Sorry, you need to enable JavaScript to visit this website.

പാസ്‌പോര്‍ട്ട് റദ്ദാക്കി; വിജയ് ബാബു മറ്റൊരു രാജ്യത്തേക്കു കടന്നതായി സൂചന

കൊച്ചി- പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസില്‍ ദുബായില്‍ ഒളിവില്‍ കഴിയുന്ന പ്രതി വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് കേന്ദ്ര വിദേശകാര്യവകുപ്പ് റദ്ദാക്കി. കൊച്ചി സിറ്റി പോലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. ഇതോടെ വിജയ് ബാബുവിന്റെ വിസയും റദ്ദാകും. ഇതു മുന്‍കൂട്ടി മനസ്സിലാക്കിയ വിജയ് ബാബു ഇന്ത്യയുമായി പിടികിട്ടാപുള്ളികളെ കൈമാറാന്‍ ഉടമ്പടിയില്ലാത്ത മറ്റൊരു രാജ്യത്തേക്കു കടന്നതായും സൂചനയുണ്ട്.
പാസ്‌പോര്‍ട്ട് റദ്ദാക്കിയ ശേഷം ഇന്റര്‍പോളിന്റെ സഹായത്തോടെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്തു നാട്ടിലെത്തിക്കാനായിരുന്നു പോലീസിന്റെ ശ്രമം. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി പറയും വരെ ദുബായില്‍ തങ്ങാനാണു വിജയ് ബാബുവിനു ലഭിച്ചിരുന്ന നിയമോപദേശം. എന്നാല്‍ ഇതിനിടയില്‍ പാസ്‌പോര്‍ട്ടും വിസയും റദ്ദാക്കപ്പെട്ടതോടെ ദുബായില്‍ തങ്ങുന്നതു നിയമ വിരുദ്ധമാകും.
മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയാല്‍ സുപ്രീംകോടതിയെ സമീപിക്കാനുള്ള ഒരുക്കങ്ങളും പ്രതിഭാഗം അഭിഭാഷകര്‍ നടത്തിയിട്ടുണ്ട്. ഇതിനിടയിലാണു വിധി വരാന്‍ കാത്തു നില്‍ക്കാന്‍ സാവകാശം ലഭിക്കാതെ വിജയ് ബാബുവിനു ദുബായ് വിടേണ്ടിവന്നത്. കഴിഞ്ഞ മാസം 22നാണു പുതുമുഖ നടിയുടെ പരാതിയില്‍ വിജയ് ബാബുവിനെതിരെ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്.
 

Latest News