റിയാദ്- കാലാവധി തീർന്ന ഭക്ഷ്യവസ്തുക്കൾ വിൽപന നടത്തിയ കേസിൽ ഫാർമസി ഉടമയായ സൗദി വനിതക്ക് റിയാദ് ക്രിമിനൽ കോടതി പിഴ ചുമത്തിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. അൽഖർജിൽ പ്രവർത്തിക്കുന്ന വഫാ അബ്ദുല്ല അൽനഹ്ദി അൽഊല ഫാർമസി ഉടമ വഫാ അബ്ദുല്ല ആമിർ അൽനഹ്ദിക്കാണ് ശിക്ഷ. സ്ഥാപനത്തിൽ കണ്ടെത്തിയ കാലാവധി തീർന്ന ഉൽപന്നങ്ങൾ പിടിച്ചെടുത്ത് നശിപ്പിക്കാനും വിധിയുണ്ട്. സ്ഥാപനം നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷകളും ഉടമയുടെ സ്വന്തം ചെലവിൽ രണ്ടു പത്രങ്ങളിൽ പരസ്യം ചെയ്യാനും കോടതി ഉത്തരവിട്ടു.
കാലാവധി തീർന്ന ജ്യൂസുകൾ വിൽക്കുകയും വിൽപനക്ക് പ്രദർശിപ്പിക്കുകയും ചെയ്ത കേസിലാണ് ഫാർമസി ഉടമക്ക് കോടതി പിഴ ചുമത്തിയത്. സൗദിയിൽ വാണിജ്യ വഞ്ചനാ കേസ് പ്രതികൾക്ക് മൂന്നു വർഷം വരെ തടവും പത്തു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കും. വാണിജ്യ വഞ്ചനകളെയും വ്യാപാര സ്ഥാപനങ്ങളുടെ ഭാഗത്തുള്ള മറ്റു നിയമ ലംഘനങ്ങളെയും കുറിച്ച് വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ ആപ്പ് വഴിയോ 1900 എന്ന നമ്പറിൽ കംപ്ലയിന്റ്സ് സെന്ററിൽ ബന്ധപ്പെട്ടോ എല്ലാവരും അറിയിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.