Sorry, you need to enable JavaScript to visit this website.

പ്രവാസ ഭൂമികയുടെ ഹൃദയം തൊട്ട വിഷാദ ഗാഥ

പ്രവാസം, കാലാതീതമായ സ്വപ്‌നങ്ങളുടെയും സ്വപ്‌നഭംഗങ്ങളുടെയും ഭൂമികയാണ്. ഗൾഫ് പ്രവാസമാകട്ടെ, മലയാളിയുടെ ഹൃദയങ്ങളെ പലപ്പോഴും ആഴത്തിൽ വിഷാദം കൊണ്ട് നിറയ്ക്കുന്ന ദുഃഖഭാജനങ്ങളായി മാറുന്നതാണ് ചരിത്രം. വർഷങ്ങളായി മരുഭൂമിയുടെ വേവിലും ചൂടിലും തപിച്ചുകൊണ്ടിരുന്ന മനസ്സും ശരീരവുമായി കഴിഞ്ഞുകൂടിയ ഒരു മലയാളിയുടെ പൊള്ളുന്ന ജീവിതത്തിന്റെ ആവിഷ്‌കാരമാണ് 'തേടി' എന്ന ഹ്രസ്വ സിനിമയെന്ന് അണിയറ പ്രവർത്തകർ പറയുന്നു.
നഷ്ടസ്വപ്‌നങ്ങൾക്കൊപ്പം ആ ജീവിതത്തിന്റെ ബാക്കിപത്രമായി അവശേഷിച്ച ചില വീട്ടുപകരണങ്ങളും നിത്യോപയോഗ വസ്തുക്കളും. വർഷങ്ങളുടെ വിടവിനു ശേഷം മരുഭൂ നഗരവീഥിക്കുമപ്പുറത്തേക്ക്്്, കാതങ്ങളകലേക്ക്, സ്‌നേഹോഷ്മളമായ ഓർമകളുമായി, ഈ പ്രവാസിയുടെ ജീവിത ചിത്രത്തിലേക്ക്്് തുറന്നുവെച്ച ക്യാമറയുമായി ഒരു കൂട്ടം ചെറുപ്പക്കാർ. ആ പ്രവാസി കെട്ടിപ്പൊക്കിയ മോഹങ്ങളുടെ ഒരു സ്്മാരകശില. ആ സ്മരണയുടെ പശ്ചാത്തലത്തിൽ ചുരുൾ നിവരുന്ന കഥ -അതാണ് അരങ്ങനുഭവങ്ങളുടെ കരുത്തിൽ ജിദ്ദയിലെ കലാകാരന്മാരും കലാകാരികളും അണിയിച്ചൊരുക്കിയ 'തേടി'  എന്ന ഷോർട്ട്്് ഫിലിമിന്റെ പ്രമേയം. സൗദിയുടെ ഉൾനാടുകളിലും നഗരപഥങ്ങളിലുമായി ചിത്രീകരണം പൂർത്തിയായ ചിത്രം ഈ ബലിപെരുന്നാൾ സുദിനത്തിൽ റിലീസ് ചെയ്യാനാണ് തീരുമാനം. 
നാടക പ്രവർത്തകനായ മുഹ്‌സിൻ കാളികാവാണ് 'തേടി'യുടെ കഥയും ഛായാഗ്രഹണവും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. തിയേറ്റർ നാടകങ്ങളിലൂടെ ഇതിനകം പ്രവാസലോകത്ത്് അറിയപ്പെടുന്ന മുഹ്‌സിൻ, കുട്ടികളുടെ നാടകങ്ങളിലൂടെ നാട്ടിലും ഏറെ ശ്രദ്ധേയമായ അരങ്ങുകൾ അവതരിപ്പിച്ച കലാകാരനാണ്. പ്രവാസ ലോകത്തിന്റെ വേദനകളെ സിനിമയുടെ കാഴ്ചയിലൂടെ പുനരവതരിപ്പിക്കാനുള്ള ആദ്യശ്രമമെന്ന നിലയ്ക്ക്്് ഈ കുഞ്ഞുസിനിമ ഒരു വെല്ലുവിളിയായിരുന്നുവെന്നും പക്ഷേ കലയോട്്് അർപ്പണബോധമുള്ള ഒരു വിഭാഗം പ്രവാസികളുടെ കെട്ടുറപ്പുള്ള കൂട്ടായ്മയിലൂടെ ഈ ചിത്രത്തിന്റെ പ്രവർത്തനങ്ങൾ വളരെ വേഗം പൂർത്തിയാക്കാൻ സാധിച്ചുവെന്നും മുഹ്‌സിൻ കാളികാവ് വ്യക്തമാക്കി. പ്രവാസിയെ നിരന്തരം വേട്ടയാടുന്ന അലച്ചിലിന്റെയും അന്വേഷണത്തിന്റെയും അറിയാക്കഥയാണ് ചിത്രത്തിന്റെ ആത്മാംശമെന്നും മുഹ്‌സിൻ പറഞ്ഞു. തിയേറ്റർ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് 'തേടി' പ്രമുഖ ചാനലിൽ സംപ്രേഷണം ചെയ്യുക. 'തേടി'യുടെ തിരക്കഥയും സംഭാഷണവും സഹസംവിധാനവും നിർവഹിച്ചത്് തുഷാരാ ഷിഹാബാണ്.  മുഹമ്മദ് ഷിഹാബ് അയ്യാരിലാണ് ചിത്രത്തിന്റെ നിർമാതാവ്. സലീന മുസാഫിർ പ്രൊഡക്ഷൻ കൺട്രോളറായും ബെൻസി സ്റ്റാൻലി പ്രൊഡക്ഷൻ അസിസ്റ്റന്റായും പ്രവർത്തിച്ചു. 
സൗദിയുടെ വിവിധ ഭാഗങ്ങളിൽ വെച്ച് പൂർത്തിയാക്കിയ ചിത്രീകരണത്തിന്റെ ലൊക്കേഷൻ അസിസ്റ്റന്റുമാരായി ജിജോ ചെറിയാനും പ്രീത ഡെൻസണും മേൽനോട്ടം വഹിച്ചു. ഹബലൈൻ എന്ന മരുഭൂ പ്രദേശത്ത് റാനിയാ സൂപ്പർ മാർക്കറ്റ് നടത്തി വരുന്ന തിരൂർ സ്വദേശി ഹുസൈൻ പുതുപ്പറമ്പിലും യൂസഫലി മണക്കടവനും ചിത്രീകരണ സഹായികളായി. താജ് മണ്ണാർക്കാടിന്റെ നിശ്ചല ഛായാഗ്രഹണവും നജീബ് വെഞ്ഞാറമൂടിന്റെ ശബ്ദലേഖനവും 'തേടി'യെ ശ്രദ്ധേയമാക്കി. പി.ആർ.ഒയായി ജലീൽ കണ്ണമംഗലവും സാങ്കേതിക സഹായിയായി ജാവേദ് മുഹമ്മദ് ജസാറും 'തേടി'യുടെ ഒപ്പമുണ്ട്. റിയാസ് മുണ്ടേങ്ങരയാണ് എഡിറ്ററും അസോസിയേറ്റ് ക്യാമറാമാനുമായി പ്രവർത്തിച്ചത്്. അബ്ദുൽ അഹദ്് അയ്യാരിൽ സംഗീത സംവിധാനം നിർവഹിച്ചു. സ്റ്റാൻലി കണ്ണംപാറ, മുസാഫിർ,  ഇഷാൻ  ഷിഹാബ്  അയ്യാരിൽ, ഷംസു  പാറൽ, ഡെൻസൺ  ചാക്കോ, സിജി ജിജോ, സ്റ്റാനിയ  സ്റ്റാൻലി, ഡാരിൽ സ്റ്റാൻലി എന്നിവരാണ് അഭിനേതാക്കൾ.

Latest News