Sorry, you need to enable JavaScript to visit this website.

വിജയ് ബാബുവിനെതിരെയുള്ള അറസ്റ്റ് വാറന്റ് യുഎഇ പോലീസിന് കൈമാറി

കൊച്ചി-  ബലാത്സംഗക്കേസില്‍ പ്രതിയായ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെയുള്ള അറസ്റ്റ് വാറന്റ് യുഎഇ പോലീസിന് കൈമാറി. കൊച്ചി സിറ്റി പോലീസാണ് അറസ്റ്റ് വാറന്റ് യുഎഇ പോലീസിന് കൈമാറിയതായി അറിയിച്ചത്. എന്നാല്‍ വിജയ് ബാബു യുഎഇയില്‍ എവിടെയാണ് ഒളിവില്‍ കഴിയുന്നതെന്നതിനെ കുറിച്ച് കൃത്യമായ വിവരം ഇനിയും ലഭിച്ചിട്ടില്ല.  ഇത് കണ്ടെത്താനാണ് അറസ്‌റ് വാറന്റ് യുഎഇ പോലീസിന് കൈമാറിയിരുന്നത്.യുഎഇ പോലീസിന്റെ അടുത്ത് നിന്ന് ലഭിക്കുന്ന വിവരങ്ങളുടെയും മറുപടിയുടെയും അടിസ്ഥാനത്തിലായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുക. കൂടാതെ വിജയ് ബാബുവിനെ കണ്ടെത്തിയാല്‍ ഉടന്‍ തന്നെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. അന്വേഷണ സംഘം വിജയ് ബാബുവിനെതിരെയ മുമ്പ് ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കേസില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ വിജയ് ബാബുവിന് നോട്ടീസ് നല്‍കിയെങ്കിലും ഹാജരാകാന്‍ തയ്യാറായിരുന്നില്ല. നേരത്തെ വിജയ് ബാബുവിനെ മുന്ന് ദിവസത്തിനുള്ളില്‍ പിടികൂടുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചിരുന്നു.ഇന്റര്‍പോള്‍ വഴി പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. വിജയ് ബാബിവിനെ അറസ്റ്റ് ചെയ്‌തേ പറ്റു എന്ന നിലപാടിലാണ് പോലീസ്.   മെയ് 19 ന് പോലീസിന് മുമ്പില്‍ ഹാജരാക്കുമെന്ന് വിജയ് ബാബു കൊച്ചി സിറ്റി പോലീസ് കമ്മീഷ്ണറെ അറിയിച്ചിരുന്നു. ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ നോട്ടീസിലായിരുന്നു മറുപടി.
ബിസിനസ് സംബന്ധമായ ആവശ്യങ്ങള്‍ക്കായി നിലവില്‍ യാത്രയിലാണെന്നും ഹാജരാകാന്‍ സാവകാശം വേണമെന്നും വിജയ് ബാബു അറിയിച്ചിരുന്നു. ഈ മെയില്‍ വഴിയാണ് വിജയ് ബാബു പോലീസ് നോട്ടീസിന് മറുപടി നല്‍കിയത്. എന്നാല്‍ വിജയ് ബാബുവിന് സാവകാശം നല്‍കാന്‍ ആകില്ലെന്നായിരുന്നു കൊച്ചി സിറ്റി പോലീസിന്റെ നിലപാട്. ഏപ്രില്‍ 29 ന് നടന്‍ വിജയ് ബാബു മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി അവധിക്ക് ശേഷം ഹര്‍ജി പരിഗണിക്കുമെന്നാണ് അറിയിച്ചിരുന്നത്. മെയ് 18 നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ഏപ്രില്‍ 22 നാണ് പെണ്‍കുട്ടി എറണാകുളം സൗത്ത് പോലീസ് സ്‌റ്റേഷനില്‍ വിജയ് ബാബുവിനെതിരെ പീഡന പരാതി നല്‍കിയത്. നിലവില്‍ പീഡന പരാതിക്ക് പുറമെ ഫേസ്ബുക്ക് ലൈവിലെത്തി ഇരയുടെ പേര് വെളിപ്പെടുത്തിയ കേസും വിജയ് ബാബുവിനെതിരെയുണ്ട്. വിജയ് ബാബുവിന്റെ ഫ്‌ലാറ്റിലടക്കം പോലീസ് പരിശോധന നടത്തിയിരുന്നു. 
മയക്കുമരുന്നും മദ്യവും നല്‍കി അര്‍ധബോധാവസ്ഥയില്‍ വിജയ് ബാബു തന്നെ ബലാത്സംഗത്തിന് ഇരയാക്കിയെന്നും പരാതിയില്‍ പറയുന്നു. പീഡനവിവരം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്നതടക്കമുള്ള ഭീഷണിയും തനിക്കുണ്ടായെന്നും നടി നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ ചലച്ചിത്ര പ്രവര്‍ത്തകരും ഹോട്ടല്‍ ജീവനക്കാരും അടക്കം എട്ട് സാക്ഷികളുടെ മൊഴിയും  പോലീസ് രേഖപ്പെടുത്തി
 

Latest News