Sorry, you need to enable JavaScript to visit this website.

മുദ്രാവാക്യം മുഴക്കിയ കുട്ടിയും കുടുംബവും ഒളിവില്‍;  പരിപാടിക്ക് എത്തിച്ച പിതാവിനെതിരെ കേസെടുക്കും

കൊച്ചി- വിദ്വേഷമുദ്രാവാക്യത്തിലൂടെ വിവാദത്തിലായ കുട്ടിയെ ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രകടനത്തിന് കൊണ്ടുവന്നത് പിതാവ് തന്നെയെന്ന് കണ്ടെത്തി. കൊച്ചി തോപ്പുംപടിക്ക് സമീപം താമസിക്കുന്ന കുടുംബം ദൃശ്യങ്ങള്‍  വിവാദമായതിന് പിന്നാലെ സ്ഥലം വിട്ടെന്ന് പോലീസ് അറിയിച്ചു. മതവിദ്വേഷം ഉണ്ടാക്കുന്ന തരത്തില്‍ മുദ്രാവാക്യം വിളിക്കാന്‍ കുട്ടിക്ക് പരിശീലനം നല്‍കിയെന്ന് പോലീസിന്റെ റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു .
സമൂഹമാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിച്ച് നാല് ദിവസം കഴിഞ്ഞാണ് പോലീസിന് കുട്ടിയെ തിരിച്ചറിയാന്‍ കഴിഞ്ഞിരിക്കുന്നത്. ആലപ്പുഴയില്‍ നിന്നുള്ള പോലീസ് സംഘം കൊച്ചി തോപ്പുംപടിക്ക് സമീപമുള്ള വീട്ടിലെത്തിയെങ്കിലും അടച്ചിട്ട നിലയിലായിരുന്നു. ദൃശ്യങ്ങള്‍  വിവാദമായതിന് പിന്നാലെ കുടുംബം സ്ഥലം വിട്ടെന്ന് പോലീസ് അറിയിച്ചു. പോപ്പുലര്‍ ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകനാണ് പിതാവ്. ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രകടനത്തിന് കുട്ടിയെ കൊണ്ടുവന്നത് പിതാവ് തന്നെയായിരുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന സമരങ്ങളിലും കുട്ടിയെ പങ്കെടുപ്പിച്ചതായി പോലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിനിടെ ഹിന്ദു ക്രിസ്ത്യന്‍ മതവികാരങ്ങള്‍ ആളിക്കത്തിക്കാന്‍ പ്രതികള്‍ ലക്ഷ്യമിട്ടതായി പോലീസ് കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. ഇതിനായി കുട്ടിയെ ചുമലിലേറ്റി മറ്റു സമുദായങ്ങളിലുള്ളവരെ ആക്രമിക്കുന്നതിന് പ്രേരിപ്പിക്കുന്ന തരത്തില്‍ മുദ്രാവാക്യം വിളിപ്പിച്ചു. മുസ്‌ലിം ജനവിഭാഗത്തെ ഇളക്കിവിടാന്‍ ശ്രമിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്.
പ്രകോപനപരമായ മുദ്രാവാക്യം വിളിക്കാന്‍ കുട്ടിക്ക് പ്രത്യേകം പരിശീലനം നല്‍കിയിട്ടുണ്ട്. എവിടെ വെച്ചാണ് പരിശീലനം നല്‍കിയതെന്ന് കണ്ടെത്തണം. ആരാണ് പരിശീലിപ്പിച്ചതെന്നും ഇതിനായി ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നന്വേഷിക്കണമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു
ബാബരി മസ്ജിദ്,ഗ്യാന് വ്യാപി വിഷയങ്ങള്‍ മുദ്രാവാക്യങ്ങളില്‍ ഉള്‍പ്പെടുത്തിയതിന് പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടെന്നും പോലീസ് ആരോപിക്കുന്നു. നിലവില്‍ മൂന്ന് പേരെയാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി മുജീബ് യാക്കൂബ് കേസില്‍ രണ്ടാം പ്രതിയാണ്. ഇതിനിടെ പ്രതികള്‍ക്കെതിരെ ബാലനീതിനിയമ പ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്തെ കുട്ടിയെ കുറ്റകൃത്യങ്ങളില്‍ പങ്കാളിയാക്കി എന്നതാണ് കുറ്റം.
 

Latest News