മുസ്ലിം തെരുവ് കച്ചവടക്കാരനെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്

കാണ്‍പൂര്‍-ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ ജില്ലയില്‍  വഴിയോരക്കച്ചവടക്കാരനായ മുസ്ലിം വയോധികനെ വലതുപക്ഷ പ്രവര്‍ത്തകന്‍ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്.
മുസ്ലിം തെരുവ് കച്ചവടക്കാരനെ വസ്ത്രങ്ങള്‍ വില്‍ക്കുന്നതില്‍ നിന്ന് തടയാത്ത മറ്റു ഹിന്ദുക്കളെ തുഷാര്‍ ശുക്ല എന്നയാള്‍ ചോദ്യം ചെയ്യുന്നതും വീഡിയോയില്‍ കാണാം.
വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഗോവിന്ദ് നഗര്‍ പോലീസ് ശുക്ലക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തു.
യു.പിയില്‍ ഇത് പുതിയ സംഭവമല്ല. ഒരു മുസ്ലിം ഹോട്ടലുടമ തന്റെ ഐഡന്റിറ്റി മറയ്ക്കാന്‍ റെസ്‌റ്റോറന്റിന്റെ പേര് മാറ്റിയതായി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കാശി മഥുര ബാക്കി ഹേ എന്ന മുദ്രാവാക്യം മഥുരയില്‍ ശക്തിപ്പെട്ടതിനു പിന്നാലെയാണ് റോയല്‍ ഫാമിലി റെസ്‌റ്റോറന്റ് ഉടമയായ 56 കാരന്‍ മുഹമ്മദ് സമീല്‍  മുസ്ലീം ജീവനക്കാരെ പിരിച്ചുവിട്ട് ഹിന്ദുക്കളെ നിയമിച്ചിരുന്നു.
ഹോട്ടലിന്റെ പേര് 'താജ് ഹോട്ടല്‍' എന്നത് മാറ്റിയാണ് 'റോയല്‍ ഫാമിലി റെസ്‌റ്റോറന്റ്' എന്നാക്കിയത്. ഇതല്ലാതെ മറ്റൊരു മാര്‍ഗവുമില്ലെന്നാണ് ഹോട്ടല്‍ വ്യാപിരിയായ സമീല്‍ പറഞ്ഞത്.  
നഗരത്തില്‍ നിലവിലുള്ള സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ റസ്‌റ്റോറന്റിന്റെ മെനു പോലും മാറ്റി.
1974ല്‍ പ്രവര്‍ത്തനം ആരംഭിച്ച റസ്‌റ്റോറന്റില്‍ ചിക്കന്‍ കോര്‍മ, നിഹാരി, മുതലായവ വിറ്റിരുന്നു, ഇപ്പോള്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍ മാത്രമാണുള്ളത്.  
ഹോട്ടലിന്റെ ഉടമ  ക്യാഷ് കൗണ്ടറില്‍ ഇരിക്കുന്നത് ഒഴിവാക്കി  ഹിന്ദു സ്റ്റാഫിനെ നിയമിച്ചു.
ഇത്രയധികം ശ്രമങ്ങള്‍ നടത്തിയിട്ടും ചിലര്‍ ഇയാളുടെ ബിസിനസില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വരുമാനം 20 ശതമാനമായി ചുരുങ്ങി.

 

Latest News