ബസില്‍ ശല്യപ്പെടുത്തിയയാളെ റോഡില്‍ ചവിട്ടിക്കൂട്ടി യുവതി

വയനാട്- ബസ് യാത്രക്കിടെ മദ്യപിച്ച് തുടര്‍ച്ചയായി ശല്യം ചെയ്യുകയും ശരീരത്തില്‍ സ്പര്‍ശിക്കുകയും ചെയ്തയാളെ യുവതി കൈകാര്യം ചെയ്തു. വയനാട് പനമരം കാപ്പുംചാല്‍ സ്വദേശിയായ സന്ധ്യയാണ് അക്രമിയെ പ്രതിരോധിച്ചത്.
സംഭവത്തെ കുറിച്ച് സന്ധ്യ പറയുന്നത് ഇങ്ങനെ- നാലാം മൈലില്‍ നിന്നാണ് ബസ് കയറിയത്. വേങ്ങപ്പള്ളിയിലേക്കാണ് പോകേണ്ടിയിരുന്നത്. സ്ഥലം അറിയാത്തതുകൊണ്ട് ഡോറിനടുത്തുള്ള സീറ്റിലാണ് ഇരുന്നത്. പടിഞ്ഞാറത്തറ ബസ് സ്റ്റാന്‍ഡില്‍നിന്ന് കയറിയ ഒരാള്‍ തൊട്ടടുത്ത സീറ്റില്‍ വന്നിരുന്നു. അസ്വാഭാവികത ഒന്നും തോന്നിയില്ല. കുറച്ചുസമയം കഴിഞ്ഞപ്പോള്‍ ശല്യംചെയ്യല്‍ തുടങ്ങി. പിന്നില്‍ സീറ്റ് കാലിയുണ്ടെന്നും അവിടെ പോയി ഇരുന്നോളൂവെന്നും ഞാന്‍ പറഞ്ഞു.

ബസിലുണ്ടായിരുന്ന മറ്റൊരു സ്ത്രീയും അയാളോട് മാറിയിരിക്കാന്‍ പറഞ്ഞു. അയാള്‍ തയാറാകാതിരുന്നതോടെ ഞാന്‍ കണ്ടക്ടറോട് കാര്യം പറഞ്ഞു. കണ്ടക്ടര്‍ ആവശ്യപ്പെട്ടപ്പോള്‍ ഇയാള്‍ എണീറ്റുപോയി. തുടര്‍ന്ന് എന്നേയും കണ്ടക്ടറേയും അടക്കം തെറിവിളിച്ചു. പിന്നീട് ബസിന് മുന്നില്‍ കയറിനിന്നുകൊണ്ട് കേള്‍ക്കുമ്പോള്‍ അറപ്പുളവാക്കുന്ന വാക്കുകളും ഐ ലവ് യു എന്നും എന്നെ നോക്കി പറഞ്ഞുകൊണ്ടിരുന്നു. അപ്പോഴൊന്നും പ്രതികരിച്ചില്ല. പിന്നീട് ബസിലേക്ക് കയറി വന്നിട്ട് ഈ വാക്കുകള്‍ തന്നെ പറഞ്ഞുകൊണ്ട് എന്റെ താടിക്ക് തോണ്ടി. അപ്പോഴാണ് താഴെ ഇറങ്ങി അയാളെ കൈകാര്യം ചെയ്തത്.

ബസിലുള്ള മറ്റുള്ള ആളുകള്‍ ഇയാളെ കൈകാര്യം ചെയ്യാന്‍ ശ്രമിച്ചെങ്കിലും താന്‍ അവരെ തടയുകയായിരുന്നു. അവര്‍ അടിച്ചാല്‍ പിന്നീട് കേസ് മാറും. അതുകൊണ്ടുതന്നെ ശല്യം ചെയ്തതിന് താന്‍തന്നെ നോക്കിക്കൊള്ളാമെന്ന് അവരോട് പറയുകയായിരുന്നുവെന്നും സന്ധ്യ പറഞ്ഞു.

 

Latest News