മണിച്ചന്റെ മോചനം സംസ്ഥാന സർക്കാരിനു വിട്ട് സുപ്രീം കോടതി; നാലാഴ്ചക്കകം തീരുമാനമെടുക്കണം

ന്യൂദല്‍ഹി-കല്ലുവാതുക്കല്‍ വ്യാജമദ്യദുരന്ത കേസിലെ പ്രതി മണിച്ചന്റെ മോചനവുമായി ബന്ധപ്പെട്ട്  നാലാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിന് നിർദേശം നൽകി.

മണിച്ചന്റെ മോചനവുമായി ബന്ധപ്പെട്ട് മുദ്രവെച്ച കവറില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ രേഖകള്‍ സമര്‍പ്പിച്ചിരുന്നു. ഇത് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം.
കഴിഞ്ഞദിവസം മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ പ്രതിയായ പേരറിവാളനെ വിട്ടയച്ച് കൊണ്ട് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയും സുപ്രീംകോടതി സൂചിപ്പിച്ചു. പ്രതികളെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശകളിന്മേല്‍ ഗവര്‍ണര്‍മാര്‍ ഉടൻ നടപടി സ്വീകരിക്കണമെന്ന് ഉത്തരവിൽ പറയുന്നുണ്ട്.

നിലവില്‍ മണിച്ചനെ മോചിപ്പിക്കാന്‍ കോടതിയുടെ ഭാഗത്ത് നിന്ന് ഉത്തരവൊന്നും പുറപ്പെടുവിക്കുന്നില്ലെന്ന് ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച്, വ്യക്തമാക്കി. തീരുമാനം  സംസ്ഥാന സര്‍ക്കാരിന് വിടുകയാണെന്നും നാലാഴ്ചയ്ക്കകം ഉചിതമായ തീരുമാനം കൈക്കൊള്ളണമെന്നും കോടതി നിര്‍ദേശിച്ചു.

 

Latest News