Sorry, you need to enable JavaScript to visit this website.

ആലപ്പുഴയിൽ വിദ്വേഷ മുദ്രാവാക്യം മുഴക്കിയ  കുട്ടിയെ തിരിച്ചറിഞ്ഞു, തോപ്പുംപടി സ്വദേശി

ആലപ്പുഴ- പോപുലർ ഫ്രണ്ട് റാലിയിൽ മത വിദ്വേഷം നിറഞ്ഞ മുദ്രാവാക്യം മുഴക്കിയ കുട്ടിയെ പോലീസ്  തിരിച്ചറിഞ്ഞു. എറണാകുളം ജില്ലയിലെ തോപ്പുംപടി സ്വദേശിയാണ് കുട്ടിയെന്നാണ് വിവരം. ഈ കുട്ടിയെ കണ്ടെത്താനായി പോലീസ് സ്ഥലത്തെത്തി. റാലിയിൽ ഈ കുട്ടി വിളിച്ച് കൊടുത്ത മുദ്രാവാക്യം മറ്റുള്ളവർ ഏറ്റുവിളിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തായതോടെയാണ് വിവാദത്തിന് തിരികൊളുത്തിയത്.
ഇന്നലെ അറസ്റ്റിലായ അൻസാറാണ് കുട്ടിയെ തോളിലേറ്റി നടന്നത്. എന്നാൽ അൻസാറിനും കുട്ടിയെ അറിയില്ലെന്ന് ആണ് മൊഴി. പ്രകടനത്തിനിടെ കൗതുകം തോന്നിയത് കൊണ്ടാണ് താൻ കുട്ടിയെ തോളിലേറ്റിയതെന്നാണ് ഈരാറ്റുപേട്ട സ്വദേശിയായ അൻസാർ പോലീസിന് മൊഴി നൽകിയിരിക്കുന്നത്.
പോപ്പുലർ ഫ്രണ്ടിന്റെ പ്രകടനത്തിന് കുട്ടിയെ കൊണ്ടു വന്നവർക്കും സംഘാടകർക്കും എതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിപാടിയുടെ സംഘടനാ ചുമതലയുണ്ടായിരുന്ന പോപ്പുലർ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് പി എ നവാസിനെ അറസ്റ്റ് ചെയ്തത്. അമ്പലപ്പുഴയിലെ വീട്ടിലെത്തിയായിരുന്നു പിഎ നവാസിനെ കസ്റ്റഡിയിലെടുത്തത്.

Latest News