ഹൈദരാബാദ്- കശ്മീരി പണ്ഡിറ്റുകളുടെ കൊലപാതകവും പശുവിന്റെ പേരില്‍ മുസ്ലിംകളെ കൊല്ലുന്നതും തമ്മില്‍ വ്യത്യാസമില്ലെന്ന പരാമര്‍ശത്തില്‍ തെന്നിന്ത്യന്‍ താരം സായ് പല്ലവിക്കെതിരെ പോലീസില്‍ പരാതി. ബജ്‌റംഗ്ദള്‍ നേതാക്കളാണ് നടിക്കെതിരെ ഹൈദരാബാദിലെ സുല്‍ത്താന്‍ ബസാര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
നടിയുടെ പരാമര്‍ശത്തിന് പിന്നാലെ സംഘപരിവാര്‍ സൈബര്‍ ആക്രമണം ശക്തമായിരുന്നു. താരത്തിന്റെ സിനിമകള്‍ ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് 'ബോയിക്കോട്ട് സായി പല്ലവി' എന്ന ഹാഷ് ടാഗോടെയാണ് ട്വിറ്ററിലെ വിദ്വേഷ പ്രചാരണം.
'വിരാട പര്‍വ്വം' എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിലാണ് സായ് പല്ലവിയുടെ പരാമര്‍ശം. ''കാശ്മീര്‍ ഫയല്‍സ്' എന്ന സിനിമയില്‍ കാശ്മീരി പണ്ഡിറ്റുകൾ എങ്ങനെയാണ് കൊല്ലപ്പെട്ടത് എന്ന് അവര്‍ കാണിച്ചു. നിങ്ങള്‍ അതിനെ മത സംഘര്‍ഷമായി കാണുന്നുവെങ്കില്‍, കോവിഡ് സമയത്ത് പശുവിനെ ഒരു വണ്ടിയില്‍ കൊണ്ടുപോയതിന് ഒരു മുസ്ലിമിനെ ജയ് ശ്രീറാം വിളിച്ചുകൊണ്ട് ചിലര്‍ കൊലപ്പെടുത്തിയത് കൂടി നോക്കണം. ഈ രണ്ട് സംഭവങ്ങള്‍ക്കും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. മതത്തിന്റെ പേരില്‍ ആരെയും വേദനിപ്പിക്കരുത്- ഇതായിരുന്നു സായ് പല്ലവിയുടെ പരാമർശം.