Sorry, you need to enable JavaScript to visit this website.

പി.സി.ജോര്‍ജ് തൃക്കാക്കരയില്‍ പ്രസംഗിക്കാന്‍  എത്തും, ചോദ്യം ചെയ്യലിന് ഹാജരാകില്ല

കൊച്ചി- വിദ്വേഷ പ്രസംഗക്കേസില്‍ മുന്‍ എംഎല്‍എ പി.സി.ജോര്‍ജ് ഞായറാഴ്ച പോലീസ് ചോദ്യ ചെയ്യലിനു ഹാജരാകില്ല. തനിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് ജോര്‍ജ് ഫോര്‍ട്ട് പോലീസിനെ അറിയിച്ചു. ചോദ്യം ചെയ്യല്‍ മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കണമെന്നും പി.സി.ജോര്‍ജ് ആവശ്യപ്പെട്ടു. എന്നാല്‍ ചോദ്യം ചെയ്യല്‍ മാറ്റിവയ്ക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.
ഞായറാഴ്ച തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തുന്ന പി.സി.ജോര്‍ജ് രാവിലെ 8ന് വെണ്ണല ക്ഷേത്രത്തിലെ സ്വീകരണത്തിലും പങ്കെടുക്കും. തിരുവനന്തപുരത്തു നടത്തിയ മതവിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട കേസില്‍ പി.സി.ജോര്‍ജിനു ജാമ്യം ലഭിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തെങ്കിലും കര്‍ശന ഉപാധികളോടെ ഹൈക്കോടതിയാണ് പി.സി.ജോര്‍ജിന് ജാമ്യം അനുവദിച്ചത്.
പി.സി.ജോര്‍ജ് വെണ്ണലയില്‍ പ്രസംഗിച്ചാല്‍ നിയമനടപടി ആലോചിക്കുന്നതായി പൊലീസ് വ്യക്തമാക്കി. നിയമവശങ്ങള്‍ ആലോചിച്ച ശേഷം പി.സി.ജോര്‍ജിനെതിരെ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ അറിയിച്ചു. ജാമ്യവ്യവസ്ഥ തെറ്റിച്ചോയെന്നു പരിശോധിക്കുകയും ഹാജരാകാത്തത് കോടതിയെ അറിയിക്കുകയും ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.
വിദ്വേഷ പ്രസംഗക്കേസില്‍ ചോദ്യംചെയ്യലിനു ഞായറാഴ്ച രാവിലെ 11 മണിക്ക് തിരുവനന്തപുരം ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണര്‍ ഓഫിസില്‍ ഹാജരാകണമെന്നായിരുന്നു പി.സി.ജോര്‍ജിനുള്ള നിര്‍ദേശം. ശബ്ദപരിശോധനയും നടത്തേണ്ടതുണ്ടെന്ന് പൊലീസ് നോട്ടിസില്‍ പറയുന്നു.
 

Latest News