രാജ്യദ്രോഹ കുറ്റം: മാറിചിന്തിക്കുകയാണെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍

ന്യൂദല്‍ഹി- രാജ്യദ്രോഹ കുറ്റം ചുമത്താന്‍ അധികാരം നല്‍കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 124 എ വകുപ്പിന്റെ ചില വ്യവസ്ഥകള്‍ പുനഃപരിശോധിക്കാന്‍ തീരുമാനിച്ചതായി കേന്ദ്ര സര്‍ക്കാര്‍. സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത പുതിയ സത്യവാങ്മൂലത്തിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കൊളോണിയല്‍ കാലത്തെ കാലഹരണപ്പെട്ട നിയമങ്ങള്‍ സ്വാതന്ത്ര്യത്തിന്റെ 75 ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ഉപേക്ഷിക്കണമെന്ന നിലപാടാണ് പ്രധാനമന്ത്രിക്കുള്ളതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. വിഷയത്തില്‍ തങ്ങള്‍ നിലപാട് എടുക്കുന്നതുവരെ കോടതി രാജ്യദ്രോഹ കുറ്റത്തിന്റെ സാധുത ചോദ്യംചെയ്തുള്ള ഹരജികളില്‍ അന്തിമതീരുമാനം എടുക്കരുതെന്നും കേന്ദ്രം സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു.

രാജ്യദ്രോഹ കുറ്റത്തിന്റെ ഭരണഘടനാ സാധുത ചോദ്യംചെയ്തുള്ള ഹരജികള്‍ ചൊവ്വാഴ്ച ചീഫ് ജസ്റ്റിസ് എന്‍.വി. രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് പരിഗണിക്കാനിരിക്കെയാണ് കേന്ദ്രം പുതിയ സത്യവാങ്മൂലം ഫയല്‍ ചെയ്തത്. മുന്‍ നിലപാടില്‍ മാറ്റംവരുത്തിയാണ് പുതിയ സത്യവാങ്മൂലം. മനുഷ്യാവകാശങ്ങളും വ്യക്തി സ്വാതന്ത്ര്യവും സംരക്ഷിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഇതിനോടൊപ്പം രാജ്യത്തിന്റെ അഖണ്ഡതകൂടി കണക്കിലെടുത്ത് നിലവിലെ നിയമത്തില്‍ മാറ്റം വരുത്തുമെന്നാണ് കേന്ദ്രം പുതിയ സത്യവാങ്മൂലത്തില്‍ പറയുന്നത്.

രാജ്യദ്രോഹ കുറ്റം ശരിവച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി പുനഃപരിശോധിക്കേണ്ടതില്ലെന്നായിരുന്നു ശനിയാഴ്ച സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ കേന്ദ്രം വ്യക്തമാക്കിയിരുന്നത്. രാജ്യദ്രോഹ കുറ്റം നിലനില്‍ക്കുന്നതാണെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

 

Latest News