Sorry, you need to enable JavaScript to visit this website.

വീട്ടിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ 79 ദിവസം മന്ത്രവാദിയോടൊപ്പം, ഭര്‍തൃമതിയെ പോലീസ് രക്ഷപ്പെടുത്തി

ബാലസോര്‍- രണ്ടര വയസ്സായ മകന്റെ മുന്നിലിട്ട് ഭര്‍തൃമതിയെ മന്ത്രവാദി 79 ദിവസം പീഡിപ്പിച്ചു. മുറിയില്‍ അടച്ചിട്ട നിലയില്‍ കണ്ടെത്തിയ സ്ത്രീയേയും മകനെയും രക്ഷപ്പെടുത്തിയതായും മന്ത്രവാദി ഒളിവിലാണെന്നും  പോലീസ് പറഞ്ഞു.
ഒഡീഷയിലെ ബാലസോര്‍ ജില്ലയിലാണ് സംഭവം. വീട്ടിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ മന്ത്രവാദിയോടൊപ്പം താമസിക്കാന്‍ ഭര്‍ത്താവും ബന്ധുക്കളുമാണ് തന്നെ നിര്‍ബന്ധിച്ചതെന്ന് സ്ത്രീ പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. 2017ലായിരുന്നു ഇവരുടെ വിവാഹം.  സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍തൃ മാതാവ് ശാരീരികമായും മാനസികമായും നിരന്തരം പീഡിപ്പിച്ചിരുന്നതായി യുവതി പോലീസിനോട് പറഞ്ഞു.
യുവതിയെ ഏതാനും മാസങ്ങള്‍ തന്നോടൊപ്പം താമസിപ്പിച്ചാല്‍ കുടുംബ തര്‍ക്കം പരിഹരിക്കാമെന്ന് ഭര്‍ത്താവിനെയും ബന്ധുക്കളെയും മന്ത്രവാദി വിശ്വസിപ്പിക്കുകയായിരുന്നു. പോകാന്‍ വിസമ്മതിച്ച യുവതിയെ ഭര്‍തൃ മാതാവ് മയക്കുമരുന്ന് നല്‍കി ബോധരഹിതയാക്കിയാണ് മന്ത്രവാദിയുടെ സമീപത്ത് എത്തിച്ചത്.   ബോധം വീണ്ടെടുത്തപ്പോള്‍ മകനോടൊപ്പം അടിച്ചിട്ട മുറിയിലായിരുന്നു.
ഇരുവര്‍ക്കുമുള്ള ഭക്ഷണം പാകംചെയ്ത് നല്‍കിയിരുന്നതും മന്ത്രവാദിയായിരുന്നു. ഏപ്രില്‍ 18ന് മന്ത്രവാദി മുറിയില്‍ മറന്നുവെച്ച ഫോണ്‍ ഉപയോഗിച്ചാണ് യുവതി ബന്ധുക്കളെ വിളിച്ച് ദുരികഥ അറിയിച്ചത്. യുവതിയുടെ ബന്ധുക്കള്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.
മന്ത്രവാദിയെ കൂടാതെ, ഭര്‍ത്താവിനേയും ഭര്‍തൃസഹോദരനേയും മറ്റു ബന്ധുക്കളേയും  എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട.് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ ആരോഗ്യനില തൃപ്തികരമാണ്.

 

Latest News