ബാബരിക്കു ശേഷം ജ്ഞാൻവാപി; സുപ്രീം കോടതി ഉത്തരവിനെ കുറിച്ച് മോഡി മൗനം വെടിയണം-ഉവൈസി

അഹമ്മദാബാദ്- ബാബരി മസ്ജിദിനു ശേഷം ജ്ഞാൻവാപി മസ്ജിദ് പ്രശ്നം ഉയർത്തിയിരിക്കയാണെന്ന് ഓൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ (എ.ഐ.എം.ഐ.എം) അധ്യക്ഷനും ഹൈദരാബാദ് എം.പിയുമായ അസദുദ്ദീൻ ഉവൈസി. ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി മൗനം വെടിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 

പള്ളികളും ക്ഷേത്രങ്ങളുമടക്കമുള്ള ആരാധനാലയങ്ങളുടെ തൽസ്ഥിതിയിൽ മാറ്റം വരുത്താൻ പാടില്ലെന്ന 1991 ലെ സുപ്രീം കോടതി ഉത്തരവിനെ കുറിച്ച് പ്രധാനമന്ത്രി മോഡി സംസാരിക്കണം. ഇപ്പോൾ എന്തുകൊണ്ട് കാശി ജ്ഞാൻവാപി മസ്ജിദ് സർവേ ഉയർന്നുവരുന്നുവെന്ന് വിശദീകരിക്കപ്പെടേണ്ടതുണ്ട്. 

രാജ്യത്ത് മുസ്ലിം വോട്ട് ബാങ്ക് ഇല്ലെന്നും ഒരിക്കലും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പൊതുസമ്മേളനത്തിൽ പറഞ്ഞു. മുസ്ലിംകൾക്ക് വോട്ട് ബാങ്ക് ഉണ്ടെങ്കിൽ, സർക്കാരിനെ മാറ്റാനാകുമെങ്കിൽ എന്തുകൊണ്ടാണ് പാർലമെന്റിൽ ഇപ്പോൾ ഇത്രയും കുറഞ്ഞ മുസ്ലിം പ്രാതിനിധ്യമെന്ന് അദ്ദേഹം ചോദിച്ചു.

കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ വാരാണസിയിലെ ജ്ഞാൻവാപി മസ്ജിദ് സമുച്ചയത്തിൽ വീഡിയോഗ്രാഫി സർവേ തുടരുകയാണ്. ഇതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജി അലഹാബാദ് ഹൈക്കോടതി തള്ളിയിരുന്നു. പുതിയ ഹരജി പരിഗണിക്കാമെന്ന് സുപ്രീം കോടതി സമ്മതിച്ചിട്ടുണ്ട്.  

Latest News