Sorry, you need to enable JavaScript to visit this website.

ഇന്ത്യ നല്‍കുന്ന സാമ്പത്തിക സഹായങ്ങള്‍ ചാരിറ്റി സംഭാവനയല്ലെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി

കൊളംബോ- ഇന്ത്യ നല്‍കുന്ന സാമ്പത്തിക സഹായങ്ങള്‍ ചാരിറ്റി സംഭാവനയല്ലെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ. പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പരാമര്‍ശിച്ചത്. 

ഇന്ത്യ നല്‍കുന്ന സാമ്പത്തിക സഹായം വായ്പയാണെന്നും ചാരിറ്റി സംഭാവനയല്ലെന്നും അറിയിച്ച വിക്രമസിംഗെ ഇവ തിരിച്ചടക്കുന്നതിനെ കുറിച്ച് ശ്രീലങ്കയ്ക്ക് പദ്ധതി ഉണ്ടായിരിക്കണമെന്ന നിര്‍ദ്ദേശവും മുന്നോട്ടു വെച്ചിരുന്നു. ഇന്ത്യന്‍ ക്രെഡിറ്റ് ലൈനിന്റെ കീഴില്‍ നാല് ബില്യണ്‍ യു.എസ് ഡോളറിന്റെ വായ്പയാണ് എടുത്തിരിക്കുന്നതെന്നും ഇന്ത്യന്‍ പങ്കാളികളില്‍ നിന്നും കൂടുതല്‍ സാമ്പത്തിക സഹായത്തിന് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

പക്ഷെ ഇന്ത്യക്കും ഇതുപോലെ തുടര്‍ച്ചയായി സഹായിക്കാന്‍ പറ്റിക്കൊള്ളണമെന്നില്ലെന്നും. അവര്‍ നല്‍കുന്ന സഹായത്തിന് അതിന്റേതായ പരിമിതികളുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മറ്റൊരു വശം നോക്കുകയാണെങ്കില്‍ ഈ വായ്പകള്‍ തിരിച്ചടക്കേണ്ടത് സംബന്ധിച്ച പദ്ധതിയും ഉണ്ടായിരിക്കണമെന്നും റനില്‍ വിക്രമസിംഗെ പറഞ്ഞു.

രാജ്യത്തിന്റെ സാമ്പത്തികരംഗം പൂര്‍ണമായും തകര്‍ന്നിരിക്കുകയാണെന്നും ഇപ്പോള്‍ മുന്നിലുള്ള ഏറ്റവും ഗുരുതരമായ പ്രശ്നം ഇതാണെന്നും വിശദമാക്കിയ അദ്ദേഹം ശ്രീലങ്കന്‍ സാമ്പത്തിക രംഗത്തെ പുനരുജ്ജീവിപ്പിച്ചെടുക്കുന്നതിലൂടെ മാത്രമേ പ്രശ്നം പരിഹരിക്കാനാവുകയുള്ളു എന്നും പറഞ്ഞു. അത് നടപ്പിലാക്കണമെങ്കില്‍ വിദേശനാണ്യ കരുതല്‍ശേഖരത്തിന്റെ പ്രതിസന്ധി പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു. 
 
ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടുമായി ചര്‍ച്ചകള്‍ നടത്തുക എന്നത് മാത്രമാണ് ശ്രീലങ്കക്ക് മുന്നിലുള്ള സുരക്ഷിതമായ മാര്‍ഗം. ഒരുകണക്കിന് മുന്നിലുള്ള ഒരേയൊരു ഓപ്ഷന്‍ ഇതാണെന്നും വിക്രമസിംഗെ വിശദമാക്കി. ഐ.എം.എഫുമായി ചര്‍ച്ച നടത്തി അഡീഷണല്‍ ക്രെഡിറ്റ് സൗകര്യം നേടിയെടുക്കുന്നതിനുള്ള കരാറിലേര്‍പ്പെടുക എന്നതാണ് മുന്നിലുള്ള വഴിയെന്നും വിക്രമസിംഗെ കൂട്ടിച്ചേര്‍ത്തു.

1948ല്‍ സ്വതന്ത്രമായതിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക കടന്നുപോകുന്നത്. ഭക്ഷണം, മരുന്നുകള്‍, പാചകവാതകം, ഇന്ധനം എന്നിവക്ക് കടുത്ത ക്ഷാമമാണ് രാജ്യം നേരിടുന്നത്.

സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നുണ്ടായ ജനകീയ പ്രക്ഷോഭങ്ങള്‍ കാരണം പ്രധാനമന്ത്രിയായിരുന്ന മഹീന്ദ രജപക്സെ രാജി വെച്ചതോടെയാണ് റനില്‍ വിക്രമസിംഗെ പ്രധാനമന്ത്രിയായി അധികാരമേറ്റത്.

Latest News