Sorry, you need to enable JavaScript to visit this website.

ഗ്യാൻവാപി മസ്ജിദ്: ആരാധനാലയ നിയമം ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ ഹരജി

ന്യൂദല്‍ഹി- വാരാണസിയിലെ ഗ്യാന്‍വാപി മസ്ജിദ് തര്‍ക്കത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പുതിയ ഹരജി. ആരാധനാലയങ്ങൾക്ക് സംരക്ഷണം നൽകുന്ന നിയമം ചോദ്യം ചെയ്തുകൊണ്ടുള്ളതാണ് ഹരജി.

നിയമപരമായി ഉടമസ്ഥതയിലുള്ളതും കൈവശപ്പെടുത്തിയതുമായ ഭൂമിയില്‍ നിര്‍മിച്ചതല്ലെങ്കില്‍  മുസ്ലീങ്ങള്‍ക്ക് ഒരു പള്ളിയുടെ കാര്യത്തിലും  അവകാശം സ്ഥാപിക്കാന്‍ കഴിയില്ലെന്നും ഹരജിയിൽ വാദിക്കുന്നു.

ഏതെങ്കിലും വ്യക്തി അനധികൃതമായി കൈവശം വെച്ചാലും നമസ്‌കാരം നടത്തിയാലും ദൈവത്തില്‍ നിക്ഷിപ്തമായ സ്വത്ത് ദേവസ്വമായി തുടരുമെന്ന് ഹരജിക്കാരന്‍ പറഞ്ഞു.

അശ്വനി കുമാർ ഉപാധ്യായയാണ് അഭിഭാഷകൻ അശ്വനി കുമാർ ദുബെ മുഖേന സുപ്രീം കോടതിയിൽ ഹരജി സമർപ്പിച്ചത്. വ്യക്തിയുടെ വ്യക്തിനിയമത്തിന് അനുസൃതമായി സ്ഥാപിച്ചതോ നിർമ്മിച്ചതോ ആയ സ്ഥലങ്ങൾ മാത്രമേ സംരക്ഷിക്കാൻ കഴിയൂഎന്നും  വ്യക്തിനിയമത്തെ അവഹേളിക്കുന്നതിനെ 'ആരാധനാലയം' എന്ന് വിശേഷിപ്പിക്കാനാവില്ലെന്നും ഹരജിയിൽ പറയുന്നു.

ക്രൂരന്മാരായ അധിനിവേശക്കാരുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നിയമവിധേയമാക്കുന്നതിനാണ് 1947 ഓഗസ്റ്റ് 15-ന് നിലവിലുള്ള ആരാധാലയങ്ങൾക്ക് സംരക്ഷണം നൽകുന്ന നിയമമെന്നും ഭരണഘടനയുടെ ആരംഭത്തിൽ തന്നെ നിലവിലുള്ള ഹിന്ദു നിയമത്തിന് ഇത് ബാധകമല്ലെന്നും ഹരജിക്കാരൻ ചൂണ്ടിക്കാണിക്കുന്നു.

ഹിന്ദുക്കള്‍, ജൈനന്മാര്‍, ബുദ്ധമതക്കാര്‍, സിഖുകാര്‍ എന്നിവര്‍ക്ക് അവരുടെ മതഗ്രന്ഥങ്ങളില്‍ നല്‍കിയിരിക്കുന്നതുപോലെ മതം ആചരിക്കാനും പ്രചരിപ്പിക്കാനും അവകാശമുണ്ടെന്നും അവരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന നിയമം നിര്‍മ്മിക്കുന്നതില്‍ നിന്ന് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 13 വിലക്കുന്നുണ്ടെന്നുമാണ് ഹരജിയിലെ മറ്റൊരു വാദം.

 

 

 

Latest News