അഫ്ഗാനിസ്ഥാനില്‍ ഭൂകമ്പം; 255 ലേറെ മരണം

കാബൂള്‍- അഫ്ഗാനിസ്ഥാനില്‍ വന്‍ ഭൂചലനം. ഇരൂന്നൂറ്റി അമ്പത്തിയഞ്ചിലേറെ പേര്‍ മരിച്ചു. കിഴക്കന്‍ അഫ്ഗാനിസ്ഥാനിലാണ് റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. ദുരന്തബാധിത പ്രദേശത്ത് നിന്ന് പുറത്ത് വരുന്ന ചിത്രങ്ങളില്‍ വലിയ നാശനഷ്ടങ്ങളുണ്ടായതായാണ് വ്യക്തമാകുന്നത്. കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
'ഇന്നലെ രാത്രി പക്തിക പ്രവിശ്യയിലെ നാല് ജില്ലകളില്‍ ശക്തമായ ഭൂചലനമുണ്ടായി, നിരവധി പേര്‍ മരിക്കുകയും നിരവധി കെട്ടിടങ്ങള്‍ തകരുകയും ചെയ്തു.'സര്‍ക്കാര്‍ വക്താവ് ബിലാല്‍ കരിമി ട്വിറ്ററിലൂടെ അറിയിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും കൂടുതല്‍ രക്ഷാപ്രവര്‍ത്തകരെ ദുരന്തബാധിത പ്രദേശത്തേക്ക് അയക്കുമെന്നും ബിലാല്‍ കരിമി അറിയിച്ചു. തെക്കുകിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ ഖോസ്റ്റ് നഗരത്തില്‍ നിന്ന് 44 കിലോമീറ്റര്‍ (27 മൈല്‍) അകലെ 51 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. പക്കിസ്ഥാനിലെ ലാഹോര്‍, മുള്‍ത്താന്‍ , ക്വറ്റ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. 
 

Latest News