ഇന്ത്യയിലേക്കുള്ള സൗദി പൗരന്മാരുടെ യാത്രാവിലക്ക് നീക്കി

റിയാദ്- കോവിഡ് വ്യാപനത്തിൻറെ പശ്ചാത്തലത്തിൽ ഇന്ത്യയടക്കമുള്ള നാല് രാജ്യങ്ങളിലേക്ക് സൗദി പൗരന്മാർക്ക് ഏർപ്പെടുത്തിയിരുന്ന യാത്രാ നിരോധം പിൻവലിച്ചു.

ഇന്ത്യ, എത്യോപ്യ, തുർക്കി, വിയറ്റ്നാം എന്നീ രാജ്യങ്ങളിലേക്ക് താൽക്കാലികമായി ഏർപ്പെടുത്തിയിരുന്ന യാത്രാ നിരോധമാണ് സൗദി ആഭ്യന്തര മന്ത്രാലയം പിൻവലിച്ചത്. നാല് രാജ്യങ്ങളിലേക്ക് നേരിട്ടോ മറ്റു രാജ്യങ്ങൾ വഴിയോ യാത്ര ചെയ്യുന്നതിനാണ് സൗദി പൗരന്മാർക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നത്.

വിമാന കമ്പനികള്‍ക്കെതിരെ
കഴിഞ്ഞ മാസം 833 പരാതികള്‍

റിയാദ് - സൗദി വിമാന കമ്പനികള്‍ക്കെതിരെ കഴിഞ്ഞ മാസം യാത്രക്കാരില്‍ നിന്ന് 833 പരാതികള്‍ ലഭിച്ചതായി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. ഏറ്റവും കുറവ് പരാതികള്‍ ഉയര്‍ന്നുവന്നത് ദേശീയ വിമാന കമ്പനിയായ സൗദിയക്ക് എതിരെയാണ്. ഒരു ലക്ഷം യാത്രക്കാര്‍ക്ക് പത്തു പരാതികള്‍ തോതിലാണ് കഴിഞ്ഞ മാസം സൗദിയക്കെതിരെ ലഭിച്ചത്. സൗദിയക്കെതിരായ പരാതികളില്‍ 99 ശതമാനവും നിശ്ചിത സമയത്തിനകം കമ്പനി പരിഹരിച്ചു.
ഏറ്റവും കുറവ് പരാതികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത് ഫ്‌ളൈ അദീല്‍ ആണ്. ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈ അദീലിനെതിരെ ഒരു ലക്ഷം യാത്രക്കാര്‍ക്ക് 17 പരാതികള്‍ തോതില്‍ കഴിഞ്ഞ മാസം ഉയര്‍ന്നുവന്നു. ഇതില്‍ 97 ശതമാനം പരാതികളും നിശ്ചിത സമയത്തിനകം കമ്പനി പരിഹരിച്ചു.
മൂന്നാം സ്ഥാനത്തുള്ള ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈ നാസിനെതിരെ ഒരു ലക്ഷം യാത്രക്കാര്‍ക്ക് 38 പരാതികള്‍ തോതില്‍ കഴിഞ്ഞ മാസം ലഭിച്ചു. മെയ് മാസത്തില്‍ ഫ്‌ളൈ നാസിനെതിരെ ഉയര്‍ന്നുവന്ന പരാതികളില്‍ 96 ശതമാനത്തിനും നിശ്ചിത സമയത്തിനകം കമ്പനി പരിഹാരം കണ്ടു. ടിക്കറ്റ് നിരക്ക് തിരികെ നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് വിമാന കമ്പനികള്‍ക്കെതിരെ കഴിഞ്ഞ മാസം യാത്രക്കാരില്‍ നിന്ന് ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത്. സര്‍വീസിന് കാലതാമസം നേരിടല്‍, സര്‍വീസ് റദ്ദാക്കല്‍ എന്നിവയാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
പ്രതിവര്‍ഷം 60 ലക്ഷത്തിലേറെ യാത്രക്കാര്‍ കടന്നുപോകുന്ന അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും കുറവ് പരാതികള്‍ ഉയര്‍ന്നുവന്നത് റിയാദ് കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനെതിരെ ആണ്. റിയാദ് വിമാനത്താവളത്തിനെതിരെ ഒരു ലക്ഷം യാത്രക്കാര്‍ക്ക് ഒരു പരാതി തോതിലാണ് കഴിഞ്ഞ മാസം ലഭിച്ചത്. ആകെ അഞ്ചു പരാതികളാണ് കഴിഞ്ഞ മാസം റിയാദ് വിമാനത്താവളത്തിനെതിരെ യാത്രക്കാരില്‍ നിന്ന് ഉയര്‍ന്നുവന്നത്. ഇതില്‍ 80 ശതമാനത്തിനും നിശ്ചിത സമയത്തിനകം റിയാദ് എയര്‍പോര്‍ട്ട് അഡ്മിനിസ്‌ട്രേഷന്‍ പരിഹാരം കാണുകയും ചെയ്തു.
പ്രതിവര്‍ഷം 60 ലക്ഷത്തില്‍ കുറവ് യാത്രക്കാര്‍ ഉപയോഗിക്കുന്ന അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും കുറച്ച് പരാതികള്‍ ഉയര്‍ന്നുന്നത് തബൂക്ക് പ്രിന്‍സ് സുല്‍ത്താന്‍ എയര്‍പോര്‍ട്ടിനെതിരെ ആണ്. ഒരു ലക്ഷം യാത്രക്കാര്‍ക്ക് ഒരു പരാതി തോതിലാണ് കഴിഞ്ഞ മാസം പ്രിന്‍സ് സുല്‍ത്താന്‍ വിമാനത്താവളത്തിനെതിരെ ലഭിച്ചത്. മെയ് മാസത്തില്‍ ആകെ ഒരു പരാതിയാണ് തബൂക്ക് എയര്‍പോര്‍ട്ടിനെതിരെ ലഭിച്ചത്. ഈ പരാതി നിശ്ചിത സമയത്തിനകം എയര്‍പോര്‍ട്ട് അഡ്മിനിസ്‌ട്രേഷന്‍ പരിഹരിച്ചു.
ആഭ്യന്തര വിമാനത്താവളങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും കുറവ് പരാതികള്‍ ലഭിച്ചത് ബീശ എയര്‍പോര്‍ട്ടിനെതിരെ ആണ്. ഒരു ലക്ഷം യാത്രക്കാര്‍ക്ക് മൂന്നു പരാതികള്‍ തോതിലാണ് കഴിഞ്ഞ മാസം ബീശ വിമാനത്താവളത്തിനെതിരെ ഉയര്‍ന്നുവന്നത്. ഈ പരാതികള്‍ക്ക് നിശ്ചിത സമയത്തിനകം ബീശ എയര്‍പോര്‍ട്ട് അഡ്മിനിസ്‌ട്രേഷന്‍ പരിഹാരം കണ്ടതായും ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പറഞ്ഞു. 8001168888 എന്ന നമ്പറില്‍ ഏകീകൃക കോള്‍ സെന്ററില്‍ ബന്ധപ്പെട്ടും 0115253333 എന്ന നമ്പറില്‍ വാട്‌സ് ആപ്പ് വഴിയും അതോറിറ്റി ഇ-മെയിലും വെബ്‌സൈറ്റും സാമൂഹികമാധ്യമ അക്കൗണ്ടുകളും വഴിയും വിമാന കമ്പനികള്‍ക്കും എയര്‍പോര്‍ട്ടുകള്‍ക്കുമെതിരെ യാത്രക്കാര്‍ക്ക് ഇരുപത്തിനാലു മണിക്കൂറും പരാതികള്‍ നല്‍കാവുന്നതാണെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പറഞ്ഞു.

 

 

 

Latest News