തിരുവനന്തപുരം-മുൻ എം.എൽ.എ പി.സി. ജോർജ് നടത്തിയ മതവിദ്വേഷ പ്രസംഗത്തിെൻറ സീഡികൾ തുറന്ന കോടതിയിൽ പ്രദർശിപ്പിക്കാൻ നിർദേശം. പോലീസ് തെളിവായി കോടതിയിൽ സമർപ്പിച്ച നാല് സീഡികളാണ് പ്രദർശിപ്പിക്കുന്നത്. ഇതിനുള്ള സൌകര്യം ഒരുക്കാൻ സൈബർ സെൽ സി.ഐയോട് കോടതി നിർദേശിച്ചു.
തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടാണ് കേസ് പരിഗണിക്കുന്നത്. 23ന് കോടതി പ്രസംഗം പരിശോധിക്കും. ഭരണഘടന അനുവദിച്ച സ്വാതന്ത്ര്യം ഉപയോഗിച്ചാണ് പ്രസംഗിക്കുകയും പ്രവർത്തിക്കുകയും ചെയ്തതെന്നും മതവിദ്വേഷ പ്രസംഗം നടത്തിയിട്ടില്ലെന്നും പി.സി. ജോർജിെൻറ അഭിഭാഷകൻ കോടതിയിൽ ബോധിപ്പിച്ചു. അതേസമയം, പി.സി. ജോർജ് മത വിദ്വേഷ പ്രസംഗം നടത്തിയെന്നും ജാമ്യ വ്യവസ്ഥകൾ ലംഘിച്ചെന്നും പ്രോസിക്യൂഷൻ ആരോപിച്ചു.
അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിലെ പ്രസംഗത്തിലാണ് പി.സി. ജോർജ് മുസ്ലിംകൾക്കെതിരെ വിവാദ പരാമർശങ്ങൾ നടത്തിയത്. ഇതിനെതിരെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ഫോർട്ട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് ജോർജിനെ അറസ്റ്റ് ചെയ്തത്. കോടതി ജാമ്യം നൽകിയതിനെ തുടർന്നാണ് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ച് ജാമ്യം റദ്ദാക്കാൻ ആവശ്യപ്പെട്ടത്.