ഇന്റർനെറ്റിനെ കുറിച്ചുള്ള ഓർമകളിൽ എപ്പോഴും സ്ഥാനമുള്ള ഇന്റർനെറ്റ് എക്‌സ്‌പ്ലോറർ ഒടുവിൽ മരിച്ചു. 27 വർഷത്തെ സേവനത്തിന് ശേഷമാണ് എക്‌സ്‌പ്ലോറർ രംഗം വിടുന്നത്. ട്വിറ്റർ അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് നിരവധി പോസ്റ്റുകളാണ് പങ്കുവെക്കപ്പെടുന്നത്. കുറച്ചു കാലമായി ആരും തന്നെ ഇന്റർനെറ്റ് എക്‌സ്‌പ്ലോറർ ഉപയോഗിക്കുന്നില്ല. വേഗക്കുറവ് തന്നെയാണ് ഈ സർച്ച് എൻജിന്റെ പോരായ്മ.
എക്‌സ്‌പ്ലോററിന്റെ പിൻഗാമിയായാണ് മൈക്രോസോഫ്റ്റ് എഡ്ജ് ബ്രൗസർ പുറത്തിറക്കിയത്. എഡ്ജ് വഴി ഇപ്പോഴും പഴയ എക്‌സ്‌പ്ലോററിലെ പല ഓപ്ഷനുകളും ലഭിക്കും.
27 വർഷം മുമ്പ് 1995 ഓഗസ്റ്റിലാണ് ഇന്റർനെറ്റ് എക്‌സ്‌പ്ലോറർ പുറത്തിറങ്ങിയത്. ഇന്റർനെറ്റ് വിപ്ലവത്തിനൊപ്പം ലോകം സഞ്ചരിച്ചു തുടങ്ങിയത് ഈ സർച്ച് എൻജിന്റെ കൂടി സഹായത്താലായിരുന്നു. കാലത്തെ അതിജീവിക്കില്ലെന്ന് മനസ്സിലാക്കിയപ്പോഴാണ് മൈക്രോസോഫ്റ്റ് നവീകരിച്ച എഡ്ജ് പുറത്തിറക്കിയത്. ഗൂഗിളിന്റെ വെബ് ബ്രൗസറായ ക്രോമിന് സമാനമായ രീതിയിലാണ് എഡ്ജിന്റെ പ്രവർത്തനം.
രസകരമായ മീമുകളാണ് ട്വിറ്ററിൽ പ്രചരിക്കുന്നത്. എക്‌സ്‌പ്ലോററിനോട് വിടപറയുന്ന ഫയർഫോക്‌സ്, എഡ്ജ്, ഗൂഗിൾ ക്രോം എന്നിവയുടെ ചിത്രങ്ങളുമായി ഒരു മീം പ്രചരിക്കുന്നുണ്ട്. ഐ.പി.എൽ ഫ്രാഞ്ചൈസിയായ രാജസ്ഥാൻ റോയൽസ് എക്‌സ്‌പ്ലോററിന് നന്ദി പറഞ്ഞുകൊണ്ട് ട്വീറ്റ് ചെയ്തിട്ടുണ്ട്.