- അമേരിക്കക്കു പിറകെ യു.കെയിലും കുട്ടികളുടെ ഇൻസ്റ്റഗ്രാം നിയന്ത്രണം മാതാപിതാക്കൾക്ക്
കുട്ടികളുടെ ഇൻസ്റ്റഗ്രാം ഉപയോഗം രക്ഷിതാക്കൾക്ക് നിയന്ത്രിക്കാൻ സാധിക്കുന്ന പാരന്റൽ കൺട്രോൾ യു.കെയിൽ ആരംഭിച്ചു. 15 മിനിറ്റ് മുതൽ രണ്ട് മണിക്കൂർ വരെ ആപ് ഉപയോഗം പരിമിതപ്പെടുത്താൻ കഴിയും. ഇടവേളകൾ നിശ്ചയിക്കാനും കുട്ടികൾ ഏതെങ്കിലും അക്കൗണ്ട് റിപ്പോർട്ട് ചെയ്താൽ അത് എന്തുകൊണ്ടെന്ന് അറിയാനും രക്ഷിതാക്കൾക്ക് സാധിക്കുമെന്നതാണ് മറ്റൊരു സവിശേഷത. ലോകത്തെമ്പാടുമുള്ള ക്വസ്റ്റ് വെർച്വൽ റിയാലിറ്റിയിൽ പാരന്റ് ഡാഷ് ബോർഡും മെറ്റക്കുകീഴിലുള്ള ഇൻസ്റ്റഗ്രാം പുറത്തിറക്കുന്നുണ്ട്.
മേൽനോട്ട ടൂൾ ആക്ടിവേറ്റ് ചെയ്യാൻ രക്ഷിതാക്കൾക്ക് കുട്ടികളെ ക്ഷണിക്കാം. ഇതുവരെ കുട്ടികൾ വേണമായിരുന്നു രക്ഷിതാക്കളെ ക്ഷണിക്കാൻ. പുതിയ വി.ആർ കൺട്രോളിൽ വാങ്ങുന്നതു മുതൽ സുഹൃത്തുക്കളുടെ ലിസ്റ്റ് കാണാൻ വരെ രക്ഷിതാക്കൾക്ക് കഴിയും. ആപ് ബ്ലോക്ക് ചെയ്യാനും പറ്റും. ഒരേ കാര്യങ്ങൾ തന്നെ സർച്ച് ചെയ്യുന്ന കുട്ടികളെ മറ്റു വിഷയങ്ങളിലേക്ക് തള്ളുന്ന മറ്റൊരു ടൂളും ഇൻസ്റ്റഗ്രാം ആരംഭിക്കുന്നുണ്ട്. ഇൻസ്റ്റഗ്രാമിലെ പുതിയ ടൂളുകൾ കഴിഞ്ഞ മാർച്ചിൽ യു.എസിൽ തുടങ്ങിയിരുന്നു.
13 വയസ്സിനു മുകളിലുള്ളവർക്കാണ് ഇൻസ്റ്റഗ്രാമെന്ന് ഔദ്യോഗികമായി പറയാറുണ്ടെങ്കിലും അതിനു താഴെയുള്ള കുട്ടികളും ധാരാളമായി ഉപയോഗിക്കാറുണ്ട്. ഇൻസ്റ്റഗ്രാമിനു പുറമെ, വി.ആർ സൗകര്യങ്ങളും ചെറിയ കുട്ടികൾ ഉപയോഗിക്കുന്നു. 13 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് പ്രത്യേക ഇൻസ്റ്റഗ്രാം പ്ലാറ്റ്‌ഫോം ആരംഭിക്കാനുള്ള പദ്ധതി കഴിഞ്ഞ വർഷമാണ് കമ്പനി ഉപേക്ഷിച്ചത്. ഇൻസറ്റഗ്രാം ഉത്കണ്ഠയും വിഷാദവും വർധിപ്പിക്കുന്നുവെന്ന് ഇൻസ്റ്റഗ്രാമിനു പുറമെ, വാട്‌സ് ആപിന്റെയും ഫേസ് ബുക്കിന്റെയും കൂടി ഉടമസ്ഥരായ മെറ്റ കഴിഞ്ഞ വർഷം ഗവേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇൻസ്റ്റഗ്രാമിലെ ആത്മഹത്യയെ കുറിച്ചുള്ള ഉള്ളടക്കം 2017 ൽ 14 കാരി മോളി റസ്സലിന്റെ ആത്മഹത്യക്ക് പ്രേരണ ആയിരുന്നു. ജീവിതം അവസാനപ്പിക്കുന്നതിനു മുമ്പ് ദിവസം 120 തവണയിൽ കൂടുതൽ കുട്ടി ഇൻസ്റ്റഗ്രാം ഉപയോഗിക്കുമായിരുന്നു.
സ്വയം ഹത്യയെ പ്രോത്സാഹിപ്പിക്കുകയും പ്രകീർത്തിക്കുകയും ചെയ്യുന്ന ഉള്ളടക്കങ്ങൾ നീക്കം ചെയ്യുമെന്ന് ഇൻസ്റ്റഗ്രാം അവകാശപ്പെടുന്നു.