെ കൊലപ്പെടുത്തിയത്.
ഇസ്ലാമിനെ അവഹേളിച്ചതിനുള്ള പ്രതികാരമെന്ന് പറഞ്ഞ് വീഡിയോ പങ്കുവെച്ച രണ്ടു പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഉദയ്പൂര്‍ ടൈലര്‍ കൊലപാതകം; എ.എസ്.ഐക്ക് സസ്‌പെന്‍ഷന്‍

ജയ്പൂര്‍- ഉദയ്പൂരില്‍ തയ്യല്‍ക്കാരന്‍ കനയ്യ ലാല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസിന്റെ ഭാഗത്തുനിന്നുള്ള വീഴ്ച ആരോപിച്ച് ധന്‍ മാണ്ടി പോലീസ് സ്‌റ്റേഷനിലെ അസി.സബ് ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്തു.
കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടും നഗരത്തിന്റെ പലഭാഗത്തും സംഘര്‍ഷം തുടരുകയാണ്. കടയിലെത്തിയ രണ്ടുപേരാണ് കനയ്യലാലിനെ കൊലപ്പെടുത്തി ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. ഇസ്ലാമിനെ അവഹേളിച്ചതിനുള്ള പ്രതികാരമാണെന്ന് വീഡിയോയില്‍ പറയുന്നു.
പ്രവാചക നിന്ദ നടത്തിയ ബി.ജെ.പി മുന്‍ ദേശീയ വക്താവ് നൂപുര്‍ ശര്‍മയെ പിന്തുണച്ച് കനയ്യ ലാല്‍ വിവാദ പോസ്റ്റര്‍ പങ്കുവെച്ചതിനെ തുടര്‍ന്ന് കനയ്യ ലാലിനെതിരെ ജൂണ്‍ 11ന് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തിരുന്നുവെന്ന് എ.ഡി.ജി.പി ഹവാ സിംഗ് ഗുമാരിയ പറഞ്ഞു. അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ച കനയ്യ ലാലിന് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നു.
തുടര്‍ന്ന് ജൂണ്‍ 15ന് കനയ്യയേയും ഇരുസമുദയാങ്ങളില്‍ പെട്ട ഏതാനുംപേരുയം  സ്റ്റേഷനില്‍ വിളിച്ചുവരുത്തി ഒത്തുതീര്‍പ്പാക്കി.
കൊലാപതകത്തിനുശേഷമാണ് ഭീഷണി കോളുകള്‍ ഗൗരവത്തിലെടുത്തില്ലെന്ന കുറ്റം ചുമത്തി എ.എസ്.ഐ ഭന്‍വര്‍ ലാലിനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. വധഭീഷണിയുണ്ടെന്ന കനയ്യ ലാലിന്റെ പരാതി എ.എസ്.ഐ ഗൗരവത്തിലെടുത്ത് നടപടി സ്വീകരിച്ചില്ലെന്ന് ഉദയ്പൂര്‍ ഐ.ജി ഹിംഗ്ലാല്‍ ഡാന്‍ പറഞ്ഞു.

രാജസ്ഥാനിലാകെ നിരോധനാജ്ഞ,  ഉദയ്പൂര്‍ കൊലക്കേസ് എന്‍ഐഎ ഏറ്റെടുത്തേക്കും

ജയ്പുര്‍- രാജസ്ഥാനിലെ ഉദയ്പൂര്‍ കൊലപാതകത്തില്‍ അന്വേഷണം ഏറ്റെടുക്കാനൊരുങ്ങി എന്‍ഐഎ . കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം എന്‍ഐഎ പ്രത്യേക സംഘം ഉദയ്പൂരില്‍ എത്തി. ഇന്ന് സംഭവ സ്ഥലം സന്ദര്‍ശിക്കും. കൊലപാതകത്തിന് പിന്നില്‍ ഭീകരവാദസംഘടനകള്‍ക്ക് പങ്കുണ്ടെന്നാണ് കേന്ദ്രം കരുതുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് പരിശോധന. തയ്യല്‍ക്കാരനായ കനയ്യലാലിനെ കൊലപ്പെടുത്തിയ രണ്ട് പേരെ രാജസ്ഥാന്‍ പോലീസ് ഇന്നലെ രാജസമന്തയില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ എന്‍ഐഎ ശേഖരിക്കും.
അതേസമയം, കൊലപാതകത്തിന് പിന്നാലെയുണ്ടായ സംഘര്‍ഷ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് കനത്ത ജാഗ്രത തുടരുകയാണ്. ഒരു ദിവസത്തേക്ക് ഇന്റര്‍നെറ്റ് സേവനം റദ്ദാക്കിയിരുന്നു. എല്ലാ ജില്ലകളില്‍ ഒരു മാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ ഉദയ്പൂരില്‍ നടന്ന പ്രതിഷേധത്തിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തില്‍ നിരവധി വാഹനങ്ങള്‍ക്ക് പ്രതിഷേധക്കാര്‍ തീയിട്ടുരുന്നു. കല്ലേറില്‍ പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. കൊലപാതകം നടന്ന മാല്‍ദയില്‍ മാത്രം നാല് കമ്പനി പ്രത്യേക പോലീസ് സംഘത്തെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്.
നബി വിരുദ്ധ പരാമര്‍ശം നടത്തിയ ബിജെപി മുന്‍ ദേശീയ വക്താവ് നൂപുര്‍ ശര്‍മയെ പിന്തുണച്ച് സാമൂഹ്യ മാധ്യമത്തില്‍ പോസ്റ്റിട്ടതിനാണ് തയ്യല്‍ക്കാരനായ കനയ്യലാലിനെ രണ്ട് പേര്‍ ചേര്‍ന്ന് വെട്ടിക്കൊന്നത്. ജനങ്ങള്‍ സമാധാനം പാലിക്കണമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രിയും ഗവര്‍ണറും ഇന്നലെ ആവശ്യപ്പെട്ടിരുന്നു. കര്‍ശന നടപടിക്ക് നിര്‍ദ്ദേശം നല്‍കിയതായും ഗവര്‍ണര്‍ അറിയിച്ചു. ജനങ്ങള്‍ സമാധാനം പാലിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അശോക് ഗെലോട്ട് വ്യക്തമാക്കി.
സമാധാനം നിലനിര്‍ത്താനുള്ള ഉത്തരവാദിത്വം പ്രധാനമന്ത്രിക്കും അമിത് ഷായ്ക്കുമുണ്ടെന്നും അശോക് ഗെലോട്ട് പറഞ്ഞു. അതുകൊണ്ടുതന്നെ പ്രധാനമന്ത്രി ജനങ്ങളോട് സംസാരിക്കണമെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 
 

 

Latest News