Sorry, you need to enable JavaScript to visit this website.

കുവൈത്തിൽ  വിദേശികളുടെ  പണമിടപാടിന് നികുതി നൽകണം

കുവൈത്ത് സിറ്റി - വിദേശികളുടെ പണമിടപാടിനു നികുതി ചുമത്തണമെന്ന നിർദേശം കുവൈത്ത് പാർലമെന്റിന്റെ ധനകാര്യസാമ്പത്തിക സമിതി അംഗീകരിച്ചു. 
സമിതിയിലെ അഞ്ചിൽ നാലുപേർ നിർദേശത്തെ അനുകൂലിച്ചു വോട്ട് ചെയ്തതോടെയാണ് ഏറെ കാലത്തെ ചർച്ചകൾക്കൊടുവിൽ നികുതി ഈടാക്കാൻ തീരുമാനമായത്. നികുതി ചുമത്തുന്നതിൽ ഭരണഘടനാ വിരുദ്ധമായി ഒന്നുമില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണു നിർദേശം അംഗീകരിച്ചതെന്ന് സമിതി ചെയർമാൻ സ്വാലിഹ് അൽആശൂർ എം.പി അറിയിച്ചു. ആറു മാസത്തിനു ശേഷം നിയമം പ്രാബല്യത്തിൽ വരും. 
100 ദീനാറിൽ താഴെയുള്ള ഇടപാടിന് ഒരു ശതമാനമാണ് നികുതി. 200 ദീനാറിൽ താഴെയുള്ള ഇടപാടിന് രണ്ടു ശതമാനവും 300 ദീനാറിനു താഴെ മൂന്നു ശതമാനവും 400 ദിീനാറിനു താഴെ നാലുശതമാനവും 500 ദിനാറിനു മുകളിലുള്ള ഇടപാടിന് അഞ്ച് ശതമാനവും നികുതി നൽകണമെന്നതാണ് നിർദേശം. സഫാ അൽ ഹാശിം എംപിയാണ് ഈ നികുതി നിർദേശം പാർലമെന്റിൽ അവതരിപ്പിച്ചത്. തുടർന്ന് ധനകാര്യ സാമ്പത്തിക സമിതിയുടെ പരിഗണനക്ക് വിട്ടതായിരുന്നു. വ്യക്തമായ പഠനം അനിവാര്യമാണെന്ന അഭിപ്രായത്തിൽ പല തവണ സമിതി യോഗം ചേർന്നിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന സമിതി യോഗത്തിലാണ് അന്തിമ വോട്ടെടുപ്പ് നടന്നത്.   
നിയമം ലംഘിക്കുന്ന പണമിടപാട് സ്ഥാപനങ്ങൾ, ബാങ്കുകൾ എന്നിവക്കെതിരെ ശിക്ഷാനടപടികളും വ്യവസ്ഥ ചെയ്യുന്നുണ്ട്. അഞ്ചു വർഷത്തിൽ കവിയാത്ത തടവും 10,000 ദീിനാറിൽ കവിയാത്ത പിഴയുമാണ് ശിക്ഷ. നികുതി വെട്ടിച്ച് അയച്ച പണത്തിന്റെ ഇരട്ടി തുക 10,000 ദീനാറിൽ കുറവാകുന്ന പക്ഷമാണ് ചുരുങ്ങിയ പിഴയുടെ പരിധിയായി മേൽസംഖ്യ നിശ്ചയിച്ചിരിക്കുന്നത്.  
വിദേശികളുടെ പണമിടപാടിനു നികുതി ചുമത്തണമെന്ന നിർദേശത്തിന് രാജ്യത്ത് സമ്മിശ്ര പ്രതികരണമാണ് ഉള്ളത്. ഖജനാവിലേക്ക് 5060 ദശലക്ഷം ദീനാർ അധിക വരുമാനമുണ്ടാകുമെന്നതാണ് നികുതി കൊണ്ടുള്ള ഉപകാരമായി കണക്കാക്കുന്നത്. രാജ്യത്തെ ബാങ്കുകൾ ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളുടെ മേൽനോട്ടം വഹിക്കുന്ന സെൻട്രൽ ബാങ്കും വിദേശികളുടെ പണമിടപാടിന് നികുതി ചുമത്തുന്നതിനോട് അനുകൂലമായിരുന്നില്ല. 
അതിനിടെ വിദേശികൾ അനുഭവിക്കുകയും ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന മുഴുവൻ സേവനങ്ങൾക്കും പ്രത്യേക ഫീസ് ഈടാക്കണമെന്നും സഫാ അൽ ഹാഷ്മി എംപി ആവശ്യപ്പെട്ടു.

 

Latest News