കേരളത്തിന്റെ വടക്കേ അറ്റത്തു നിന്ന്് തെക്കേ അറ്റത്ത്് സ്ഥിതി ചെയ്യുന്ന തലസ്ഥാനത്തെത്താൻ 12 മണിക്കൂർ യാത്ര ചെയ്യേണ്ടി വരുന്നുവെന്നതാണ് പലരെയും അസ്വസ്ഥരാക്കുന്നത്. കാസർകോട്ടെ കാൻസർ രോഗി തലസ്ഥാനത്തെത്താൻ ബുദ്ധിമുട്ടുന്നു. തലസ്ഥാനത്ത്് മാത്രമേ റീജണൽ കാൻസർ സെന്ററുള്ളൂ. എന്നാലതു പോലൊരെണ്ണം കണ്ണൂരോ, കാസർകോട്ടോ ഉണ്ടാക്കിയാൽ പോരേ എന്നാണ് മറുവാദം. അഞ്ചാറ് വിമാന താവളങ്ങളോടെ ഇത്രയും മികച്ച കണക്്റ്റിവിറ്റിയുള്ള കേരളത്തിനെന്തിന് ജനലക്ഷങ്ങളെ വഴിയാധാരമാക്കി രണ്ടു ലക്ഷം കോടി മുടക്കി കെ. റെയിൽ പണിയുന്നതെന്നാണ് ചിലരുടെ ചോദ്യം. അതിലും കാര്യമുണ്ട്. കേരളത്തിന്റെ പദ്ധതി ഫീസിബളല്ലെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. അപ്പോഴാണ് കേന്ദ്ര സർക്കാർ വേഗമേറിയ വന്ദേഭാരത് എക്സ്പ്രസ് കേരളത്തിനും നൽകാമെന്ന്് പറയുന്നത്. വരട്ടെ, നല്ല കാര്യം. മണിക്കൂറിൽ നൂറ് കിലോ മീറ്ററിലേറെ സ്പീഡ് ഇതിന് ലഭിക്കും. അഞ്ചു മണിക്കൂറോളമെടുത്ത്് വിമാനത്തേക്കാൾ യാത്രാ നിരക്ക്് നൽകി അർധ അതിവേഗ പാതയിൽ യാത്ര ചെയ്യേണ്ട കാര്യം മലയാളികൾക്കില്ല. അഭിമാന പദ്ധതിയെന്നൊ#െക്ക വിശേഷിപ്പിക്കപ്പെടുന്ന ഇതിന്റെ ഏറ്റവും വലിയ ന്യൂനത സ്റ്റാൻഡേർഡ് ഗേജിലാണെന്നതാണ്. അതയാത് കേരളത്തിന്റെ ഒരു സ്റ്റാൻഡ് എലോൺ റെയിൽ പാത. ഇന്ത്യയുടെ റെയിൽവേ ശൃംഖലയുമായി കെ.റെയിലിനെ ഒരു കാലത്തും ബന്ധിപ്പിക്കാനാവില്ല. അപ്പോൾ പിന്നെ ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം നിലവിലെ ബ്രോഡ് ഗേജ് പാതയുടെ ഉപയോഗം പരമാവധി മെച്ചപ്പെടുത്തുക. കാസർകോട് മുതൽ പാറശാല വരെ ഇതിന്റെ പ്രയോജനം ലഭിക്കും വിധത്തിൽ കുപ്പിക്കഴുത്തുകൾ ഇല്ലാതാക്കുക. കേരളത്തിന്റെ ഇരട്ടിപ്പിച്ച, വൈദ്യുതീകരിച്ച ബ്രോഡ്്ഗേജ് പാതയാണ് ഏറ്റവും അഭികാമ്യം. സ്റ്റോപ്പ്് കുറച്ച് ദീർഘ ദൂര തീവണ്ടികൾ കേരളത്തിൽ കുറഞ്ഞ നേരം കൊണ്ട് ലക്ഷ്യങ്ങളിൽ ഓടിയെത്തുന്നുണ്ട്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി റെയിൽവേ മന്ത്രിയായിരുന്ന വേളയിൽ തുടങ്ങിയതാണ് തുരന്തോ ട്രെയിനുകൾ. ഈ ഇനത്തിൽ പെട്ട ഒരെണ്ണം കേരളത്തിലും സർവീസ് നടത്തുന്നുണ്ട്. മുംബൈ കുർളയിൽ നിന്ന് എറണാകുളത്തേക്ക്. ഇതിന്റെ സംസ്ഥാനത്തെ ആദ്യ സ്റ്റോപ്പ്് കോഴിക്കോട്ടാണ്. കർണാടകയിലെ മംഗളൂരു കഴിഞ്ഞാൽ കോഴിക്കോട്ട് നിർത്തുന്ന ട്രെയിൻ ഓടിയെത്താനെടുക്കുന്ന സമയം മൂന്ന്് മണിക്കൂറിൽ താഴെ. അടുത്ത മൂന്ന് മണിക്കൂറിൽ ഫൈനൽ ഡെസ്റ്റിനേഷനായ എറണാകുളത്തുമെത്തും. മുംബൈ മഹാനഗരത്തിൽ നിന്നുള്ള ഈ ട്രെയിനിന് കേരള തലസ്ഥാനത്തെത്താനാവുന്നില്ല. കോട്ടയം വഴിയുള്ള പാത ഇരട്ടിപ്പിച്ചില്ലെന്നതാണ് തടസ്സം. അതാണിപ്പോൾ ഒഴിവായിരിക്കുന്നത്. എറണാകുളത്ത് യാത്ര അവസാനിപ്പിക്കുന്ന ദീർഘദൂര ട്രെയിനുകൾ തിരുവനന്തപുരത്തേക്കോ കൊച്ചു വേളിയിലേക്കോ വേഗം മാറ്റാനാവും.
കേരളത്തിന്റെ തെക്കേ അറ്റം മുതൽ വടക്കേ അറ്റം വരെ സമ്പൂർണമായി വൈദ്യുതീകരിച്ച ഇരട്ട റെയിൽപാതയാണ് ഇപ്പോൾ പ്രാവർത്തികമായത്. മുളന്തുരുത്തി - കായംകുളം ഭാഗം ഇരട്ടിപ്പിക്കലിന് രണ്ട് പതിറ്റാണ്ട് മുമ്പ് ആരംഭിച്ച നടപടികളാണ് ഇപ്പോൾ പൂർണമായത്. ഞായറാഴ്ച രാത്രി 9.25 ന് ഏറ്റുമാനൂർ പാറോലിക്കൽ റെയിൽവേ ഗേറ്റിനു സമീപം പുതിയ പാളത്തിലേക്ക് പാലരുവി എക്സ്പ്രസ് ചൂളം വിളിച്ചെത്തിയതോടെയാണ് കേരളത്തിലെ ട്രെയിൻ യാത്രാചരിത്രം വികസനത്തിന്റെ പുതിയ ട്രാക്കിലേക്ക് കടന്നത്. പുതുതായി തീർത്ത രണ്ടാം ട്രാക്കിലൂടെ ട്രെയിൻ കോട്ടയത്തേക്ക് യാത്രയായി. 50 കിലോമീറ്ററായിരുന്നു വേഗം.
കോട്ടയം റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമിൽ റെയിൽവേ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പുതുപാതയിലൂടെ എത്തിയ പാലരുവിയെ സ്വീകരിച്ചു. കോട്ടയം സ്റ്റേഷനിൽ പാലരുവി എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്തതോടെ പാതയ്ക്ക് ഔദ്യോഗിക ഉദ്ഘാടനമായി.
ഏറ്റുമാനൂർ മുതൽ ചിങ്ങവനം വരെയുള്ള 16.7 കിലോമീറ്റർ ഇരട്ടപ്പാതയാണ് പൂർണമായും ഗതാഗത യോഗ്യമായത്. 6.70 കിലോമീറ്റർ ഇരട്ട പാതയാക്കാൻ 21 വർഷമെടുത്തു. സ്ഥലമേറ്റെടുപ്പുമായുള്ള പ്രശ്നങ്ങളാണ് ഇത്രയധികം കാലവിളംബമുണ്ടാക്കിയത്. ഏറ്റുമാനൂരിൽനിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് ചിങ്ങവനം വരെയാണ് പുതിയ പാത നിർമിച്ചിട്ടുള്ളത്. 65 വർഷം പഴക്കമുള്ള കോട്ടയത്തെ ഇരട്ട തുരങ്കങ്ങളും ഒഴിവാക്കി. റെയിൽവേ സ്റ്റേഷന്റെ നവീകരണം കൂടി പൂർത്തിയാകുന്നതോടെ കോട്ടയം വഴി കൂടുതൽ ട്രെയിനുകൾ ഓടിക്കാൻ കഴിയുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
ഇതോടെ കോട്ടയത്ത് ക്രോസിംഗിന് വേണ്ടിയുള്ള പിടിച്ചിടൽ അവസാനിക്കും. മധ്യകേരളത്തിലെ യാത്രാ, വികസന രംഗങ്ങളിൽ കുതിച്ചുചാട്ടമുണ്ടാകും. റെയിൽ ചരക്ക് നീക്കത്തിനും ഇനി വേഗമേറും. കോട്ടയം വഴി ഇരട്ടപ്പാത തുറന്നതോടെ കേരളത്തിനു പുതിയ ട്രെയിനുകൾക്കുള്ള വഴി തുറക്കും. കോട്ടയത്ത്് പുതിയ പ്ലാറ്റ്്ഫോമുകളുമായി. അഞ്ച് പ്ലാറ്റ്ഫോമുകൾ വന്നതോടെ ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്ന് കോട്ടയത്തേക്ക് ട്രെയിനുകളോടിക്കാൻ കഴിയുമെന്നതും നേട്ടമാണ്.
ഏറ്റുമാനൂർ - ചിങ്ങവനം ഇരട്ടപ്പാത തുറന്നത് കേരളത്തിന് മികച്ച നേട്ടമാണെന്നതിൽ സംശയമില്ല. കോട്ടയം വഴിയുള്ള യാത്രയിലെ അനാവശ്യ സമയം പാഴാക്കലും ഇനി പഴങ്കഥ. ഷൊർണൂർ-മംഗളൂരു പാത വൈദ്യുതീകരിച്ച്് ഇരട്ടിപ്പിച്ചിട്ട് വർഷങ്ങളേറെയായി.
ഭാരതപ്പുഴയ്ക്ക് സമീപം ഒരു കിലോമീറ്റർ ഒഴികെ തിരുവനന്തപുരം മംഗലാപുരം പാതയിലെ 632 കിലോമീറ്റർ ഇരട്ടപ്പാതയാണ്. തൃശൂർ ഭാഗത്തേക്ക്് വള്ളത്തോൾ നഗർ വരെയും പാലക്കാട്് ഭാഗത്തേക്ക്് ഒരു കിലോ മീറ്ററുമാണ് ഇരട്ടിപ്പിക്കാൻ ബാക്കിയുള്ളത്. ഇതിനായി നമ്മുടെ ഭരണാധികാരികളും എം.പിമാരും ഉത്സാഹിച്ചാൽ നിഷ്പ്രയാസം നേടാവുന്നതേയുള്ളൂ. കെ.റെയിലിനെ നമുക്ക് മറക്കാം. കേരളത്തിലെ പാതകളിലൂടെ അതിവേഗ ട്രെയിനുകൾ ചുരുങ്ങിയ യാത്രാ നിരക്കിൽ കുതിച്ചു പായട്ടെ.