കൂളിമാട് പാലം, വീഴ്ചകള്‍ ആവര്‍ത്തിക്കരുതെന്ന് ഊരാളുങ്കലിനോട് മന്ത്രി മുഹമ്മദ് റിയാസ് 

കോഴിക്കോട്- നിര്‍മ്മാണത്തിനിടെ കൂളിമാട് പാലം തകര്‍ന്നത് സാങ്കേതിക തകരാര്‍ മൂലമെന്ന് പൊതുമരാമത്ത് വിജിലന്‍സിന്റെ റിപ്പോര്‍ട്ട്. നാശനശഷ്ടങ്ങള്‍ കരാര്‍ കമ്പനി നികത്തണം. എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍ക്കും അസിസ്റ്റന്റ് എന്‍ജിനിയര്‍ക്കുമെതിരെ നടപടിയെടുക്കാന്‍ പിഡബ്ലുഡി സെക്രട്ടറിക്ക് മന്ത്രി പിഎ മുഹമ്മദ് റിയാസ് നിര്‍ദ്ദേശം നല്‍കി.
കരാര്‍ കമ്പനി വ്യക്തമാക്കിയതുപോലെ ഹൈഡ്രോളിക് ജാക്കിയിലുണ്ടായ തകരാറാണെന്ന വാദം വിജിലന്‍സും അംഗീകരിക്കുകയായിരുന്നു. വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനും മന്ത്രി പിഡബ്ലുഡി സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍ക്കും അസിസ്റ്റന്റ് എന്‍ജിനിയര്‍ക്കുമെതിരെ നടപടി സ്വീകരിക്കും.
പാലത്തിന്റെ നിര്‍മ്മാണം ഉടന്‍ പുനരാരംഭിക്കും. നിര്‍മ്മാണ സമയത്ത് വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങളും മുന്‍കരുതലും ഉറപ്പാക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. മേലില്‍ ഇത്തരം വീഴ്ച സംഭവിക്കാന്‍ പാടില്ലെന്ന് കരാര്‍ കമ്പനിയായ ഊരാളുങ്കലിന് മന്ത്രി കര്‍ശനനിര്‍ദേശവും നല്‍കി.

Latest News