Sorry, you need to enable JavaScript to visit this website.

യുവതിയെ കൊലപ്പെടുത്തി മൃതദേഹം ചാക്കിൽ കെട്ടി റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചു

മുംബൈ- യുവതിയെ കൊലപ്പെടുത്തി മൃതദേഹം ചാക്കിൽ കെട്ടി റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചു. സംഭവത്തിൽ യുവാവ് അറസ്റ്റിലായി.  സരിക ചാൽകെ (30) എന്ന യുവതിയെ കഴുത്തറുത്തു കൊലപ്പെടുത്തിയ ശേഷം മൃതദേഹം മാഹിം മാട്ടുംഗ സ്‌റ്റേഷനുകൾക്ക് ഇടയിലുള്ള പാളത്തിൽ ഉപേക്ഷിക്കുകയായിരുന്നു.  ഗോറിഗോവ് ഫിലിം സിറ്റിക്ക് സമീപമുള്ള സന്തോഷ് നഗർ നിവാസിയാണ് കൊല്ലപ്പെട്ട സരിക. ഇവർ വീട്ടുജോലി ചെയ്തിരുന്ന സാറ്റ്‌ലൈറ്റ് ടവറിലാണ് പ്രതിയായ വികാസ് കൈർനാറും ഹൗസ് കീപ്പറായി ജോലി ചെയ്തിരുന്നത്. ഇരുവരും തമ്മിൽ മൂന്നു വർഷത്തെ പരിചയമുണ്ടെന്ന് സന്തോഷ് നഗർ നിവാസികൾ പറഞ്ഞു.  കൊല്ലപ്പെട്ട സരികയുടെ വയറ്റിലും കൈയിലും മുറിവുകൾ ഉണ്ടെന്ന് പോലീസ് അറിയിച്ചു. കൊലപാതകം നടന്ന സ്ഥലത്തുനിന്ന് ഓട്ടോ റിക്ഷയിലും ലോക്കൽ ട്രെയിനിലും കയറ്റി എത്തിച്ച മൃതദേഹമാണ് പാളത്തിൽ ഉപേക്ഷിച്ചത്.  റെയിൽവേ പാളത്തിൽ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ട യുവതി സരികയാണെന്ന് തെളിഞ്ഞത്. വിവിധ പോലീസ് സ്‌റ്റേഷനുകളിൽ അടുത്തിടെ രജിസ്റ്റർ ചെയ്ത മിസ്സിങ് കേസുകളിൽനിന്നാണ് സരികയുടെ ഭർത്താവിന്റെ പരാതി ശ്രദ്ധയിൽപെടുന്നത്. തുടർന്ന് സരികയുടെ ഭർത്താവിനെ പോലീസ് ബന്ധപ്പെട്ടു. ഇദ്ദേഹത്തിൽ നിന്നാണ് സരിക മെയ് 23 ന് ജോലിക്കു പോയതാണെന്നും പിന്നീട് തിരികെ എത്തിയിട്ടില്ലെന്നും അറിഞ്ഞത്.  ജോലി സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് സരിക മെയ് 23 ന് ജോലിക്ക് എത്തിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് കൈർനാറിൽനിന്ന് സരിക 3000 രൂപ കടം വാങ്ങിയിട്ടുണ്ടെന്നും പണം തിരികെ ലഭിക്കാനായി സരികയോട് നിരന്തരം ചോദിച്ചിരുന്നെന്നും തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും കൊലപ്പെടുത്തുകയായിരുന്നെന്നും പോലീസ് അറിയിച്ചു.  ഇരുവരും ജോലി ചെയ്തിരുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ശുചിമുറിയിൽ വെച്ചാണ് മെയ് 23 ന് വൈകിട്ട് കൊലപാതകം നടന്നതെന്ന് പോലീസ് പറഞ്ഞു.


 

Tags

Latest News